പത്തനംതിട്ട: ചരിത്രത്തിലാദ്യമായി വനിതാ പോലീസ് സന്നിധാനത്ത്. 50 വയസ് കഴിഞ്ഞ 15 പേരടങ്ങിയ സംഘമാണ് സന്നിധാനത്തെത്തിയത്. മാളികപ്പുറങ്ങള്‍ കൂടുതല്‍ എത്തിയാല്‍ നിയന്ത്രിക്കുന്നതിനാണ് ഇവരെ വിന്യാസിച്ചിരിക്കുന്നതെന്നാണ് വിശദീകരണം. സിഐ- എസ്ഐ റാങ്കിലുളള വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല ലഭിച്ചിരിക്കുന്നത്. ഇന്നലെ തന്നെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ പമ്പയിലെത്തിയിരുന്നു. ഇന്ന് രാവിലെയാണ് അവര്‍ സന്നിധാനത്തേക്ക് എത്തിയത്. ആദ്യമായാണ് സന്നിധാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തുന്നത്.
നട ഇന്ന് തുറക്കാനിരിക്കെ ശക്തമായ പോലീസ് കാവലിലാണ് ശബരിമല . 20 കമാന്റോകളും 100 വനിത പോലീസും അടക്കം 2300 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ശബരിമലയില്‍ നിയോഗിച്ചിട്ടുള്ളത്. ശബരിമലയ്ക്ക് 20 കിലോമീറ്റര്‍ അകലെ മുതല്‍ തന്നെ പോലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും പരിശോധനയുണ്ട്.
ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുകള്‍ ഉതിര്‍ക്കുന്ന പ്രത്യേക വാഹനവും അടക്കമുള്ള എല്ലാ സന്നാഹങ്ങളും പോലീസ് ഒരുക്കിയിട്ടുണ്ട്. മുന്‍പ് സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍ മുഖം തിരിച്ചറിയുന്ന ക്യാമറകളും സ്ഥാപിച്ചു. ഇന്നും നാളെയും തിരിച്ചറിയല്‍കാര്‍ഡില്ലാതെ ആരെയും നിലയ്ക്കല്‍ മുതല്‍ കടത്തിവിടില്ല. തീര്‍ഥാടകരെ ഇന്ന് ഉച്ചയോടെയാകും പമ്പയിലേക്ക് കടത്തിവിടുക. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുന്നത്. ഇരുമുടിക്കെട്ടില്ലെങ്കില്‍ തടയുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: