ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ജനകീയപ്രതിഷേധം കേരളചരിത്രത്തിലെ അഭൂതപൂര്‍വ്വമായ ഒരു അധ്യായമാണ്. ഈ പ്രക്ഷോഭപരിപാടിയില്‍ പങ്കാളികളായിട്ടുള്ളവരില് ഭൂരിഭാഗവും സ്ത്രീകളാണ് എന്നത് വിസ്മയകരമായ ഒരു വസ്തുതയാണ്. വ്യാപകമായ ഈ പ്രതികരണത്തിന്റെ കാരണവും അര്‍ത്ഥവും എന്തെന്ന് പലതരത്തിലും വ്യാഖ്യാനിക്കാനാകും. എങ്കിലും, തങ്ങളുടെ മതത്തില്‍ ഭരണകൂടവും കോടതികളും അനാവശ്യമായി ഇടപെടുന്നുവെന്ന സംശയം ജനങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു എന്നാണ് കരുതേണ്ടത്.
കേരളത്തിലെ ചില മാധ്യമങ്ങളും, മതനിരപേക്ഷതയുടെ വക്താക്കളെന്ന് അവകാശപ്പെടുന്നവരും ഹിന്ദുസമൂഹത്തെ നിര്‍ദ്ദാക്ഷിണ്യം കടന്നാക്രമിക്കുന്നു എന്ന ചിന്തയും ജനങ്ങളുടെ ആശങ്കവര്ദ്ധിപ്പിച്ചിട്ടുണ്ട്. ജനവികാരത്തെ അപ്പാടേ അവഗണിച്ച് മുന്നോട്ടുപോകാന്‍ ജനാധിപത്യമൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഭാരണകൂടത്തിനോ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍ക്കോ കഴിയുമെന്ന് തോന്നുന്നില്ല. വ്യാപകമായ ജനകീയപ്രക്ഷോഭത്തെ സൈദ്ധാന്തിക ശാഠ്യങ്ങള്കൊണ്ടല്ല നേരിടേണ്ടത്. ജനവികാരം തണുപ്പിക്കാന്‍ ഉതകുംവിധം അനുരഞ്ജനത്തിന്റെയും സമവായത്തിന്റെയും പാത പിന്തുടരുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത്. അതുതന്നെയാണ് ധാര്‍മ്മികമായ നിലപാടും. മറിച്ച് പോലീസിനെ ഉപയോഗിച്ച് നിഷ്കരുണം ജനവികാരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ അത് അനാവശ്യമായ സംഘര്‍ഷങ്ങള്‍ക്കും രക്തച്ചൊരിച്ചിലിനും കാരണമാകും. കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ മുന്നേറ്റത്തിന് അത് ഒരു തരത്തിലും ഗുണം ചെയ്യില്ല.
സമൂഹത്തില്‍ കാലാനുസൃതമായ പരിവര്‍ത്തനങ്ങള്‍ സംഭവിക്കണമെന്നും അതിന് എതിരുനില്‍ക്കുന്ന യാഥാസ്ഥിതിക ശക്തികളോട് ഒത്തുതീര്‍പ്പ് അരുതെന്നുമുള്ള നിലപാട് അംഗീകരിക്കുമ്പോള്‍തന്നെ, മുഖ്യമന്ത്രി അടിയന്തരമായി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച് ഇപ്പോള്‍ കേരളത്തിലും പുറത്തും നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധപ്രകടനങ്ങള്‍ യാഥാസ്ഥിതികരുടെ മാത്രം പ്രതിഷേധമല്ല. നാളിതുവരെ ഒരു രഷ്ട്രീയപാര്ട്ടിയുടെയും പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുത്തിട്ടില്ലാത്ത സാധാരണക്കാരായ വീട്ടമ്മമാരും മറ്റു സ്ത്രീകളുമാണ് ഇത്തവണ പ്രതിഷേധവുമായി നിരത്തിലെത്തിയിരിക്കുന്നത്. ഇതിനെ നിസ്സാരമായി കാണരുത്. പുരോഗമനവാദികളും യാഥാസ്ഥിതികരും തമ്മിലുള്ള ഒരു പോരാട്ടമായി ഈ പ്രതിഷേധങ്ങളെ വിലയിരുത്തുന്നത് ശുദ്ധമായ ഭോഷ്കാണ്. ഇത് രാഷ്ട്രീയമായ മുതലെടുപ്പിന് വേണ്ടിമാത്രമുള്ള പ്രസ്ഥാനമാണെന്ന നിരീക്ഷണവും ശരിയല്ല. ജനങ്ങളില്‍ ഭൂരിഭാഗവും മതവിശ്വാസികളായ ഒരു നാട്ടില്‍ വേണ്ടത്ര ബോധവത്കരണം നടത്താതെ മതകാര്യങ്ങളില്‍ ഇടപെടുന്നത് ശക്തവും ദൂരവ്യാപകവുമായ പ്രതിക്രിയയ്ക്ക് കാരണമാകും എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ശബരിമല സംഭവത്തെ മനസ്സിലാക്കണം. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധനയുടെ ഘട്ടത്തിലാണ്. നവംബര്‍ 13ന് ഇതുസംബന്ധിച്ച പ്രാഥമിക ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുപ്രീംകോടതി വിധിയെ സംബന്ധിച്ച് അനുകൂലവും പ്രതികൂലവുമായ ധാരാളം അഭിപ്രായങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, പ്രശസ്ത നിയമജ്ഞനായ പ്രൊഫ. എന്‍.ആര്. മാധവമേനോന്, മുതിര്‍ന്ന അഭിഭാഷകന് അഡ്വ. കെ. രാംകുമാര്‍ തുടങ്ങി നിരവധി പ്രശസ്ത വ്യക്തികള്‍ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധിയില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ സുപ്രീംകോടതില്‍ നിന്ന് അവസാന വിധി വരുംവരെ ശബരിമലയിലെ യുവതീ പ്രവേശനം നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രിതന്നെ മുന്‍കൈയെടുക്കണം. വ്യാപകമായ സാമൂഹികസംഘര്ഷത്തിനും ക്രമസമാധാന തകര്‍ച്ചയ്ക്കും കാരണമാകും വിധം – അതും മതസംബന്ധമായ ഒരു വിഷയത്തില്‍ – ബലപ്രയോഗത്തിലൂടെ കോടതിവിധി നടപ്പാക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. വികാരവിക്ഷോഭത്തിനും സംഘര്‍ഷാന്തരീക്ഷത്തിനും അയവുവരുന്ന തരത്തില്‍ സര്‍ക്കാര്‍ പെരുമാറണം. അതാണ് ജനാധിപത്യമര്യാദ. ബന്ധപ്പെട്ടവര്‍ക്ക് റിവ്യുപെറ്റിഷന് നല്‍കാനുള്ള സാവകാശം പോലും അനുവദിക്കാതെ, അടിയന്തരമായി കോടതിവിധി നടപ്പാക്കും എന്ന പിടിവാശി ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ സദുദ്ദേശത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലായിപ്പോയി എന്ന് ഇതിനകം തന്നെ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ക്ഷേത്രങ്ങളുടെയും ക്ഷേത്രവിശ്വാസികളുടെയും ഉത്തമ താല്പര്യം സംരക്ഷിക്കുക എന്നതാണ് ദേവസ്വംബോര്‍ഡിന്റെ ധാര്‍മ്മികവും നിയമപരവുമായ കര്‍ത്തവ്യം. അക്കാര്യത്തില്‍ ദേവസ്വംബോര്‍ഡിന് സ്വയംനിര്ണ്ണയവകാശം ഉണ്ടായിരിക്കേണ്ടതാണ്. പക്ഷേ ആ മൗലികതത്വത്തെ അട്ടിമറിക്കുന്നതരത്തിലായിപ്പോയി മുഖ്യമന്ത്രിയുടെ നിലപാട് എന്ന് ഖേദപൂര്‍വ്വം ചൂണ്ടിക്കാണിക്കാതെ നിര്‍വ്വാഹമില്ല. സര്‍ക്കാരിന് മോല്‍നോട്ട അവകാശമുള്ള- മതസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ -സര്‍വ്വ സ്ഥാപനങ്ങളിലും ഭരണകക്ഷിയുടെ രാഷ്ട്രീയ കാഴ്ചപ്പാട് നടപ്പിലാവണം എന്ന പിടിവാശി ജനാധിപത്യസംവിധാനത്തില്‍ തികച്ചും അസ്വീകാര്യമാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ കേരളസര്‍ക്കാര്‍ അത്തരമൊരു നയമാണ് ശബരിമലയുടെ കാര്യത്തില്‍ അനുവര്‍ത്തിച്ചത്. ഇത് അടിയന്തരമായി തിരുത്തണം. മുഖ്യമന്ത്രി തന്റെ തനതു ശൈലിയില്‍ കൈകാര്യം ചെയ്യാന്‍ മുതിരുന്ന വിഷയം മതസംബന്ധമായ ഒരുകാര്യമാണെന്ന് അദ്ദേഹം വിസ്മരിക്കരുത്. മതവിശ്വാസത്തിന്റെ വേരുകള്‍ ജനഹൃദയങ്ങളില്‍ ആഴത്തില്‍ പതിഞ്ഞിട്ടുള്ളതും നിരവധി അടരുകളുള്ളതുമാണ്. മതവിശ്വാസം സൃഷ്ടിക്കുന്ന ഊര്‍ജ്ജം കൃത്യമായി ആര്‍ക്കും തിട്ടപ്പെടുത്താനാവുന്നതുമല്ല. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ അംഗങ്ങളില്‍ തന്നെ വലിയൊരു വിഭാഗം മതവിശ്വാസികളാണ്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. മതസംബന്ധമായ വിഷയത്തെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടത് ഏതൊരു ഭരണാധികാരിയുടെയും പ്രാഥമിക കര്‍ത്തവ്യമാണ്. സുപ്രീംകോടതിവിധിയുടെ പേരില്‍ അനാവശ്യമായ രക്തച്ചൊരിച്ചില്‍ ഒഴിവാക്കപ്പെടണം എന്ന കാര്യത്തിന് പ്രഥമ്യം കിട്ടണം.
നവോത്ഥാനത്തെ മുന്നോട്ടു നയിക്കുകയാണെന്ന മുരട്ടു ന്യായത്തിന് ഈ സന്ദര്‍ഭത്തില്‍ പിടിച്ചു നില്‍ക്കാനാവില്ല. നവോത്ഥാനത്തിന്റെ ഉറവിടം ജനമനസ്സില്‍ സംഭവിക്കുന്ന പരിവര്‍ത്തനമാണ്. അത് ബലപ്രയോഗം കൊണ്ട് സംഭവിക്കേണ്ടതല്ല. ജീവകാരുണ്യത്തിന്റെ അക്ഷയഖനികളും അഹിംസാമൂര്ത്തികളുമായിരുന്ന ചട്ടമ്പിസ്വാമികളും, നാരായണഗുരുദേവനുമാണ് കേരളീയ നവോത്ഥാനത്തിന്റെ മുഖ്യ മാര്ഗ്ഗദര്ശികള്. ക്ഷേത്രപ്രവേശനം, അയിത്തോച്ചാടനം എന്നിവയിലേക്ക് നയിച്ച ചരിത്രപ്രസിദ്ധമായ വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍, സത്യാഹിംസകളെ ഉപാസിച്ച ഗാന്ധിജിയുടെ നേരിട്ടുള്ള മാര്ഗ്ഗദര്ശനത്തില് നടന്ന സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളായിരുന്നു എന്ന കാര്യവും ഓര്‍ക്കണം.
സുപ്രീകോടതിവിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന യുവതികള്‍, നിലവിലുള്ള ക്രമസമാധാനപ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ അവരുടെ യാത്ര മറ്റൊരു യുക്തമായ സന്ദര്ഭത്തിലേക്ക് മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രിതന്നെ നേരിട്ട് ഒരഭ്യര്‍ത്ഥന പുറപ്പെടുവിക്കുകയാണെങ്കില്‍ അത് സംഘര്‍ഷത്തിന് അയവുവരുത്താന്‍ ഏറ്റവും ഉപയുക്തമായ തീരുമാനമായിരിക്കും. സന്ദര്‍ഭത്തിന്റെ ഗൗരവം മനസ്സിലാക്കി മുഖ്യമന്ത്രി ഉദാരവും ദീര്‍ഘവീക്ഷണവുമുള്ള ഒരു നിലപാട് കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത് കേരളമാണെന്ന കാര്യം ആരും വിസ്മരിക്കാതിരിക്കുക. നാം നേടിയ സാംസ്കാരിക നന്മകളെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള പുറപ്പാട് ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെ അംഗീകാരിക്കാനാവില്ല.
* ഭാരതീയവിചാരകേന്ദ്രം ജോയിന്റ്
ഡയറക്ടറാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: