തിരുവനന്തപുരം: സംസ്ഥാനത്തെ 27 റോഡുകളുടെയും ഒരു പാലത്തിന്റെയും നിര്‍മാണത്തിനായി 2018-19 സാമ്പത്തിക വര്‍ഷത്തെ സെന്‍ട്രല്‍ റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ 351 കോടി രൂപയുടെ അനുമതി നല്കി.
351 കോടി തേടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് ആഗസ്റ്റ് 13 ന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടുമാസത്തിനുള്ളില്‍ തുക അനുവദിച്ചുകഴിഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷവും കേന്ദ്രം തുക അനുവദിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തുക അനുവദിച്ചതുകൊണ്ട് ഈ വര്‍ഷം കേന്ദ്രസഹായം ലഭിക്കില്ല എന്നായിരുന്നു ധാരണ. ഇതേത്തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് കത്ത് മുഖേന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ധാരണയ്ക്കു വിരുദ്ധമായി ഈ സാമ്പത്തിക വര്‍ഷം മുന്‍കാലങ്ങളില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വിഹിതം ലഭിക്കുകയായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണം- പോത്തന്‍കോട് റോഡ് (10 കോടി), ഉദയംകുളങ്ങര – അയിരൂര്‍ (11 കോടി), കാട്ടാക്കട – ബാലരാമപുരം (10 കോടി), 28-ാം മൈല്‍ – മുക്കട (11 കോടി). കൊല്ലം കാട്ടിക്കടവ് – ചക്കുവള്ളി (17 കോടി), പത്തനംതിട്ട തടിയൂര്‍ – പേരച്ചാല്‍ (12 കോടി), ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി – ചെല്ലാനം (12 കോടി), ഏവൂര്‍ ജംഗ്ഷന് – മുട്ടം (12 കോടി), കുടശ്ശനാട് – ഭരണിക്കാവ് (10 കോടി), കോട്ടയം ഏറ്റുമാനൂര്‍ – അയര്‍കുന്നം (10 കോടി), ഇടുക്കി ആനച്ചാല്‍ – മുതുവാന്‍കുടി (10 കോടി), മൈലാടുംപാറ- കമ്പിളികണ്ടം- പനംകൂട്ടി (10 കോടി), എല്ലക്കല് – പള്ളിക്കുന്ന് – മുതുവാന്‍കുടി (10 കോടി ), തൃശൂര്‍ ജില്ലയിലെ ചേലക്കര – എളനാട് (12 കോടി), അഷ്ടമിച്ചിറ – അന്നമനട (10 കോടി), പാലക്കാട് വാണിയംകുളം – വല്ലപ്പുഴ (12 കോടി), മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം – നരിപ്പറമ്പ് (12 കോടി), കോഴിക്കോട് കൊയിലാണ്ടി – വൈദ്യരങ്ങാടി (10 കോടി), നടുവന്നൂര്‍ – മൂത്തമ്പി (10 കോടി), നോര്‍ത്ത് കാരശ്ശേരി – കാക്കാടംപൊയില്‍ (10 കോടി), വയനാട് ചൂണ്ടല്‍ – ചാലോടി (15 കോടി), കെല്ലൂര്‍ – കുമ്പളക്കടവ് (15 കോടി), കണ്ണൂര്‍ പിണറായി ഹോസ്പിറ്റല്‍ – കമ്പോണ്ടര്‍ ഷോപ്പ് (15 കോടി), തൃക്കരിപ്പൂര്‍ – മാതമംഗലം (15 കോടി), ഉളിക്കല്‍ – പേരേറ്റ് (13 കോടി), കുതുമുഖം കാവുമ്പായി – പൂവ്വം (10 കോടി), കാസര്‍കോട് ചോയംകോട് – ബീമാണ്ടി (17 കോടി) എന്നീ റോഡുകള്‍ക്കും മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചാലിയാര്‍ പുഴയിലെ ഇളമരക്കടവ് പാലത്തിനും (35 കോടി) അനുമതി ലഭിച്ചിട്ടുണ്ട്.
പ്രളയത്തിന്റെ സാഹചര്യത്തില്‍ സിആര്‍എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ തുക കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി ജി.സുധാകരന് അറിയിച്ചു. പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിന് 351 കോടി രൂപയുടെ അനുമതി നല്കിയ കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രാലയത്തിന് മന്ത്രി നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: