അധികാരത്തിലെത്തുമ്പോഴെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സാധാരണ നിലനിന്ന ഒരു സമ്പ്രദായമനുസരിച്ച് രണ്ട് കേന്ദ്രങ്ങളാണ്. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും. എന്നാല്‍ പിണറായി വിജയന് അധികാരത്തില്‍ വന്ന ശേഷം ഭരണത്തിന്റെ പോക്ക് അദ്ദേഹത്തിന്റെ പൂജാവിഗ്രഹമായ കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ മാതൃകയിലാണ്.
സമൂഹത്തിലെ ഏത് പ്രതിലോമപ്രവര്ത്തനത്തിന്റെയും അറ്റം ചെന്നുനില്ക്കുന്നത് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിലാണ്. ഈ സാഹചര്യം മുതലാക്കി മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയുടെ ചിറകരിയുന്നതാണ് കേരളത്തില്‍ കാണുന്നത്.
മന്തിസഭയിലെ സൂപ്പര്‍ സീനിയര്‍ ആയ എ.കെ. ബാലന്, തോമസ് ഐസക് തുടങ്ങിയവരെ ഒഴിവാക്കി യാതൊരു ഭരണപരിചയവുമില്ലാത്ത, ആരോപണവിധേയനായി മാറ്റിനിര്‍ത്തപ്പെട്ട ഇ.പി. ജയരാജനെ അവരോധിച്ചത് മറക്കാറായിട്ടില്ല. പ്രളയത്തിന്റെ കെടുതിയില്‍ സംസ്ഥാനം അകപ്പെട്ടപ്പോള്‍ അതിനേക്കാള്‍ പിണറായിയെ അലട്ടിയത് താക്കോല്‍ക്കൂട്ടം ആരെ ഏല്പിക്കുമെന്നതാണ്. പിണറായിയുടെ ഭക്തന് എന്നതിനപ്പുറം ഒരു അധികയോഗ്യതയും അതിന് ഇ.പി. ജയരാജനുണ്ടായിരുന്നില്ല താനും.
അധികാരത്തിന്റെ മത്തിലാണ് മുഖ്യമന്ത്രി എന്നത് കഴിഞ്ഞദിവസം അദ്ദേഹം ശബരിമല വിഷയത്തില്‍ നടത്തിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ക്ഷണികവും കാലാവധി നിശ്ചയിക്കപ്പെട്ടതുമായ ഒരു കസേരയിലാണ് താനിരിക്കുന്നതെന്നുപോലും മറന്നാണ് തന്ത്രിയെ പിണറായി അധിക്ഷേപിച്ചത്. മുഖ്യമന്ത്രിക്കസേര പോലെയല്ല തന്ത്രി പദവി. ലോഹമോ, കല്ലോ തടിയോ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഒരു പ്രതിമയ്ക്ക് സ്വന്തം പ്രാണന് പാതി നല്കി സചേതനമാക്കുന്ന ആചാരമാണ് പ്രാണപ്രതിഷ്ഠ. അതുവഴി ലഭിക്കുന്നതാണ് തന്ത്രിപദം. ഒളിവിലെ ഓര്‍മ്മകളില്‍ തളിരിടുന്ന പുതുനാമ്പുകള്‍ക്ക് വിത്തേത് വേരേത് എന്നറിയാന്‍ പാടില്ലാത്തതുപോലെയുള്ള കമ്മ്യൂണിസ്റ്റ് പൈതൃകതത്വവാദമല്ല അതെന്ന് സാരം.
പിണറായി വിജയന് ചരിത്രവിവരം തെല്ലുമില്ല എന്നതുതന്നെ ഒരു ചരിത്രവസ്തുതയാണ്. എല്ലാ കാര്യത്തിലും ഉപദേശികള്‍ കൂടിയേ തീരൂ എന്ന് ശഠിക്കുന്ന മുഖ്യമന്ത്രിക്ക് ക്ഷേത്രവിഷയത്തിലെ ഉപദേശി ആരെന്നത് നിഗൂഢമാണ്. മലബാറിലെ കോലത്തുനാട് രാജാവ് ലോകനാര്‍കാവിലെ തന്ത്രിയെ മാറ്റിയെന്നാണ് പത്തനംതിട്ടയിലെ പൊതുവേദിയില്‍ പിണറായി പറഞ്ഞുവച്ചത്. തൊഴിലുറപ്പുകാരെ പറഞ്ഞുപറ്റിച്ച് പ്രസംഗം കേള്‍ക്കാന്‍ കൊണ്ടുവരുന്നതിന്റെ ദയനീയത മനസ്സിലാക്കാം. അവരുടെ മുന്നില്‍ നിന്ന് പച്ചക്കള്ളം പറയേണ്ടതുണ്ടോ? കോലത്തുനാട് രാജാവിനെപ്പോലെ രാജാധിരാജനായ താന്‍ തന്ത്രിയെ അങ്ങ് മാറ്റിക്കളയുമെന്ന് വീരവാദം പറയുന്നതിന് കണ്ടെത്തിയ പിടിവള്ളി വസ്തുതാവിരുദ്ധമാണ്. ലോകനാര് കാവിലെ തന്ത്രി അന്നുമിന്നും എന്നും ഏറാഞ്ചേരി കാട്ടുമാടം ഇല്ലക്കാരാണ്. മാറ്റിയത് മേല്‍ശാന്തിയെയാണ്.
നൈഷ്ഠികബ്രഹ്മചാരിയായ അയ്യപ്പനെ പൂജിക്കുന്നയാളും ബ്രഹ്മചാരിയായിരിക്കണമെന്നാണ് പിണറായി രാജാവിന്റെ കല്പന. പ്രഖ്യാപിത നിരീശ്വരവാദിയായ അദ്ദേഹമെങ്ങനെയാണ് ഇത്തരം കല്പനകള് പുറപ്പെടുവിക്കുന്നത്. വിശാലമായ ഭാരതത്തിന്റെ തെക്കേക്കോണിലെ ഒരു കൊച്ചുനാട്ടില്‍ ജനങ്ങളുടെ ഔദാര്യം കൊണ്ട് കിട്ടിയ ഭരണമാണിത്. അതും ഒരു കൂട്ടുമുന്നണിമന്ത്രിസഭയുടെ തലവന്‍ എന്ന നിലയില്‍. തുല്യരല്ല പൂജ ചെയ്യുന്നതെന്നത് ഒരു മാര്‍ക്സിസ്റ്റ് ലോജിക്ക് മാത്രമാണ്. അതുപോലും അദ്ദേഹത്തിന് ധാരണയില്ല. ഉദാഹരണത്തിന് പിണറായിയെ പൂജിക്കുന്നവര് പിണറായിക്ക് തുല്യരല്ലല്ലോ.
സ്ത്രീപീഡകരായ ഒരു കൂട്ടം നേതാക്കളുടെ തലതൊട്ടപ്പനായി അത്തരക്കാരുടെ കുത്തഴിഞ്ഞ ജീവിതത്തിന് ചൂട്ടുപിടിച്ചുകൊണ്ടാണ് പിണറായി വിജയന് തന്ത്രികുടുംബത്തിലെ ചിലരുടെ വ്യക്തിജീവിതത്തെപോലും പൊതുനിരത്തില്‍ വലിച്ചിഴയ്ക്കാന്‍ പരിശ്രമിച്ചത്. പിണറായിയിലെ പാറപ്പുറത്തേക്കാള് ഉന്നതമായ സംസ്കാരം ആന്ധ്രയിലെ നെല്ലൂരിനുണ്ടെന്ന് സ്ഥലമാഹാത്മ്യം പഠിച്ചവര്‍ പറഞ്ഞുതരും.
മുഖ്യമന്ത്രിയുടെയും ഉപദേശകരുടെയും നിയമപരിജ്ഞാനത്തിന്റെ മകുടോദാഹരണങ്ങളാണ് തോറ്റുതുന്നം പാടിയ കേസുകള്‍. സെന്‍കുമാര്‍ കേസ് മുതല്‍, കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള കേസുകള്‍ അത് തെളിയിച്ചുതരും. 1949ലെ കവനന്റ് പ്രകാരം പന്തളം രാജകുടുംബത്തിന് അധികാരമില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കിയതും ഇമ്മാതിരി നിയമപരിജ്ഞാനം കൊണ്ടാവാനേ തരമുള്ളൂ.
ഇത്തരം ഉപദേശികളെ ഒഴിവാക്കി, ശാന്തമായി വിലയിരുത്തിയാല്‍ പിണറായി വിജയനുപോലും കാര്യങ്ങള്‍ മനസ്സിലാകും. അതിനുപകരം നുണയുടെ ചരിത്രക്കെട്ടുംകൊണ്ട് നിരത്തുകള്‍ നിറയാനാണ് മുഖ്യന് തുനിയുന്നതെങ്കില്‍ സത്യത്തിന്റെ കഥകള്‍ വിശ്വാസികള്‍ക്കും പറയാനുണ്ടാകും. ലോകത്ത് നൂറു മില്യനിലധികം ദൈവവിശ്വാസികളെ കൊന്നൊടുക്കിയാണ് കമ്മ്യൂണിസം വളരാന്‍ ശ്രമിച്ചത് എന്നതു മുതല്‍ അതങ്ങ് തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: