സാത്വികതയാണ് പി. വിക്രമനച്ചന്റെ മുഖമുദ്ര. ചരിത്രത്തില്‍ രേഖപ്പെടുത്തിയ എറണാകുളം ചേന്ദമംഗലം പാലിയം തറവാട്ടിലെ ഈ കാരണവര്‍ നൂറാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. തുലാം മാസത്തിലെ അശ്വതി നാളിലായിരുന്നു ജനനം.
ഒരു സാംസ്കാരിക പാരമ്പര്യത്തിന്റെ നെടുംതൂണായി നില്ക്കുമ്പോള് ആ മഹദ് വ്യക്തിത്വത്തിന് ഊര്‍ജ്ജം പകര്‍ന്നത് കൊള്ളേണ്ടത് കൊള്ളാനും, തള്ളേണ്ടത് തള്ളാനുമുള്ള വിവേകമാണ്. 2003 മുതല്‍ പാലിയം തറവാടിന്റെ വലിയച്ചന് സ്ഥാനം വഹിക്കുന്ന ഇദ്ദേഹത്തെ ബഹുമാന്യനാക്കുന്നത് ഈ ഗുണങ്ങള്‍ തന്നെ. പാലിയം കോവിലകവും നാലുകെട്ടും പൈതൃക സ്മാരകമാക്കി നിലനിര്‍ത്താനും മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമാക്കാനുമുള്ള സര്‍ക്കാര്‍ നിര്‍ദേശം സര്‍വാത്മനാ സ്വീകരിക്കാന്‍ അദ്ദേഹത്തിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. ഉടമസ്ഥാവകാശം നിലനിര്‍ത്തി സര്‍ക്കാര്‍ നിര്‍ദ്ദേശം അദ്ദേഹം അംഗീകരിച്ചു.
”പാലിയം കോവിലകവും നാലുകെട്ടും പൈതൃക സംരക്ഷണ സ്മാരകങ്ങളായി നിലനിര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായം മുന്നോട്ടുവച്ചപ്പോള്‍, അനുകൂലമായി തീരുമാനമെടുത്തത് വിക്രമനമ്മാമനാണ്. ഇവ സര്‍ക്കാരിന്റെ മുസിരിസ് പദ്ധതിയുടെ ഭാഗമാക്കാനും മ്യൂസിയമാക്കി നിലനിര്‍ത്താനും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ സഹകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഉടമസ്ഥാവകാശം പാലിയത്തില്ത്തന്നെ നിക്ഷിപ്തമായിരിക്കുമെന്നും സംരക്ഷണച്ചുമതല മാത്രമേ സര്ക്കാരിനുണ്ടാകൂയെന്നുമായിരുന്നു അദ്ദേഹം മുന്നോട്ടുവച്ച നിബന്ധന. സര്‍ക്കാര്‍ എതിരില്ലാതെ നിബന്ധന അംഗീകരിച്ചു”, കുടുംബാംഗങ്ങള്‍ ഓര്‍ക്കുന്നു.
കുമ്മിണി സുബ്രഹ്മണ്യന് നമ്പൂതിരിയുടെയും പാലിയത്ത് അമ്മിണിക്കുട്ടി കുഞ്ഞമ്മയുടെയും മകനായി 1918 ഒക്ടോബര്‍ 20നാണ് ഗോവിന്ദന് വലിയച്ചന് എന്ന സ്ഥാനപ്പേരില്‍ ഇന്ന് അറിയപ്പെടുന്ന വിക്രമനച്ചന്റെ ജനനം. ചേന്ദമംഗലത്തെ പാലിയം സ്കൂള്‍, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മദ്രാസിലെ ഗിണ്ടി എഞ്ചിനീയറിങ് കോളേജില്‍ നിന്ന് ബിരുദം നേടി, അതേ സ്ഥാപനത്തില്‍ അധ്യാപകനായി തന്റെ കര്‍മ്മമേഖല തുറന്നു വിക്രമനച്ചന്.
തുടര്‍ന്ന് 1941ല്‍ പിന്നീട് മുംബൈയിലെ ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി, ഇന്ത്യന്‍ റെയില്‍വേ, ഭെല്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചു. ഭെല്ലില്‍ വിവിധ പദവികളില്‍ ശോഭിച്ച ഇദ്ദേഹം 1977ല്‍ വിരമിച്ചു. പിന്നീട് ഭെല്ലില്‍ ഉപദേഷ്ടാവായി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഇന്ത്യയുടെ ഫെല്ലോ ആയും പ്രവര്‍ത്തിച്ചു. കേരള സര്‍ക്കാരിന്റെ സ്റ്റീല്‍ ഇന്‍ഡസ്ട്രി ലിമിറ്റഡ്, ചേര്‍ത്തല ഓട്ടോകാസ്റ്റ്, തൃശൂര്‍ അത്താണിയിലെ ഫോര്‍ജ് യൂണിറ്റിന്റെ ഡയറക്ടര്‍ സ്ഥാനങ്ങളും വഹിച്ചു.
നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പാലിയം തറവാടിനെ തുണച്ചതില്‍ കുടുംബാംഗങ്ങളുടെ ഒത്തൊരുമയും വിക്രമനച്ചന്റെ ആജ്ഞാശക്തിയും നിര്‍ണായകഘടകമായി. ഉപദേശങ്ങള്‍ നല്കി, വഴികാട്ടിയായി ഈ കാരണവര്‍ പാലിയം തറവാടിനെ മുന്നോട്ടുനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: