സംസ്ഥാന ഭരണകൂടം ജനങ്ങളെ മദ്യത്തില്‍ മുക്കുന്നതിനാണ് ജനസേവനമെന്ന അബദ്ധധാരണയില്‍ കൂടുതല്‍ ഡിസ്റ്റിലറികള്‍ തുടങ്ങുന്നത്. ഇപ്പോള്‍ തന്നെ സര്‍ക്കാരിന്റെ മദ്യക്കച്ചവടം നമ്മുടെ നമ്മുടെ സമൂഹത്തെ അതില്‍ മുക്കി കിടത്തിയിരിക്കയാണ്. അതിന്റെ ഭയാനകമായ ഭവിഷ്യത്തുകള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയുമാണ് നാം ഇപ്പോള്‍. ഈ വിഷങ്ങള്‍ കുടിച്ച് പുതു തലമുറ മനുഷ്യത്വം മറന്ന് ഇരുകാലി മൃഗങ്ങളെപ്പോലെ അമ്മ പെങ്ങന്മാരെ മറന്ന് നികൃഷ്ട ജീവികളെപ്പോലെ കുടുംബത്തിന്റേയും രാഷ്ട്രത്തിന്റേയും ഭദ്രത തകര്‍ക്കുന്നു. ഇതാണോ ഒരു ജനാധിപത്യ ജനായത്ത സര്‍ക്കാരിന്റെ കര്‍ത്തവ്യം!.
ഇത് കോളനി/രാജ ഭരണത്തിന്റെ കാലമല്ലെന്നത് മറന്നുപോയോ. ജനങ്ങളാണ് നിങ്ങളെ നിയോഗിച്ചിരിക്കുന്നതെന്ന സത്യം നിങ്ങള്‍ മറക്കരുത്. അടിയന്തിരമായി ഈ വിഷങ്ങളുടെ ഉല്‍പ്പാദനം പടിപടിയായി കുറച്ചു കൊണ്ടുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കണം, അതാണ് ശരി, അതാണ് യഥാര്‍ത്ഥ ജനാധിപത്യ ജനായത്ത ഭരണം.
വിജയകുമാര്‍, തിരുവനന്തപുരം
ഹൗസ് ബോട്ടുകളിലെ നിയമലംഘനം
വിനോദ സഞ്ചാരികള്‍ക്കും വിദേശികള്‍ക്കും ഏറെ ആകര്‍ഷകമായ ബോട്ട് സര്‍വീസ് സ്വകാര്യ വ്യക്തികളുടെ കുത്തകയാക്കുകയാണ്. ഇതുവഴി സര്‍ക്കാരിന് നഷ്ടമാകുന്നത് ലക്ഷങ്ങളാണ്. സ്വകാര്യമേഖലക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്ന അവസ്ഥയാണ് പലയിടത്തുമുള്ളത്. വിനോദ സഞ്ചാരികളില്‍ നിന്നും ബോട്ട് സര്‍വ്വീസിനായി അമിത നിരക്കാണ് ഇങ്ങനെ സ്വകാര്യ ബോട്ടുകള്‍ ഈടാക്കികൊണ്ടിരിക്കുന്നത്. ദിനംപ്രതി ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ബോട്ടിങ്ങിനായും മറ്റും എത്തുന്നത്.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പലപ്പോഴും ഇത്തരം ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്. സഞ്ചാരികള്‍ക്ക് ധരിക്കാന്‍ ലൈഫ് ജാക്കറ്റ് പോലും പലപ്പോഴും നല്‍കുന്നില്ല. ഒട്ടുമിക്ക ബോട്ടുകളും യാത്രയ്ക്ക് അനുയോജ്യമല്ലാത്തവയായിട്ടുപോലും സര്‍വ്വീസ് നടത്തുന്നതായി ആക്ഷേപമുണ്ട്.
ലൈസന്‍സ് ഇല്ലാത്ത ബോട്ടുകളും പലപ്പോഴും സര്‍വീസ് നടത്തുന്നുണ്ട്. ഇത്തരം ബോട്ടുകളിലെ സ്രാങ്കുമാര്‍ പ്രത്യേക പരിശീലനം നേടണമെന്ന നിബന്ധനയെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയാണ് പലപ്പോഴും. ലൈസന്‍സ് ഇല്ലാത്തവര്‍ പോലും ബോട്ടുകള്‍ നിയന്ത്രിക്കുന്ന കാഴ്ചയും നമുക്ക് കാണുവാന്‍ കഴിയും.
പലപ്പോഴും റിസോര്‍ട്ടുകളും ബോട്ടുടമകളും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നത്. സ്വകാര്യ ബോട്ട് ഉടമകളുടെ ഈ കൊള്ളയില്‍നിന്ന് വിനോദസഞ്ചാരികളെ രക്ഷിക്കണമെന്ന് നിരവധി തവണ ആവശ്യമുയര്‍ന്നെങ്കിലും സര്‍ക്കാരോ സംസ്ഥാന ടൂറിസം വകുപ്പോ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. വിനോദസഞ്ചാരികളുടെ ജീവന് സുരക്ഷ നല്‍കുന്നതരത്തില്‍ ഇക്കാര്യത്തില്‍ കര്‍ശന പരിശോധനകള്‍ ആവശ്യം തന്നെയാണ്.
പ്രിയ, കോട്ടയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: