സിബിഐയില്‍ ഉടലെടുത്ത സംഭവവികാസങ്ങള്‍ ആരെയും വിഷമിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. ഇന്ത്യയുടെ ഈ സുപ്രധാന അന്വേഷണ ഏജന്‍സിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മിലെ ചേരിപ്പോര് മാത്രമല്ല പരസ്പരം കേസും അഴിമതി ആരോപണങ്ങളും ഉന്നയിക്കപ്പെടുന്നു. ചിലര്‍ അഴിമതിക്കാരാണ് എന്നുംകേള്ക്കുന്നു. ആ കഥകള്‍ പലതും അങ്ങാടിയില്‍ പാട്ടാവുന്നു. അഴിമതിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച, അഴിമതിക്കാരെ നിലക്ക് നിര്‍ത്താന്‍ കഴിയുന്നതെല്ലാം ചെയ്ത ഒരു ഭരണകൂടം നിലനില്‍ക്കുമ്പോഴാണ് ഇതൊക്കെ അരങ്ങേറുന്നത്. മാത്രമല്ല അതിലെ ചിലര്‍ അഴിമതിക്കുണ്ടില്‍ കഴിയുന്നവരുടെ ദല്ലാളന്മാരായി എന്നുള്ള ചില ചെറിയ സൂചനകളും കാണുന്നുണ്ട്. ഇത്തരമൊരു അവസ്ഥയില്‍ ആ അന്വേഷണ ഏജന്‍സിയുടെ ചാരിത്ര്യം സംരക്ഷിക്കേണ്ട, നിലനിര്‍ത്തേണ്ട, ചുമതല സര്‍ക്കാരിനും വന്നു ചേര്‍ന്നു. പക്ഷെ, ഭരണകൂടത്തിന് അതിന് കഴിയില്ലല്ലോ; അതാണല്ലോ നാട്ടിലെ നിയമം; അവിടെ ഇടപെടാന്‍ കഴിയുക സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനാണ്. അവരാണ് വേണ്ടവിധം ഇടപെട്ടത്; അതാവട്ടെ സുപ്രീംകോടതി ശരിവെച്ചിരിക്കുന്നു. സിബിഐ നേരിട്ട ഒരു വലിയ പ്രതിസന്ധി പ്രതീക്ഷിച്ചത് പോലുള്ള പ്രശ്നങ്ങളിലേക്ക് കടക്കാതെ അവസാനിക്കുന്നു, അല്ലെങ്കില്‍ അവസാനിക്കാന്‍ ഇടയുണ്ട് എന്നതാണ് ഇത് നല്കുന്ന സൂചനകള്‍. മാത്രമല്ല, അഴിമതിക്കാര്‍ക്ക് സ്വതന്ത്രമായി വാഴാന്‍ കഴിയുമെന്ന തോന്നലിന് അന്ത്യം കുറിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ സര്‍ക്കാരിനും കഴിയുമാറായി.
സിബിഐയിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനല്ല ആരോപണങ്ങള്‍ക്ക് വിധേയനായത്. തലപ്പത്തുള്ള മൂന്ന് പേരാണ്: ഡയറക്ടര്‍ അലോക് വര്‍മ്മ, എകെ ശര്‍മ്മ, രാകേഷ് അസ്താന. ഇവര്‍ക്കൊക്കെയെതിരെ ആരോപണങ്ങളുണ്ട്. അവരുടെയൊക്കെ പേരില്‍ ചിലര്‍ സിവിസിക്കും മറ്റും പരാതി കൊടുത്തു. തങ്ങള്‍ക്കൊപ്പം ഒരേ കെട്ടിടത്തില്‍ ജോലിചെയ്യുന്നവര്‍ക്കെതിരെ ചിലര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനിടയില്‍, സ്വാഭാവികമായും, സര്‍ക്കാരിനും കുറെ പരാതികള്‍, വിവരങ്ങള്‍ ലഭിച്ചിരിക്കണമല്ലോ. അതൊക്കെത്തന്നെ സിവിസിക്ക് എത്തിച്ചിരുന്നു എന്നാണ് കേള്‍ക്കുന്നത്.
ഇവിടെ സിവിസിക്ക് ലഭിച്ച പരാതികള്‍ അവര്‍ പരിശോധിച്ചിരുന്നു. അതിന്മേല് ചില വിശദാംശങ്ങള്‍ സിബിഐ ഡയറക്ടറോട് തേടുകയും ചെയ്തു. ഓരോ അവധി പറഞ്ഞതല്ലാതെ ഒന്നിനോടും ഡയറക്ടര്‍ സഹകരിച്ചില്ല. ജൂലൈ മുതല്‍ ഒക്ടോബര്‍ അവസാനം വരെ, ഒരു കടലാസ് പോലും അദ്ദേഹം സിവിസിക്ക് കൊടുത്തില്ല. എന്തൊക്കെയോ അദ്ദേഹത്തിന് മറയ്ക്കാനുണ്ട് എന്നതല്ലേ അതില്‍ നിന്ന് സിവിസി ഊഹിക്കുക?. അല്ലെങ്കില്‍ എന്തിനാണ് ആധികാരികമായി ആവശ്യപ്പെടുന്ന ഫയലുകള്‍, വിശദാംശങ്ങള്‍ നല്‍കാതിരിക്കുന്നത്. അതിനൊപ്പമാണ് സിബിഐ ആസ്ഥാനത്തു നടന്ന കയ്യാങ്കളിയും പരസ്യമായ വിഴുപ്പലക്കലും ചേരിപ്പോരും മറ്റും. ഇതും സര്‍ക്കാര്‍ സ്വാഭാവികമായും സിവിസിയെ ധരിപ്പിച്ചിരിക്കണം.
ഇത്തരമൊരു സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടത?. ഏറ്റവും അത്യാവശ്യം സിബിഐയുടെ പ്രതിച്ഛായ തകരാതെ സൂക്ഷിക്കലാണ്. അക്കാര്യം സര്‍ക്കാരിനും ബോധ്യമുണ്ടായിരുന്നു. അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരായവര്‍ അവിടെ തുടരുന്നത് ആ ഏജന്‍സിയെ വല്ലാതെ ബാധിക്കുമെന്ന് സര്‍ക്കാരിന് തോന്നിയാല്‍ കുറ്റപ്പെടുത്താനും കഴിയില്ലല്ലോ. അത് സിവിസിക്ക് വേണ്ടസമയത്ത് തോന്നുകയും ചെയ്തു. അങ്ങിനെയാണ് സിവിസി ഒരു നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ആരോപണ വിധേയരായവര്‍ തല്ക്കാലം ചുമതലയില്‍ നിന്ന് മാറിനില്‍ക്കട്ടെ. ആരോപണങ്ങള്‍ സംബന്ധിച്ച് നിയമാനുസൃതം അന്വേഷണം നടക്കട്ടെ. പരാതി വ്യാജമെങ്കില്‍, കുറ്റക്കാരല്ലെങ്കില്‍ അവര്‍ക്ക് തിരികെ വരാം. ആരോപണങ്ങളില്‍ കഴമ്പുണ്ട് എങ്കില്‍ കാര്യങ്ങള്‍ നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഇത് സിവിസി എടുത്ത മാന്യമായ അന്തസ്സുറ്റ തീരുമാനമായിരുന്നു.
സിവിസിയുടെ ശുപാര്‍ശ ലഭിച്ചയുടനെ സര്‍ക്കാര്‍ അക്കാര്യം ആലോചിച്ചു; അവര്‍ക്കും അത് സ്വീകാര്യമായിരുന്നു. അത് എത്രയും വേഗത്തില്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു; ഇത്ര സുപ്രധാനമായ ഒരു കാര്യത്തില്‍ എന്തെങ്കിലും കാലതാമസം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി എന്ന് വരരുത് എന്ന് കരുതിയിരിക്കണം. അത് ന്യായമാണ്, സത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതുമാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അര്‍ദ്ധരാത്രിയില്‍ അട്ടിമറി നടത്തി എന്ന് പറഞ്ഞാണ് ചിലര്‍ അതിനെ വിവാദമാക്കിയത്. രാത്രിക്ക് രാത്രി തന്നെ അത് നടപ്പിലാക്കിയില്ലെങ്കില്‍ വേറെ ചിലതാവും നാളെ പറയാനിടയുണ്ടാവുക. ആരോപണവിധേയനായ സിബിഐ ഡയറക്ടറെ സംരക്ഷിച്ചു എന്നുപോലും പ്രതിപക്ഷം പറയുകയില്ല എന്ന് എങ്ങിനെ കരുതാനാവും.
ഇവിടെ സിവിസി പറഞ്ഞത് അനുസരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. സിബിഐ ഡയറക്ടര്‍ക്ക് എതിരായ പരാതി ഗുരുതരമാണ് എന്ന് സിവിസിയുടെ ഉത്തരവിലുണ്ട്. അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പലവട്ടം തേടി, പക്ഷെ തന്നില്ല എന്നു പറയുന്നു. ആരോപണങ്ങള്‍, പ്രത്യാരോപണങ്ങള്‍ ഒക്കെ വിലയിരുത്തുമ്പോള്‍ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ ആയി തുടരാന്‍ അനുവദിക്കാന്‍ പറ്റില്ല; അതുകൊണ്ട് അദ്ദേഹത്തെ ആ ചുമതലയില്‍ നിന്ന് നീക്കം ചെയ്യണം. ഇതാണ് ആ കത്തില്‍ പറയുന്നത്. അത് സര്‍ക്കാര്‍ നടപ്പിലാക്കി; അതിനൊപ്പം ആരോപണവിധേയരായ മറ്റു രണ്ടുപേരെയും ഒഴിവാക്കി നിര്‍ത്തി. ഒരു വ്യക്തിയോടും സര്‍ക്കാര്‍ അനുകമ്പ കാണിച്ചില്ല. ഇവിടെ ആരോപണവിധേയനായ ഒരാളെ ഒഴിച്ചുനിര്ത്തിയെങ്കില് സര്‍ക്കാരിന് വേറെയെന്തോ താല്പര്യമുണ്ട് എന്ന് പറയാമായിരുന്നു.
പക്ഷെ, ഈ തീരുമാനമുണ്ടായപ്പോള്‍ എന്തൊക്കെയാണ് നാം കേട്ടത്. റഫാല്‍ വിമാന ഇടപാട് സംബന്ധിച്ച പരാതിയില്‍ നടപടിയെടുക്കാന്‍ സിബിഐ ഡയറക്ടര്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തെ ആട്ടിയോടിക്കുകയായിരുന്നു എന്നും നരേന്ദ്രമോദി അഴിമതിയാരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വളഞ്ഞവഴി തേടുകയാണ് എന്നുമൊക്കെ രാഹുല്‍ ഗാന്ധിയും കൂട്ടരും പറഞ്ഞു. ഇതൊക്കെ സിബിഐ ആസ്ഥാനത്തെ കാര്യങ്ങളാണ്; അത് രാഹുല്‍ എങ്ങിനെയറിഞ്ഞു?. അതൊക്കെ പോട്ടെ. റഫാല്‍ സംബന്ധിച്ച് ഒന്നും മറക്കാനില്ല എന്നും എല്ലാം സുതാര്യമാണ് എന്നും സര്‍ക്കാര്‍ പലവട്ടം വ്യക്തമാക്കിയതാണ്. ഇപ്പോള്‍ ഈ പ്രശ്നം സുപ്രീംകോടതിയുടെ മുന്നിലാണ്. അവര്‍ അത് വിശദമായി പരിശോധിക്കുന്നു. അതിനിടയില്‍ മജിസ്ട്രേറ്റ് കോടതി മുതല്‍ സിബിഐ വരെ പരാതിയുമായി ചിലര്‍ നടക്കുന്നു. അതൊക്കെ എല്ലാവരും അന്വേഷിച്ചോട്ടെ എന്നതാണ് സര്‍ക്കാര്‍ നിലപാട്; അത് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയല്ലോ. ആയുധ ഇടപാടുകളില്‍ ദല്ലാളന്മാരെ വെച്ച് കോഴവാങ്ങി ശീലിച്ചവര്‍ക്ക് നേരായ ഇടപാടുകള്‍ നടക്കുമെന്ന് കരുതാനാവാത്തതാണ് രാജ്യത്തെ പ്രശ്നം. എന്തായാലും വിഷയം സുപ്രീംകോടതിയിലെത്തിച്ചില്ലേ, അവിടെ എല്ലാം വിലയിരുത്തപ്പെടട്ടെ. അതിനപ്പുറം ഒരു പരിശോധന രാജ്യത്ത് നടക്കാനില്ലല്ലോ.
യഥാര്‍ഥത്തില്‍ ഇവരുടെ ആക്ഷേപങ്ങള്‍ക്ക് എന്തെങ്കിലും വിലയുണ്ടായിരുന്നുവെങ്കില്‍ കഴിഞ്ഞദിവസം സുപ്രീംകോടതി സിബിഐ ഡയറക്ടറുടെ ആ നിര്‍ബന്ധിത അവധിയും സിവിസി നടത്തുന്ന അന്വേഷണവുമൊക്കെ റദ്ദാക്കുമായിരുന്നില്ലേ? കോടതി ഒന്നും ചെയ്തില്ലല്ലോ. ഒന്നുമുണ്ടായില്ലല്ലോ. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഒരു മുന്‍ സുപ്രീംകോടതി ജഡ്ജിയെ നിയമിക്കുകയും ചെയ്തു. അത്രക്ക് സുതാര്യമാണ് കാര്യങ്ങള്‍. പത്ത് ദിവസത്തിനകം പരിശോധന നടത്താനാണ് നിര്‍ദ്ദേശം. അതിനകം അന്വേഷണം മുഴുവന്‍ തീരുമെന്ന് ആരും കരുതുന്നില്ല; അത് സാധ്യവുമല്ല; എന്നാല്‍ സിബിഐ ഡയറക്ടര്‍ക്ക് എതിരായ ആക്ഷേപങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടോ എന്ന് പരിശോധിക്കാന്‍ കഴിയും. കഴമ്പുണ്ട് എന്ന് കണ്ടാല്‍, പിന്നെ കാര്യങ്ങള്‍ നിയമത്തിന്റെ വഴിക്ക് നീങ്ങിയല്ലേ പറ്റൂ. ഇവിടെ നാം കാണേണ്ടത്, സിവിസി എടുത്ത നടപടി, അതിനെ സര്‍ക്കാര്‍ അംഗീകരിച്ചത് ഒക്കെത്തന്നെ ന്യായയുക്തമാണ് എന്ന് സുപ്രീം കോടതി കണ്ടു എന്നാണ്. അതില്‍ ഇടപെടാനൊന്നും കോടതി തയ്യാറായിട്ടില്ല. ഒന്നുകൂടി ഓര്‍മ്മിക്കേണ്ടതുണ്ട്….. സിബിഐ ഡയറക്ടറോട് ലീവില്‍ പോകാന്‍ നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തത്; പുറത്താക്കുകയല്ല. ആരോപണ വിധേയനായ ഒരാള്‍ ആ ചുമതലയില്‍ തുടരുന്നത് ശരിയല്ലല്ലോ എന്നേ സര്‍ക്കാരും സിവിസിയും കരുതിയുള്ളൂ. എന്നാല്‍ ആ കസേരയില്‍ തന്നെ വീണ്ടും ഇന്നുതന്നെ കൊണ്ടുചെന്ന് ഇരുത്തണം എന്നും അതിനായി ഉത്തരവ് നല്‍കണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ ഹര്‍ജി. അതും നിരാകരിക്കപ്പെട്ടു. യഥാര്‍ഥത്തില്‍ ഇതുവരെ ഇക്കാര്യത്തില്‍ കേന്ദ്രവും സിവിസിയും ചെയ്തതൊക്കെ ശരിവെക്കപ്പെട്ടിരിക്കുന്നു.
ഇത് വളരെ ഗുരുതരമായ കുറെ വിഷയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇന്ത്യയുടെ പ്രധാന അന്വേഷണ ഏജന്‍സി ഇങ്ങനെയൊക്കെ ആകാമോ? അതിലെ ഡയറക്ടറെ നിയമിക്കുന്നത് പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോകസഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെട്ട സമിതിയാണ്. അങ്ങിനെയൊക്കെ നിയോഗിക്കപ്പെടുന്നയാള്‍ വഴിവിട്ടു നീങ്ങിയാല്‍ എന്താവും അവസ്ഥ? അങ്ങിനെ തീരുമാനിക്കപ്പെടുന്നയാള് കള്ളക്കളികള്‍ നടത്തുന്നു എന്ന ആക്ഷേപമുയരാതെ ശ്രദ്ധിക്കേണ്ടതല്ലേ? സിവിസി പറയുന്നത്, അലോക് വര്‍മ്മക്കെതിരെ ഗുരുതരമായ ആക്ഷേപങ്ങളാണ് ഉള്ളത് എന്നതാണ് എന്നത് മറന്നുകൂടല്ലോ. എല്ലാം നല്ലതിനാണ് എന്നും സത്യവും ധര്‍മ്മവും വിജയിക്കും എന്നും കരുതാനല്ലേ സാധാരണക്കാരായ നമുക്ക് അവകാശമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: