കേരള സംസ്ഥാനം രൂപപ്പെടുന്നതിന് മുമ്പെന്നതുമാത്രമല്ല സുപ്രീംകോടതി നിലവില്‍വരും മുന്‍പ് ശബരിമലയുണ്ട്. അവിടെ അയ്യപ്പന്റെ സാന്നിധ്യമുണ്ട്. തീര്‍ത്ഥാടകരെത്താറുമുണ്ട്. ഏതാണ്ട് ഒരു നൂറ്റാണ്ടോളമായി തീര്‍ത്ഥാടകത്തിരക്ക് ഏറിവരികയുമാണ്.
എപ്പോഴൊക്കെ അയ്യപ്പസ്വാമിയുടെ സാന്നിധ്യം ചോദ്യം ചെയ്യപ്പെടുന്നുവോ അപ്പോഴൊക്കെ തീര്‍ത്ഥാടകരുടെ ബാഹുല്യം കൂടിക്കൊണ്ടിരിക്കുന്നു. ആറു പതിറ്റാണ്ടു മുന്‍പ് ശബരിമല അഗ്നിക്കിരയാക്കിയത് അവിടെ അയ്യപ്പസാന്നിധ്യം ഇല്ലാതാക്കാനാണ്. എന്നാല്‍ അതോടെ സാന്നിധ്യം ശക്തിപ്പെട്ടു. തീര്‍ത്ഥാടകരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുന്നു. അയ്യപ്പക്ഷേത്രം തീവച്ചതിനെതിരെ ഇന്നത്തെപ്പോലെ അന്നും ജനവികാരമുയര്‍ന്നു.
രാഷ്ട്രീയമുതലെടുപ്പിന് തീവയ്പ്പ് വിഷയമാക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ശബരിമല തീവയ്പ്പ് സംഭവം അന്വേഷിച്ച കമ്മീഷന് റിപ്പോര്ട്ടിന്മേല് ശക്തമായ നടപടി സ്വീകരിക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരുമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉറപ്പുനല്‍കി. പക്ഷെ അധികാരത്തിലെത്തിയപ്പോള്‍ ”പോകാന്‍ പറ അയ്യപ്പനോട്” എന്ന മട്ടിലുള്ള നിലപാടാണ് സ്വീകരിച്ചത്. കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ച് കോണ്‍ഗ്രസ് ഭരണത്തിലെത്തിയിട്ടും ശബരിമല തീവയ്പ്പിന്റെ ഗൂഢപദ്ധതി പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞില്ല. അതിലും കടുത്ത അനീതി ശബരിമലയോട് കോണ്‍ഗ്രസ് നയിച്ച ഭരണം കാട്ടുകയും ചെയ്തു. പറഞ്ഞുവരുന്നത് നിലയ്ക്കല്‍ സംഭവംതന്നെ.
നിലയ്ക്കല്‍ പ്രദേശം അയ്യപ്പന്റെ പൂങ്കാവനത്തിനകത്താണ്. അവിടെ ഒരു പ്രഭാതത്തില്‍ കുരിശുകണ്ടെത്തിയ സ്ഥലത്ത് പള്ളി പണിയാന്‍ ഭൂമി വേണമെന്ന ആവശ്യമുയര്‍ന്നു. കെ.കരുണാകരന് അന്ന് മുഖ്യമന്ത്രി. നിവേദനം ലഭിക്കേണ്ട താമസം ഇന്നാ പിടിച്ചോ” എന്നമട്ടില്‍ ഒരു ഹെക്ടര്‍ സ്ഥലം (രണ്ടര ഏക്കര്‍) നല്കാന് ഉത്തരവും ഇറങ്ങി. നിലയ്ക്കല്‍ മഹാക്ഷേത്രത്തിനടുത്ത് പള്ളിപണിയാനുള്ള നീക്കത്തിന് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്ന് ഹിന്ദുമതവിശ്വാസികള്‍ മാത്രമല്ല, മഹാഭൂരിപക്ഷം വരുന്ന ക്രൈസ്തവരും കരുതി. നിലയ്ക്കലിലെ കുരിശ് പൗരാണികമായതല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു എങ്കിലും കുരിശുകണ്ട സ്ഥലത്തുതന്നെ പള്ളിപണിയണമെന്ന് കുരിശില്‍ വിശ്വസിക്കുന്നവരെക്കാള്‍ നിര്‍ബന്ധം ശ്രീകൃഷ്ണ ഭക്തനായ കെ.കരുണാകരനായിരുന്നു.
ഇതിനെതിരെ 1983 മാര്‍ച്ച് 24ന് ഹൈന്ദവ സംഘടനകള്‍ പ്രത്യക്ഷ പ്രക്ഷോഭത്തിന് ആരംഭം കുറിച്ചു. മാസങ്ങള്‍ നീണ്ട സമരം മുഖ്യമന്ത്രിയുടെ ഉറക്കംകെടുത്തി. സര്‍വാധികാരിയായി ജനങ്ങളെ വെല്ലുവിളിച്ച് മുന്നേറിയ കരുണാകരന് വഴിനീളെ മാര്‍ഗതടസമുണ്ടായി. എല്ലാ മാസവും ഒന്നാംതീയതി കണ്ണനെ കാണാന്‍ ഗുരുവായൂരിലെത്തുന്ന കരുണാകരന് ഒരു ദിവസം അമ്മമാരുടെ അമര്‍ഷത്തിന് നടുവില്‍നിന്ന് നെടുവീര്‍പ്പിടേണ്ടിവന്നു. ടിപി വിനോദിനിയമ്മ, ഡോ. വിമല, രാധാ ബാലകൃഷ്ണന് തുടങ്ങിയ മഹിളാനേതാക്കളുടെ സമരവീര്യത്തെ തല്ലിത്തളര്‍ത്താന്‍ പോലീസിനെ ഉപയോഗിച്ചു. അന്നൊന്നും ശബരിമലയ്ക്കുവേണ്ടി വിയര്‍പ്പൊഴുക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ കണ്ടില്ല. കുമ്മനം രാജശേഖരനും ജെ.ശിശുപാലനും ചേങ്കോട്ടുകോണം മഠാധിപതി സത്യാനന്ദ സരസ്വതിയും സമരത്തിന്റെ തീച്ചൂള ജ്വലിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം അതിനെ ഉരുക്കുമുഷ്ടികൊണ്ടാണ് നേരിട്ടത്. ആയിരക്കണക്കിനാളുകളെ തല്ലിച്ചതച്ചു. മര്‍ദ്ദനമേറ്റ കൂര ബാലചന്ദ്രന്‍പിള്ള എന്ന സമരസേനാനി മരണപ്പെട്ടു. നിരവധി പേരെ ജയിലിലടച്ചു. സമരത്തിന്റെ വാര്‍ത്തകള്‍ സത്യസന്ധമായി പ്രസിദ്ധപ്പെടുത്തിയ ജന്മഭൂമിയുടെ അക്രഡിറ്റേഷന് കരുണാകര സര്‍ക്കാര്‍ റദ്ദാക്കി. സര്‍ക്കാര്‍ പരസ്യം നിഷേധിച്ചു.
പ്രൊഫ. എംപി. മന്മഥന്റെ നേതൃത്വത്തില്‍ ക്രൈസ്തവ മതനേതാക്കളെയും ഹൈന്ദവ നേതാക്കളെയും വിളിച്ചുകൂട്ടി നിരന്തര ചര്‍ച്ചയ്ക്കുശേഷം പ്രശ്നം രമ്യമായി തീര്‍ക്കുകയും ചെയ്തു.
നിലയ്ക്കല്‍ സമരത്തെ തല്ലിച്ചതയ്ക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശുഷ്ക്കാന്തി കാട്ടിയപ്പോള്‍ അതിന് ശക്തിപകരാനായിരുന്നു കമ്മ്യൂണിസ്റ്റ്കാരും ശ്രദ്ധിച്ചത്. തങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ശബരിമലയെ ക്ഷയിപ്പിക്കാന് കരുണാകരനെ ഉപകരണമാക്കി കമ്മ്യൂണിസ്റ്റുകാരും നലകൊണ്ടു. ശബരിമലയ്ക്കുവേണ്ടി ജീവന്‍പോലും ബലിയര്‍പ്പിച്ചത്, പൊരുതിയത് ആര്‍എസ്എസും ഹിന്ദുസംഘടനകളും മാത്രമാണെന്നതാണ് വസ്തുത. ഇന്നും അങ്ങനെതന്നെ.
സുപ്രീംകോടതി വിധി സ്വയംഭൂ അല്ല. കേരളസര്‍ക്കാരിന്റെ നിഗൂഢലക്ഷ്യം സത്യവാങ്മൂലമായി സുപ്രീംകോടതിയിലെത്തിയപ്പോഴാണ് ആചാര്യമര്യാദകളോ വിചാരങ്ങളോ വിശ്വാസങ്ങളോ നോക്കാതെ ശബരിമലയില്‍ ഏതുപ്രായക്കാരായ സ്ത്രീകള്‍ക്കും കയറാമെന്ന വിധി പറയാന്‍ ഇടയാക്കിയത്. വിശ്വാസം നഷ്ടപ്പെട്ടാല്‍ ജീവിതം തന്നെയില്ല. വിശ്വാസം അതാണല്ലൊ എല്ലാം. അതിനെ മാനിക്കാനും അഭംഗുരം തുടരാനും അവസരവും സാഹചര്യവും സൃഷ്ടിക്കാനുള്ള ബാധ്യത കോടതികള്‍ക്കുണ്ട്. ആചാര പദ്ധതികളിലും വിശ്വാസപ്രമാണങ്ങളിലും കാലോചിതമായ മാറ്റം വരുത്തണമെങ്കില്‍ ബന്ധപ്പെട്ട സമൂഹത്തില്‍നിന്നുതന്നെ അതിനായുള്ള പരിശ്രമങ്ങളുണ്ടാകണം. ഹൈന്ദവരില്‍ കാലാനുസൃതമായ മാറ്റം വന്നിട്ടുള്ളതെല്ലാം ഏതെങ്കിലും കോടതിയുടെ വിധി മൂലം സംഭവിച്ചതല്ലെന്നത് വിസ്മരിച്ചുകൂടാ.
അയ്യപ്പന്റെ പൂങ്കാവനം തീറെഴുതിക്കൊടുക്കാന്‍ തയ്യാറായ കരുണാകരന്റെ മകനാണല്ലൊ കെ. മുരളീധരന്. അദ്ദേഹമിപ്പോള്‍ ഭക്തരുടെ ചാമ്പ്യനാകാന്‍ വാചാലനാകുന്നത് ദൈവഹിതമെന്ന് പറയാനേ തോന്നുന്നുള്ളു. മകനെക്കാള്‍ കെ. കരുണാകരന് വാത്സല്യത്തോടെ വളര്‍ത്തിയ ഇന്നത്തെ പ്രതിപക്ഷ നേതാവ് ചെന്നിത്തലയും അനുയായികളും ശബരിമലയ്ക്കുവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മാര്‍ഗത്തിലാണ്. അന്ന് തോന്നാത്തത് ഇന്ന് തോന്നലായും തേങ്ങലായും വരുന്നതും ദൈവേച്ഛയല്ലാതെ മറ്റെന്ത്? കാഴ്ചയില്ലാത്തവന് കാഴ്ച നല്‍കുന്നതും അയ്യപ്പന്. നടക്കാന്‍ കഴിയാത്തവന് ഓടാന്‍ ശേഷി നല്‍കുന്നതും അയ്യപ്പന്.
അയ്യപ്പഭക്തനാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. കമ്മ്യൂണിസ്റ്റുകാരിലെ ശുദ്ധന്‍, പരമസാത്വികന്‍. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് കേട്ടിട്ടുണ്ട്. ശബരിമലയിലെ മരാമത്ത് കരാറുകാരനായ അച്യുതന്‍നായരുടെ താല്‍പ്പര്യം അവഗണിച്ച് പാര്‍ട്ടിയുടെ ചട്ടുകമാകാന്‍ കഴിയുമെന്നാരെങ്കിലും കരുതുമോ? പക്ഷെ സംഭവിക്കുന്നത് അതാണ്. തിരുവിതാംകൂറിലെ ക്ഷേത്രങ്ങളെയും അതിന്റെ ആചാരമര്യാദകളെയും പാരമ്പര്യങ്ങളെയും സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവരാണല്ലൊ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍. ദേവസ്വം ബോര്‍ഡ് സംസ്ഥാനസര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്റ് അല്ല. സ്വയംഭരണസ്ഥാപനമാണ്.അത് വിസ്മരിച്ച് പിണറായി റിപ്പബ്ലിക്കിലെ ഒരു സാമന്തനെപ്പോലെ ദേവസ്വം ബോര്‍ഡും അതിന്റെ പ്രസിഡന്റും പെരുമാറുമ്പോള്‍ ലജ്ജകൊണ്ട് തലതാഴുകയാണ്. ആത്മാഭിമാനം എന്നൊരു വാക്ക് അറിയുമെങ്കില്‍ പിണറായി വിരട്ടുമ്പോള്‍ വേറെ ആളെ നോക്ക് എന്ന് പറയുമായിരുന്നു. എന്നെ ശാസിക്കാന്‍ ഏറ്റവും യോഗ്യനാണ് പിണറായി എന്ന് പാര്‍ട്ടിക്കാരനായ പത്മകുമാറിന് പറയാം. പക്ഷെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ പത്മകുമാര്‍ ആജ്ഞാനുവര്‍ത്തിയാകരുത്.
കോടതിവിധി ഉടന്‍ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. പതിനെട്ടാംപടിയില്‍ വനിതാ പോലീസിനെ വിന്യസിക്കും. കേരളത്തിലെ വനിതാ പോലീസ് പോരെങ്കില്‍ പുറത്തുനിന്നു കൊണ്ടുവരുമത്രെ. ത്രിപുരയില്ല, ബംഗാളുമില്ല. പിന്നെ എവിടെനിന്നാണാവോ വനിതാപോലീസിനെ ഇറക്കുമതി ചെയ്യുക. ആരോടാണ് ഈ യുദ്ധഭീഷണി? കോടതിവിധികളെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ ജ്യോതിബസുവിനോ ബുദ്ധദേവ് ഭട്ടാചാര്യയ്ക്കോ കഴിഞ്ഞിട്ടുണ്ടോ? കല്‍ക്കത്തയിലെ സുപ്രീംകോടതിവിധി ഇന്നും നടപ്പായിട്ടില്ല. ദല്‍ഹി ജുമാ മസ്ജിദ് കേസും തഥൈവ. കോടതി ഞങ്ങള്‍ക്ക് പുല്ലാണെന്ന് വിളിച്ചും വിളിപ്പിച്ചും പഠിപ്പിച്ചവര്‍ കോടതിവിധിയുടെ പേരില്‍ ചോരപ്പുഴ സൃഷ്ടിക്കാന്‍ വെമ്പല്‍കൂട്ടുന്നതെന്തിനുവേണ്ടി? ഗുരുവായൂരില്‍ യോശുദാസിനെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത കമ്മ്യൂണിസ്റ്റ് ഭരണകൂടം ഭക്തജനകോടികളെ നോക്കി കൊഞ്ഞണം കുത്തരുത്.
ശബരിമലയിലേക്ക് സ്ത്രീകളെ കൊണ്ടുപോകാനും വരാനും സിപിഎം ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വെളിപാടുണ്ടായിരിക്കുന്നു. നല്ലകാര്യം. ഇന്നലെ പറഞ്ഞത് അങ്ങനെയല്ലല്ലൊ. കാടാമ്പുഴയില്‍ ഭര്‍ത്താവിനുവേണ്ടി പൂമൂടാന്‍ ചെന്ന വിനോദിനി ചേച്ചിപോലും കോടതിവിധിയില്‍ ആവേശംപൂണ്ട് മലചവിട്ടാന്‍ ചെല്ലില്ല. എ പത്മകുമാര്‍ നേരത്തെ തന്നെ ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ വീട്ടില്‍നിന്ന് സ്ത്രീകളാരും കോടതിവിധിയെത്തുടര്‍ന്ന് മലകയറാന്‍ പോകില്ലെന്ന്. പിന്നെ പാര്‍ട്ടിക്കാര്‍ക്ക് കൊണ്ടുപോകാന്‍ എന്തിനും ഒരുങ്ങിയ ചുംബന സമരക്കാരെ ആശ്രയിക്കേണ്ടിവരും. ഇനി എന്ത് പ്രായശ്ചിത്തം ചെയ്താലും ശീര്‍ഷാസനം നടത്തിയാലും കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പിത്തലാട്ടങ്ങള്‍ക്ക് ശബരിമല ഭക്തരെ കിട്ടാന്‍ പോകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: