”ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെയും ആര്‍ബിഐ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ എസ്. ഗുരുമൂര്‍ത്തിയെയും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെയും അടിച്ചു പുറത്താക്കി രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യണം. ഇതുപോലുള്ളവരെ ചുമന്നാല്‍ സിംബാബ്വെയില് കണ്ടതുപോലെ ഒരു ചാക്ക് നോട്ട് കൊടുത്ത് ഒരു കിലോ അരി വാങ്ങേണ്ട ഗതി വരും”. സ്വയം പ്രഖ്യാപിത കമ്മ്യൂണിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞന് ഡോ.തോമസ് ഐസക്കിന്റെ വാക്കുകളാണിത്.
പതിറ്റാണ്ടുകള്‍ നീണ്ട ഒരു ഏകാധിപതിയുടെ ഭരണം നശിപ്പിച്ച സമ്പദ് വ്യവസ്ഥയാണ് സിംബാബ്വെയിലേത്. ഗത്യന്തരം ഇല്ലാതെയായപ്പോള്‍ അവരുടെ കറന്‍സി പിന്‍വലിച്ച് അമേരിക്കന്‍ ഡോളര്‍ രാജ്യത്തെ ഔദ്യോഗിക കറന്‍സി ആക്കി. കയ്യിലിരുപ്പുകൊണ്ടാണ് അങ്ങനെ വന്നതെങ്കിലും സിംബാബ്വേ എന്ന ആഫ്രിക്കന്‍ രാജ്യത്തിന് വരുമാന സ്രോതസുകള്‍ കുറവാണ് എന്നോര്‍ക്കണം. അതവിടെ നില്ക്കട്ടെ, ലാറ്റിന്‍ അമേരിക്കയില്‍ വേറൊരു രാജ്യമുണ്ട്. സ്വയം പ്രഖ്യാപിത സാമ്പത്തിക ശാസ്ത്രജ്ഞന് ആ രാജ്യത്തെ കുറിച്ച് കേള്‍ക്കാഞ്ഞിട്ടല്ല. പക്ഷേ സോഷ്യലിസം ആണെന്ന് പറഞ്ഞു ഇടതുപക്ഷ ഏകാധിപതികള്‍ ഭരിക്കുന്ന ആ രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചു പറഞ്ഞാല്‍ കമ്മി സാമ്പത്തിക ശാസ്ത്രജ്ഞനുതന്നെ നാണംവരും.
തെക്കേ അമേരിക്കയിലെ വെനസ്വേലയെകുറിച്ചാണ് പറഞ്ഞുവന്നത്. സിംബാബ്വെയെപോലെ വിഭവങ്ങളില്ലാത്ത നാടല്ല. ഗള്‍ഫ് രാജ്യങ്ങളെ പോലെ എണ്ണ സമൃദ്ധമാണ്. അതാണ് മുഖ്യവരുമാനമാര്‍ഗവും. എന്നിട്ടും ആ രാജ്യം സാമ്പത്തികമായി തകര്‍ന്നു തരിപ്പണമായി. അവിടുത്തെ ഇപ്പോഴത്തെ വിലക്കയറ്റ തോത് 40,000% ആണ്. ഈ വര്‍ഷം അവസാനത്തോടെ അത് 1,00,000% ആയി ഉയരും എന്നാണ് ലോകബാങ്ക് അഭിപ്രായപ്പെടുന്നത്.
ഇന്ത്യയിലെ വിലക്കയറ്റ തോത് ഇപ്പോള്‍ ഏതാണ്ട് 5% ആണ്. മന്മോഹന് സിങിന്റെ ഭരണകാലത്ത് അത് 12% വരെ ആയിരുന്നു. ദേശാഭിമാനി മാറ്റിപ്പിടിച്ചാല്‍ കമ്മ്യൂണിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞന്റെ വിവരക്കേട് മാറിക്കിട്ടും. ഇന്ത്യന്‍ രൂപ മാത്രമല്ല അമേരിക്കന്‍ ഡോളറുമായി വിലയിടിവ് നേരിടുന്നത്. കൊറിയന്‍ വണ്‍, ഇന്ത്യോനേഷ്യന്‍ റുപ്പായ, ജാപ്പനീസ് യെന്‍, ചൈനീസ് യുവാന്‍ എന്നുതുടങ്ങി ഏഷ്യയിലെ എല്ലാ കറന്‍സികളും ഡോളറുമായുള്ള വിനിമയത്തില്‍ തകര്‍ച്ച നേരിടുകയാണ്. പക്ഷേ ഇപ്പോള്‍ തിരിച്ചു കയറുകയും ചെയ്തു. 74.59 വരെ താഴ്ന്ന രൂപ ഇപ്പോള്‍ 72.40ല്‍ നില്ക്കുന്നു. പെട്രോള്‍ വില 87.40 ത്തില്‍ നിന്ന് ഒരു മാസം കൊണ്ട് 4.73 രൂപ കുറഞ്ഞു 82.67 ല്‍ നില്ക്കുന്നു.
രൂപ അടക്കമുള്ള നാണയങ്ങളുടെ വിലയിടിവ് ക്രൂഡ് ഓയില്‍ വിലക്കയറ്റവും, അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധവുമാണെന്നത് ഏതൊരു സാധാരണക്കാരനുമറിയാം.
വെനസ്വേലയില്‍ ജനങ്ങള്‍ക്ക് ഭക്ഷണമില്ല, വൈദ്യുതി ഇല്ല, കുടിവെള്ളമില്ല, സുരക്ഷയില്ല. ജനങ്ങള്‍ ഗതികെട്ട് കടകള്‍ കൊള്ളയടിക്കുന്നു, പരസ്പരം ഭക്ഷണത്തിനു വേണ്ടി തല്ലുകൂടുന്നു, കുട്ടികള്‍ പട്ടിണി കിടന്ന് മരിക്കുന്നു. ഒരു ചാക്ക് ബൊളിവര്‍ (വെനസ്വേലയുടെ കറന്‍സി) അല്ല ഒരു ലോറി നിറയെ ബൊളിവര്‍ കൊടുത്താല്‍ പോലും ഇടത് പക്ഷ ഏകാധിപത്യം നടമാടുന്ന വെനസ്വേലയില്‍ ഒരു ചാക്ക് അരി കിട്ടില്ല സഖാവെ.
കമ്മ്യൂണിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞനായ’ സഖാവ് പറഞ്ഞതിലേക്കു വരാം. ഊര്‍ജിത് പട്ടേല്‍, അരുണ്‍ ജെയ്റ്റലി, എസ്. ഗുരുമൂര്‍ത്തി എന്നിവരെയെല്ലാം അടിച്ചുപുറത്താക്കി രാജ്യദ്രോഹക്കുറ്റവും ചുമത്തണമെന്നതിന്റെ കാരണം? ഇന്ത്യയുടെ സമ്പത്ത് രംഗം ആകെ തകര്‍ന്നു കിടക്കുകയാണ്. അതിന് കാരണക്കാര്‍ ഇവരാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്? ഏതെങ്കിലും ആഗോള സാമ്പത്തിക ഏജന്‍സികള്‍ അങ്ങനെ പറയുന്നുണ്ടോ? ഇന്ത്യക്കു 1990ലെ പോലെ വിദേശ കരുതല്‍ ധനം ഇല്ലാതിരിക്കുകയാണോ? വിലക്കയറ്റം രാജ്യത്ത് രൂക്ഷമാണോ? ഇന്ത്യയുടെ കയ്യിലുള്ള സ്വര്‍ണ്ണം വിദേശത്തു കൊണ്ടുപോയി പണയം വെച്ച് കടം വാങ്ങിക്കണോ? ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറവാണോ? ഇന്ത്യയില്‍ ജനം പട്ടിണി കിടന്ന് മരിക്കുകയാണോ? രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ അഭാവമുണ്ടോ?
ആര്‍ബിഐയും കേന്ദ്രസര്‍ക്കാരുമായുള്ള ശീതസമരമാണ് ഇപ്പോള്‍, സഖാവിനെ ആവേശം കൊള്ളിക്കുന്നത്. ആര്‍ബിഐയുടെ ആദ്യത്തെ ഗവര്‍ണ്ണര്‍ തന്നെ സര്‍ക്കാരുമായി ഉടക്കിയാണ് പിരിഞ്ഞത്. ചരിത്രം പരിശോധിച്ചാല്‍ ഇതുപോലെ എത്രയോ സംഭവങ്ങളുണ്ട്. ആര്‍ബിഐ ഗവര്‍ണ്ണര്‍, 3 ഡെപ്യൂട്ടി ഗവര്‍ണ്ണര്‍മാര്‍ എന്നിവര്‍ മിക്കവാറും വിദേശത്ത് ജോലിചെയ്തിട്ടുള്ള ബാങ്കേഴ്സ് ആയിരിക്കും. നാലില്‍ ഒരു ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ മാത്രമാണ് ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് ആര്‍ബിഐയില്‍ സാധാരണ എത്തുന്നത്. സ്വകാര്യ മേഖലയില്‍ ജോലിചെയ്തിട്ടു സര്‍ക്കാര്‍ മേഖലയിലേക്ക് വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണിത്. സര്‍ക്കാര്‍ മേഖലയില്‍ നിന്ന് വന്ന മുന്‍ ആര്‍ബിഐ ഗവര്‍ണ്ണര്‍ ടി. സുബ്ബറാവു ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. തനി ബ്യൂറോക്രാറ്റായിരുന്ന സുബ്ബറാവും അന്നത്തെ കേന്ദ്ര ധനകാര്യ മന്ത്രിമാരായിരുന്ന പി. ചിദംബരവും പില്ക്കാലത്ത് ഇന്ത്യന്‍ രാഷ്ട്രപതിയായ പ്രണാബ് കുമാര്‍ മുഖര്‍ജിയുമായി ഉണ്ടായിരുന്ന ശീതസമരം സുബ്ബറാവു തന്നെ തന്റെ ‘Who Moved My Interest Rate?: Leading the Reserve Bank of India Through Five Turbulent Years’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.
അതുകൊണ്ട് ഇതൊന്നും പുതുമയുള്ള കാര്യമല്ല. പലിശ കുറക്കാന്‍ സര്‍ക്കാരും, പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കും ശ്രമിക്കുന്നു. സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കുകയാണ് റിസര്‍വ് ബാങ്ക് ചെയ്യേണ്ടത്. സ്വയം ഭരണം എന്ന് പറയുമ്പോഴും റിസര്‍വ് ബാങ്ക് എടുക്കുന്ന നടപടികള്‍ എല്ലാം സര്‍ക്കാരിന്റെയും, രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെയും ബാധിക്കുന്നതാണ്. അതുകൊണ്ടു സര്‍ക്കാര്‍ ഇടപെടുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: