തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ കൈ മലർത്തി വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി. പ്രതിസന്ധിയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോഴുള്ളത് ലോഡ് ഷെഡ്ഡിംഗല്ലെന്നും ഉപയോഗം കൂടുമ്പോൾ ഡ്രിപ്പ് ആകുന്നതാണെന്നും ആവർത്തിക്കുകയാണ് മന്ത്രി.
അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റങ്ങൾ ഊർജ്ജ ഉപഭോഗത്തെ ബാധിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്. ഇത് ഗാർഹിക വൈദ്യുതി ഉപഭോഗം ഉയരാൻ കാരണമായി.പാചകവാതക ക്ഷാമം മൂലം വീടുകളിൽ ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം വലിയ തോതിൽ വർധിച്ചത് വലിയ ലോഡ് വർധനവിനു കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി ഉൽപാദനം കൂട്ടിയെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും പ്രതിസന്ധി ആഴമുള്ളതാണ്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിൽ റെഗുലേറ്ററി കമ്മീഷൻ കാലതാമസം ഉണ്ടാക്കിയെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു. കമ്മീഷൻ നടപടി വൈകിയപ്പോൾ ബോർഡ് ഇടപെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊടും ചൂടിനിടെ ജനത്തിന് ഇരുട്ടടിയാകുകയാണ് ലോഡ് ഷെഡിംഗ്. വൈകീട്ട് ആറ് മണി മുതൽ രാത്രി 12 മണി വരെ അരമണിക്കൂറാണ് വൈദ്യുതി നിയന്ത്രണം. കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന അളവിലുള്ള വെള്ളം ഡാമുകളിലേക്ക് എത്തിയിട്ടും ഗുരുതര പ്രതിസന്ധി ഉണ്ടാകാൻ കാരണം ആസൂത്രണമില്ലാതെ ഉള്ള വൈദ്യുതി ഉൽപാദനം ആണെന്നത് വ്യക്തമാവുകയാണ്. ഡാം മാനേജ്മെന്റിൽ കെഎസ്ഇബിക്ക് ഉണ്ടായത് ഗുരുതര പിഴവ്. കഴിഞ്ഞ മൂന്ന് വർഷവും ഉയർന്ന തോതിൽ വെള്ളം എത്തിയെങ്കിലും അത് ഫലപ്രദമായി ഉപയോഗിക്കാൻ കെഎസ്ഇബിയ്‌ക്കായില്ല.
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ പുരപ്പുറ സോളാര്‍ വൈദ്യുത പദ്ധതിയായ ‘പിഎം സൂര്യഘര്‍’ ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചതാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്ന വൈദ്യുതി ക്ഷാമത്തിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
സൂര്യഘര്‍ പദ്ധതിയില്‍ ഉത്പാദിപ്പിക്കുന്ന സൗരോര്‍ജ വൈദ്യുതി ഏറ്റെടുത്തു വിതരണം ചെയ്യാന്‍ കെഎസ്ഇബി ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് ശേഷിയില്ലാത്തതാണ് പ്രധാന കാരണം. കെഎസ്ഇബിയുടെ നിലവിലുള്ള പല ട്രാന്‍സ്ഫോര്‍മറുകളുടേയും വൈദ്യുതാഗിരണ ശേഷി (ഹോസ്റ്റിങ് കപ്പാസിറ്റി) 90 ശതമാനത്തിനു മുകളിലാണ്. അതിനാല്‍ പുരപ്പുറത്തുനിന്നും ലഭിക്കുന്ന അധിക വൈദ്യുതി സ്വീകരിക്കാന്‍ ഈ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കു ശേഷിയില്ല. ഇതുമൂലം പുതിയ പുരപ്പുറ സോളാര്‍ അപേക്ഷകര്‍ക്ക് സാങ്കേതികാനുമതി ലഭിക്കുന്നില്ല.
ട്രാന്‍സ്ഫോര്‍മറുകളുടെ ശേഷി കുറവായതിനാല്‍ പുതിയ സോളാര്‍ കണക്ഷനുകള്‍ക്ക് ഹൈബ്രിഡ് ഇന്‍വെര്‍ട്ടറുകളും ബാറ്ററി സ്റ്റോറേജ് സംവിധാനവും നിര്‍ബന്ധമാക്കാനാണ് റെഗുലേറ്ററി കമ്മിഷന്റെ പുതിയ നിര്‍ദ്ദേശം. എന്നാല്‍ ഇത് സാധാരണക്കാരായ അപേക്ഷകര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്നതാണ്. 10 കിലോവാട്ട് വരെയുള്ള പുരപ്പുറ പദ്ധതികള്‍ക്ക് ട്രാന്‍സ്ഫോര്‍മറിന്റെ ശേഷി നോക്കാതെ അനുമതി നല്‍കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. കൂടാതെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടത് വൈദ്യുതി ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
















