കൊച്ചി: പവിത്രമായ ശബരിമലയില്‍ അങ്ങനെയൊക്കെ സംഭവിക്കുമോ? യുപിയില്‍ ബിജെപി-സംഘപരിവാര്‍ വിരോധം കാണിക്കാന്‍ മുലായം സിങ് അന്ന് കാണിച്ച അധികാരാഹങ്കാരും കേരളത്തില്‍ പിണറായി വിജനും പിന്തുടര്‍ന്നാല്‍ അതിനപ്പുറവും സംഭവിച്ചേക്കാം.
ഉത്തര്‍പ്രദേശില്‍, 28 വര്‍ഷം മുമ്പ് നവംബര്‍ മാസമായിരുന്നു, രാമക്ഷേത്ര വിമോചന ആവശ്യമുന്നയിച്ച് കര്‍സേവകര്‍ അയോധ്യയില്‍ മുന്നേറിയത്. അവരെ പോലീസ് സേനയെ ഇറക്കി വെടിവെച്ചിട്ട് വീറുകാട്ടി മുലായം സിങ്. സരയൂ നദിയില്‍ രാമഭക്തരുടെ ജഡങ്ങള്‍ ഒഴുകിനടന്നു. ഭരണകൂടം നടത്തിയ കൂട്ടക്കുരുതിയുടെ ആ ദുരന്ത നാളുകള്‍ പമ്പയുടെ തീരത്തും സംഭവിക്കുമോ എന്നാണ് ഇപ്പോള്‍ ആശങ്ക.
ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടറിങ്ങണമെന്നാവശ്യപ്പെടുന്നവരുടെ സമരമുഖത്തുള്ള അഡ്വ. ശങ്കു.ടി.ദാസ് ഫേസ് ബുക്കിലെഴുതുന്നു:
കോടതി വിധി മറികടക്കാൻ സർക്കാർ ഓർഡിനൻസ് ഇറക്കണം എന്നാവശ്യപ്പെട്ടുള്ള അവസാന യോഗത്തിലും സംസാരിച്ചു കഴിഞ്ഞു. നട തുറക്കാൻ 36 മണിക്കൂർ പോലും അവശേഷിക്കുന്നില്ല എന്നിരിക്കെയും നിഷേധാത്മകവും ധാർഷ്ട്യപൂർണ്ണവുമായ സമീപനം തുടരുന്നവരോട് ഇനിയും ഇക്കാര്യം പറയുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. മനസ്സിൽ ഇപ്പോൾ ആകെ തെളിഞ്ഞു നിൽക്കുന്നത് 1990 നവംബർ 2ആം തീയതിയിലെ രാംജന്മഭൂമിയുടെ ചിത്രമാണ്. സരയൂ നദിയിലൂടെ ഒഴുകി നടന്ന രാമ ഭക്തരുടെ ശവ ശരീരങ്ങളുടെ നൊമ്പര ചിത്രം മാത്രം.
വിവാദ മന്ദിരത്തിന്റെ പരിസരത്തേക്ക് ഒരു പക്ഷിയെ പോലും പറക്കാൻ അനുവദിക്കില്ലെന്ന് മുലായം സിംഗ് പ്രഖ്യാപിച്ച കാലമായിരുന്നു. പക്ഷെ കല്ലേ പിളർക്കുന്ന കല്പനകളോടുള്ള ഭയത്തേക്കാൾ ശ്രീരാമ സ്വാമിയോടുള്ള ഭക്തിയെ മനസ്സിൽ പ്രതിഷ്ഠിച്ച വിശ്വാസ സമൂഹം നിരോധനാജ്ഞ ലംഘിച്ചു കൊണ്ട് 14 കോസി പരിക്രമണം നടത്താൻ തീരുമാനിച്ച കാലവും. ശ്രീരാമ ചന്ദ്രന്റെ 14 വർഷത്തെ വനവാസ കാലത്തെ അനുസ്മരിക്കുന്ന വാർഷികാചരണം ആണ് അയോധ്യക്ക് ചുറ്റും 14 കോസി ദൂരം (45 കിലോമീറ്റർ) കാൽനടയായി പ്രദക്ഷിണം വെയ്‌ക്കുന്ന ചൗദാ കോസി പരിക്രമൺ. ശ്രീരാമന്റെ ദേഹവിയോഗത്തെ സ്മരിച്ചു കൊണ്ട് ലക്ഷങ്ങൾ ഭക്തിപൂർവ്വം സരയുവിൽ മുങ്ങി നിവരുന്ന കാർത്തിക പൂർണ്ണിമയും ആകസ്മികമായി അന്നേ ദിവസം തന്നെ വന്നു ഭവിച്ചതിനാൽ ഒരു വിലക്കിനു മുന്നിലും പിന്തിരിയാൻ വിശ്വാസ സമൂഹം ഒരുക്കമായില്ല.
സന്ന്യാസിമാരും സാധാരണക്കാരും ഉൾപ്പെടെ ഒരു ലക്ഷത്തിലേറെ ആളുകളാണ് കർസേവയ്‌ക്കായി അയോധ്യയിലേക്ക് തിരിച്ചത്. 24000 സായുധ പോലീസുകാരെ വിന്യസിച്ചും, രാമജന്മഭൂമിയുടെ ഒന്നര കിലോമീറ്റർ ദൂരത്തിൽ ബാരിക്കേഡുകൾ നിർമ്മിച്ചും, അയോധ്യയിലേക്കുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചും മുലായം സർക്കാർ അവരെ നേരിടാൻ തയ്യാറെടുത്തു. എന്നിട്ടും കിലോമീറ്ററുകൾ നടന്നും പുഴ നീന്തി കയറിയുമൊക്കെ 5000 പേർ ഒക്ടോബർ 30ന് അയോധ്യയിൽ എത്തി ചേരുകയും അതിൽ 1000 പേർ അത്ഭുതകരമായി ബാരിക്കേഡ് മറികടന്നു രാം ലല്ലയുടെ ദിവ്യവിഗ്രഹത്തിന്റെ ഏറെ അടുത്തെത്തുകയും ചെയ്തു.
ഇതിനിടയിൽ അറസ്റ്റ് ചെയ്യപ്പെട്ട കർസേവകരെ തടവിലാക്കിയിരുന്ന ഒരു പോലീസ് വാനിന്റെ നിയന്ത്രണം പിടിച്ചെടുത്ത ഒരു വൃദ്ധ സന്ന്യാസി ബാരിക്കേഡുകൾക്ക് മുകളിലൂടെ വാഹനം ഓടിച്ചു കയറ്റി തടസ്സങ്ങൾ തകർക്കുകയും അകത്ത് കടക്കാനാവാതെ നിന്ന 4000 പേർക്കും വഴി തുറന്നു കൊടുക്കുകയും ചെയ്തു. ഒരു പറവയെ പോലും അകത്തു കടക്കാൻ അനുവദിക്കരുതെന്ന് ഉത്തരവ് കിട്ടിയിരുന്ന സായുധ പോലീസിന് എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. അഞ്ചു ശ്രീരാമ ഭക്തർ വെടിവെയ്‌പ്പിൽ മരിച്ചു. എന്നാൽ മരണത്തിനു മുന്നിലും പിന്മാറാൻ അവരുടെ ഉറച്ച ഭക്തി ഒരുക്കമായില്ല.
ഒരു ദിവസം നീണ്ട പ്രാർത്ഥനകൾക്കൊടുവിൽ മൃതദേഹങ്ങൾ ആചാര പൂർവ്വം മറവ് ചെയ്ത ശേഷം രാംലല്ലയുടെ വിഗ്രഹത്തെ വണങ്ങാൻ അവർ വീണ്ടും നിറ തോക്കുകൾക്ക് നേരെ ഭജൻ പാടി ഭയമില്ലാതെ നടന്നു. 1990 നവംബർ രണ്ടാം തീയതി ആയിരുന്നത്. കേട്ടു കേൾവി പോലുമില്ലാത്തൊരു സമര മുറയാണ് അന്ന് അയോധ്യ കണ്ടത്. കൂട്ടത്തിൽ ഏറ്റവും പ്രായമുള്ളവർ മുന്നിൽ നിന്ന് നയിച്ച ഭക്ത സംഘം ആയുധമേന്തിയ പോലീസുകാരുടെ തൊട്ടടുത്തെത്തി അവരുടെ കാലിൽ തൊട്ടു വണങ്ങി. പ്രായമുള്ളവർ ചെറുപ്പക്കാരുടെ കാൽതൊട്ട് വണങ്ങുന്നത് അചിന്ത്യമായതിനാൽ യുവാക്കളായ പോലീസുകാർ ഞെട്ടി ഒരടി പുറകോട്ടു മാറി നിന്നു. ആ അവസരം മുതലെടുത്ത് വിശ്വാസി സംഘം ഒരടി മുന്നോട്ട് നീങ്ങി. വീണ്ടും മുൻനിരയിലെ പ്രായമുള്ളവർ മുന്നോട്ട് വളഞ്ഞു പോലീസുകാരുടെ കാൽ തൊട്ടു. അവർ പിറകോട്ട് മാറുമ്പോൾ വിശ്വാസി സംഘം വീണ്ടും ഒരടി മുന്നോട്ട് വെച്ചു. ഇങ്ങനെ ഓരോ കാൽ വെയ്‌പ്പിനും ഓരോ തവണ നടു വളച്ചു വണങ്ങി നിവർന്ന് ആ സംഘം പോലീസിനെ നൂറടിയോളം പുറകോട്ടു നടത്തി.
പ്രഭു ശ്രീരാമന്റെ ജന്മഭൂമിയിലെ വിഗ്രഹം ഒരു വട്ടം കണ്ടു തൊഴാനുള്ള ജീവിതാഭിലാഷത്തിന് മുന്നിൽ പ്രായത്തിന്റെയും പദവിയുടെയും എല്ലാ മിഥ്യാഭിമാനങ്ങളെയും ത്യജിക്കാൻ അവർക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്രകാരം ഏറെ ദൂരം മുന്നോട്ട് പോകാൻ അവർക്ക് സാധിച്ചില്ല. മുന്നറിയിപ്പ് പോലുമില്ലാതെയാണ് പോലീസ് വെടിയുതിർത്തു തുടങ്ങിയത്. കെട്ടിടങ്ങള്‍ക്ക് മുകളിൽ ഇരുന്ന് സംഭവങ്ങൾ വീക്ഷിക്കുകയായിരുന്ന വിദേശ മാധ്യമ പ്രവർത്തകർ ഫയറിങ് തുടങ്ങിയത് കണ്ടു ഓടിച്ചെന്നു ബാരിക്കേഡ് മുറിച്ചു കടന്നു സംഭവസ്ഥലത്ത് എത്തിയപ്പോൾ മാത്രമാണ് പോലീസ് വെടിവെയ്‌പ്പ് അവസാനിപ്പിച്ചത്.
28 പേരാണ് വെടി വെയ്‌പ്പിൽ കൊല്ലപ്പെട്ടത് എന്നാണ് സർക്കാരിന്റെ ഔദ്യോഗിക ഭാഷ്യം. എന്നാൽ നൂറോളം വിശ്വാസികൾ കൊല്ലപ്പെട്ടുവെന്നും, ഒട്ടേറെ മൃതദേഹങ്ങൾ പോലീസ് വാഹനത്തിൽ കയറ്റി ദൂരെ ദേശങ്ങളിൽ കൊണ്ടുപേക്ഷിച്ചു എന്നും, ചാക്കിൽ ഭാരമുള്ള കല്ലിനൊപ്പം പൊതിഞ്ഞു കെട്ടി സരയൂ നദിയിൽ താഴ്‌ത്തിയെന്നുമാണ് ദൃക്‌സാക്ഷികളും അനൗദ്യോഗിക ഏജൻസികളും വർഷങ്ങൾക്കിപ്പുറവും തറപ്പിച്ചു പറയുന്നത്.
മുലായം സിംഗ് യാദവിന് മുല്ലാ മുലായം എന്ന് പേര് വരുന്നത് ഈ സംഭവത്തെ തുടർന്നാണ്. അതൊരു അഭിമാന ചിഹ്നമായി അണിഞ്ഞു നടന്ന അയാൾ സംഭവത്തിൽ യാതൊരു പശ്ചാത്താപവുമില്ലെന്നും, വേണ്ടി വന്നാൽ കൂടുതൽ പേരേ വെടിവെയ്‌ക്കാനും മടിക്കില്ലായിരുന്നെന്നും പ്രഖ്യാപിച്ചത് 2013ലാണ്. തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റ മുലായം സിംഗ് യാദവ് ഇപ്പോൾ യുപിയിൽ ആരുമല്ല. രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ മുൻനിര നേതാവായിരുന്ന മഹന്ത് അദ്വൈത് നാഥിന്റെ പിൻഗാമി ആദിത്യനാഥ് ഇപ്പോൾ അതേ യുപിയുടെ മുഖ്യമന്ത്രിയാണ്.
വിശ്വാസികളുടെ വികാരത്തോടുള്ള ഭരണകൂട ധാർഷ്ട്യങ്ങൾക്കൊക്കെയും ചരിത്രത്തിൽ മറുപടി ഉണ്ടെന്ന തിരിച്ചറിവാണ് ആ വിശ്വാസത്തെ മുറുകെ പിടിച്ചു മുന്നോട്ട് പോവാനുള്ള ധൈര്യവും പ്രേരണയുമാവുന്നത്. മരണം മുന്നിൽ കണ്ടിട്ടും ഒരിഞ്ചു കുലുങ്ങാതെ രാം ലല്ലയോടുള്ള ഭക്തിയിൽ സ്വയം സമർപ്പിച്ചു, ഓരോ പദം വെയ്‌പ്പിനും ഓരോ പാദ നമസ്ക്കാരം ചെയ്ത് മുന്നേറിയോടുവിൽ പുണ്യഭൂമിയിൽ പിടഞ്ഞു വീണ പൂർവ്വികരുടെ നിഷ്ഠയും സ്ഥൈര്യവുമാണ്, മറ്റെല്ലാം മാറ്റി വെച്ച് ശബരിമല ക്ഷേത്രത്തിന്റെ ആചാര തനിമ സംരക്ഷിക്കാൻ സ്വയം സമർപ്പിക്കാനുമുള്ള പ്രചോദനവും വീര്യവും പകരുന്നത്.
ആചരണങ്ങളെ കാക്കാൻ സർവ്വ സംഗ പരിത്യാഗികൾ പോലും സന്ന്യാസീ കലാപത്തിനൊരുക്കമായ വീരഭൂമിയാണിത്. കാശി വിശ്വനാഥന്റെ ജ്യോതിർ ലിംഗത്തെ ക്ഷേത്ര ദ്വംസകർക്ക് വിട്ടു കൊടുക്കാതിരിക്കാൻ ആ ദിവ്യ വിഗ്രഹത്തെ മാറോടടുക്കി ക്ഷേത്ര കിണറ്റിലേക്ക് എടുത്ത് ചാടിയ പൂജാരി ഇവിടെയാണ് ജീവിച്ചത്. വീട്ടിലെ ഏക മകൻ ആണെങ്കിൽ നിലക്കൽ സമരത്തിന് വരേണ്ടതില്ലെന്ന നിർദ്ദേശത്തെ അവഗണിച്ചും ഒറ്റ മകനെ ആരതിയുഴിഞ്ഞു അയ്യന്റെ പൂങ്കാവനം കാത്തു രക്ഷിക്കാനുള്ള പോരിന് പറഞ്ഞയച്ച അമ്മമാർ ഇവിടുണ്ട്.
അധികാരി വർഗ്ഗത്തിന്റെ ഉത്തരവുകളെ ഭയന്ന് പൈതൃകവും സംസ്കാരവും തകർത്തെറിയപ്പെടുന്നത് മിണ്ടാതെ കണ്ടു ഓച്ഛാനിച്ചു നിന്ന ജനതയായിരുന്നു നമ്മളെങ്കിൽ ഇപ്പോഴിങ്ങനെ രോഷമായി ഉള്ളിൽ കിടന്ന് തിളയ്‌ക്കുന്ന ഒരിറ്റു ഹിന്ദു സ്വത്വ ബോധം നമുക്ക് ബാക്കിയുണ്ടാവുമായിരുന്നില്ല. എന്നാലാ ബോധം ഇപ്പോഴും കെടാത്ത കനലായി ഉള്ളിൽ സൂക്ഷിക്കുന്നത് കൊണ്ട് തന്നെയാണ് ഇതൊരിക്കലും തോൽക്കരുതാത്ത സമരമാണെന്ന ഉറച്ച ബോധ്യം ഉണ്ടാവുന്നത്.
ഇവിടെ നമ്മൾ തോറ്റു പോയാൽ ഇനിയൊരിക്കലും ഇമ്മട്ടിലൊരു ഹിന്ദു ഉണർവ്വ് സാധ്യമാവാതെ വരും. ഇത്ര ശക്തമായി സംഘടിച്ചു പൊരുതിയിട്ടും ഒന്നും ചെയ്യാനായില്ലല്ലോ എന്ന നിരാശാ ബോധം സമാജത്തിൽ ആകെ പടരും. നമ്മൾ വിചാരിച്ചാൽ ഒന്നും സാധിക്കില്ലെന്നും അതിനാൽ ഇനിയൊന്നിനും വെറുതെ ഒരുമ്പെട്ടിറങ്ങേണ്ടതില്ല എന്നുമുള്ള പരാജിത ഭാവം ഹിന്ദു സമൂഹത്തെ ഗ്രസിക്കും. പിന്നീടൊരു കാര്യത്തിനും ഒന്നിച്ചിറങ്ങാനോ ഒന്നായി പൊരുതാനോ നമുക്ക് കഴിയാതാവും.
നമ്മുടെ മുഴുവൻ വിശ്വാസ സ്ഥാപനങ്ങൾക്കും സമ്പ്രദായങ്ങൾക്കും നേരെ തുറന്ന യുദ്ധത്തിനുള്ള അനുമതി നൽകലാവുമത്. ഇതിലും വലിയ ശബരിമല ആചാരത്തെ തിരുത്തിയില്ലേ? പിന്നെയാണോ ഇത്? എന്ന പരിഹാസത്തോടെ ഏത് ഹിന്ദു വിശ്വാസത്തെയും ആചാരത്തെയും ഇല്ലാതാക്കാൻ അവർക്ക് ധൈര്യവും കൂസലില്ലായ്‌മയും ഉണ്ടാവും. ഓരോ ക്ഷേത്രത്തിന് നേരെയും ഇതേ രീതിയിലുള്ള കൈകടത്തലുണ്ടാവും. എതിർക്കാനോ ചോദ്യം ചെയ്യാനോ ഉള്ള ആത്മവിശ്വാസം പോലും നമ്മിൽ അവശേഷിക്കില്ല. കൊട്ടിഘോഷിക്കുന്ന പോലുള്ള സ്ത്രീ ശാക്തീകരണമോ തുല്യതാ സ്ഥാപനമോ ആചാര ലംഘനം കൊണ്ടൊട്ട് ഉണ്ടാവുകയുമില്ല. ശബരിമലയിൽ കയറി തൊഴുതതിന്റെ പിറ്റേന്നും സമൂഹത്തിലെ സ്ത്രീയുടെ അവസ്ഥ മാറ്റമില്ലാതെ തുടരുകയേ ഉള്ളൂ. ലക്ഷകണക്കിന് മനുഷ്യരെ വേദനിപ്പിച്ചിട്ടായാലും സ്വന്തം വാശി ജയിക്കണം എന്ന ശാഠ്യ ബുദ്ധിയുള്ള ചിലർക്കല്ലാതെ ഈ പരിഷ്‌ക്കാരം കൊണ്ടാർക്കും ഒരു ഗുണവുമുണ്ടാവില്ല. എന്നാൽ ഹിന്ദു സമാജത്തിനാകട്ടെ, ഇത് കൊണ്ട് തീർത്താൽ തീരാത്ത നഷ്ടങ്ങളുമുണ്ടാകും. അത് കൊണ്ടാണ് നമ്മെ സംബന്ധിച്ച് ഇതൊരിക്കലും തോൽക്കരുതാത്ത സമരമാകുന്നത്. മറ്റൊരർത്ഥത്തിൽ, വിശ്വാസി ഹിന്ദുവിന്റെ അതിജീവന സമരം തന്നെയാകുന്നത്.
ജനാധിപത്യത്തിന്റെ സകല സങ്കേതങ്ങളും ഉപയോഗിച്ച് ശബരിമലയുടെ തനിമയും വിശ്വാസ വ്യവസ്ഥയും നിലനിർത്താനുള്ള സർവ്വ സാധ്യതകളും നമ്മളാരാഞ്ഞു കഴിഞ്ഞു. എന്നാൽ കേരളത്തിന്റെ ഓരോ തെരുവിലും മുഴങ്ങി കേട്ട കോടി മനുഷ്യരുടെ വികാര വിക്ഷോഭത്തിന് തരിമ്പും വില കൊടുക്കാത്തവരുടെ ബധിര കർണ്ണങ്ങളിൽ ഇനിയൊന്നും നമുക്ക് ഉണർത്തിക്കാനില്ല. അയ്യപ്പ സ്വാമിയുടെ ആചാര നിഷ്ഠകൾ സംരക്ഷിച്ച് വിശ്വാസികളോടുള്ള ബാധ്യത നിറവേറ്റാൻ സർക്കാർ ഒരുക്കമാവാത്ത സാഹചര്യത്തിൽ, ആ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക എന്നത് മാത്രമാണ് വിശ്വാസികളുടെ മുന്നിലിനി അവശേഷിക്കുന്ന ഒരേയൊരു മാർഗ്ഗം. അതിന്റെ പ്രത്യാഘാതങ്ങൾ എന്ത് തന്നെയായാലും അതെല്ലാം നേരിടാനുറച്ചു തന്നെ ഒടുക്കം വരെ പിന്തിരിയില്ലെന്ന് നാം ഓരോരുത്തരും പ്രതിജ്ഞയെടുത്തേ മതിയാവൂ.
പൊതുയോഗങ്ങളിൽ പ്രസംഗം അവസാനിപ്പിച്ചു പ്രവർത്തിക്കുക എന്ന നിയോഗം നിറവേറ്റാനായി നിലയ്‌ക്കലിലെ സമരവേദിയിലേക്ക് പോവുകയാണ്. 14 കോസി പരിക്രമണത്തിന് പുറപ്പെട്ട് പോയ അയോധ്യയിലെ ഹിന്ദുവിന്റെ അതേ മനസ്സോടെ. അയ്യപ്പനുണ്ടെന്ന ഉറപ്പല്ലാതെ മറ്റൊരായുധവും കയ്യിൽ സൂക്ഷിക്കുന്നില്ല. സ്വാമി ശരണം എന്ന മന്ത്രമല്ലാതെ ഇനിയൊന്നും നാവിൽ ബാക്കിയുമില്ല. ജയിക്കാനായാലും തോൽക്കാനായാലും ഒടുക്കം വരെ ശബരീശന്റെ മണ്ണിലുണ്ടാവും. ബാക്കിയൊക്കെ അവിടുത്തെ ഇച്ഛ.
















