കൊച്ചി: യുവതികളെ ദര്‍ശനത്തിനെത്തിച്ച് ശബരിമലയില്‍ ആചാരലംഘനത്തിനു വഴിയൊരുക്കാന്‍ അസാധാരണമായ പോലീസ് വിന്യാസം. മുമ്പൊരിക്കലും ശബരിമലയും പരിസര പ്രദേശങ്ങളും കണ്ടിട്ടില്ലാത്ത തരത്തില്‍ പോലീസ് സേനയെയാണ് നിയോഗിച്ചിരിക്കുന്നത്. ചിത്തര ആട്ട വിശേഷത്തിനു നടതുറക്കുമ്പോള്‍, സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എന്ന പേരില്‍ യുവതികളെ ദര്‍ശനത്തിന് എത്തിച്ച് ശബരിമല തകര്‍ക്കാനുള്ള നീക്കത്തിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിര്‍ദേശമനുസരിച്ചാണ് പോലീസിന്റെ നീക്കം. സന്നിധാനത്തും മറ്റും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവതീപ്രവേശനം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായ പോലീസ് ഉദ്യോഗസ്ഥരെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശബരിമലയില്‍ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 17ന് അയ്യപ്പഭക്തരെ തല്ലിച്ചതച്ച നടപടി ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള തരത്തിലേക്ക് പോലീസ് കാര്യങ്ങള്‍ നീക്കുന്നത്.
സന്നിധാനം, മരക്കൂട്ടം, പമ്പ, നിലയ്‌ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആദ്യഘട്ട പോലീസ് വിന്യാസത്തിന്റെ വിശദമായ രൂപരേഖ കഴിഞ്ഞ ദിവസം പത്തനംതിട്ട പോലീസ് മേധാവി തിരുവനന്തപുരം റേഞ്ച് ഐജിക്കു നല്‍കി. ലോക്കല്‍ പോലീസും ക്യാമ്പുകളില്‍ നിന്നുള്ളവരും അടക്കം ആയിരത്തോളം ഉദ്യോഗസ്ഥരാണ് ആദ്യ ലിസ്റ്റിലുള്ളത്.
സന്നിധാനത്തെ പോലീസ് വിന്യാസം തന്നെ സര്‍ക്കാരിന്റെ മനോഭാവത്തിനു തെളിവാണ്. ഓരോ പോയിന്റിലും ശക്തമായ പോലീസ് സാന്നിധ്യമാണ് ഉറപ്പുവരുത്തിരിക്കുന്നത്.
കൊല്ലം സിറ്റി കമ്മീഷണര്‍ പി. കെ. മധുവിനാണ് സന്നിധാനത്തിന്റെ സുരക്ഷാചുമതല നല്‍കിയിരിക്കുന്നത്. കൊടിമരം, ബലിക്കല്‍പുര, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, ഫ്‌ളൈഓവര്‍, വിവിധ നടകള്‍, നടപ്പന്തല്‍, ക്ഷേത്രത്തിന്റെ പിന്‍വശം എന്നിങ്ങനെ 18 ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസിനെ വിന്യസിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ ഡിവൈഎസ്പി പയസ് ജോര്‍ജും കുന്ദംകുളം എസിപി സിനോജുമാണ് സന്നിധാനത്ത് കെ.പി. മധുവിനെ സഹായിക്കുക. സോപാനത്തെ പോലീസുകാരെ അടിമാലി സിഐ പി.കെ. സാബുവും ശാന്തന്‍പാറ സിഐ ചന്ദ്രകുമാറും നിയന്ത്രിക്കും. മരക്കൂട്ടത്ത് ഓഫീസര്‍ ഇന്‍ ചാര്‍ജ് ആയി നിയോഗിച്ചിരിക്കുന്ന ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്‌പെഷ്യല്‍ സെല്‍ എസ്പി വി. അജിത്കുമാര്‍ സേനയ്‌ക്കുള്ളിലെ അറിയപ്പെടുന്ന സിപിഎം അനുഭാവിയാണ്. തുലാമാസ പൂജക്കാലത്ത് യുവതികളെ ദര്‍ശനത്തിന് എത്തിക്കാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്ന ഇടമാണ് മരക്കൂട്ടം.
പ്രധാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെല്ലാം വ്യാഴാഴ്ച തന്നെ പമ്പയിലും സന്നിധാനത്തുമായി എത്തിക്കഴിഞ്ഞിരുന്നു. പരമ്പരാഗത പാതകളില്‍ക്കൂടിയല്ലാതെ മറ്റു വഴികളിലൂടെ ചില യുവതികളെ സന്നിധാനത്തേക്കു കൊണ്ടു വന്നിരുന്നു എന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.
പമ്പയിലെ ചുമതലയില്‍ നിന്ന് എസ്. ശ്രീജിത്തിനെ ഒഴിവാക്കി. തുലാമാസ പൂജയ്‌ക്കിടയ്‌ക്ക് രഹ്‌ന ഫാത്തിമ എന്ന ആക്ടിവിസ്റ്റിനെ ദര്‍ശനത്തിന് എത്തിക്കാന്‍ ശ്രമിച്ചതും പിന്നീട് ശ്രീകോവില്‍ നടയ്‌ക്കല്‍ നിന്നു ശ്രീജിത്ത് കരഞ്ഞതും വാര്‍ത്തയായിരുന്നു. ഇപ്പോള്‍ പമ്പയുടെ ചാര്‍ജ് നല്‍കിയിരിക്കുന്നത് എറണാകുളം റൂറല്‍ എസ്പി രാഹുല്‍ ആര്‍.നായര്‍ക്ക്. പമ്പയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് രാഹുല്‍ നായരുടെ തലയില്‍ വെച്ചുകെട്ടാമെന്നാണ് സര്‍ക്കാരിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ പോലീസുദ്യോഗസ്ഥന്‍ മനോജ് എബ്രഹാമിന്റെ കണക്കുകൂട്ടല്‍. ക്വാറി മാഫിയയില്‍ നിന്ന് കോഴ വാങ്ങിയെന്നാരോപിച്ച് രാഹുല്‍ നായരെ കള്ളക്കേസില്‍ കുടുക്കിയയാളാണ് മനോജ് എബ്രഹാം.
കൊല്ലം ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്പി ജോര്‍ജ് കോശി, എറണാകുളം റൂറല്‍ ഡിവൈഎസ്പി ജി. വേണു തുടങ്ങിയ ഉദ്യോഗസ്ഥര്‍ രാഹുലിനു കീഴില്‍ പ്രവര്‍ത്തിക്കും.
















