ആലപ്പുഴ: പ്രളയദുരന്തത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനുള്ള സാലറി ചലഞ്ചില്‍ പരമാവധി സര്‍ക്കാര്‍ ജീവനക്കാരെ പങ്കെടുപ്പിക്കാന്‍ സര്‍ക്കാരും, ഭരണപക്ഷാനുകൂല സര്‍വീസ് സംഘടനകളും അവസാന അടവുകളും പയറ്റുന്നു. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ജനദ്രോഹികളെന്ന് മുദ്രകുത്താനുള്ള ശ്രമങ്ങളുമാണ് നടക്കുന്നത്.
വകുപ്പ് തലവന്മാരെയും ഉന്നതോദ്യോഗസ്ഥരെയും ഇതിനായി കരുവാക്കുന്നു. വിവരാവകാശ നിയമത്തെയും ജീവനക്കാരെ കുരുക്കാന്‍ ഉപയോഗിക്കുന്നു. ആലപ്പുഴ ഡിഎംഒ ഓഫീസില്‍ നിന്ന് പിഎച്ച്‌സി, സിഎച്ച്‌സി, മറ്റ് ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് നല്‍കിയ സര്‍ക്കുലര്‍ ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്. വിസമ്മത പത്രം നല്‍കിയവരുടെ പേര് വിവരങ്ങള്‍ നല്‍കാന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും അതാത് സ്ഥാപനങ്ങളില്‍ നിന്ന് മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നുമാണ് ഡിഎംഒ സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.
വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കാന്‍ മുപ്പത് ദിവസം വരെ കാലാവധി ഉണ്ട്. എന്നാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി ആവശ്യപ്പെടുന്നത് ഈ മാസത്തെ ശമ്പളം എഴുതുന്നതിന് മുമ്പ് ജീവനക്കാരെ സമ്മര്‍ദത്തിലാക്കി സമ്മതപത്രം വാങ്ങിയെടുക്കാനുള്ള അടവിന്റെ ഭാഗമാണെന്നാണ് വിമര്‍ശനം ഉയരുന്നത്. വിസമ്മതിച്ചവരെ അനുകൂലമാക്കി മാറ്റാന്‍ സാവകാശം ലഭിക്കുന്നതിന് ശമ്പളം നല്‍കുന്നത് ഒന്നില്‍ നിന്ന് ഒക്ടോബര്‍ 5 വരെ നീട്ടാന്‍ നീക്കമുണ്ട്.
സ്പാര്‍ക്കില്‍ വരുത്തേണ്ട മാറ്റങ്ങളുടെ പേരിലായിരിക്കും നീട്ടുക. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനമായിട്ടില്ല. സാലറി ചലഞ്ചില്‍ ചേരുന്നവരില്‍ നിന്ന് സപ്തംബര്‍ മാസത്തെ ശമ്പളം മുതല്‍ പിടിക്കാനാണ് തീരുമാനം. പരമാവധി പേരെ സാലറി ചലഞ്ചില്‍ പങ്കെടുപ്പിക്കാനാണ് ഭരണകക്ഷി അനുകൂല സര്‍വീസ് സംഘടനകള്‍ ശ്രമിക്കുന്നത്. സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കാത്തവരെ എങ്ങനേയും അപമാനിക്കാനും നീക്കം സജീവമാണ്. വിസമ്മതം അറിയിക്കുന്നവരുടെ പേരുകള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.
സാലറി ചലഞ്ചില്‍ പങ്കെടുത്തില്ലെങ്കില്‍ പിന്നെ സംഘടനയുടെ സഹായം കിട്ടില്ലെന്ന് ഭരണാനുകൂല സംഘടനകള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു. പല സ്ഥാപനങ്ങളിലും വിസമ്മതിച്ചവരുടെ വിശദാംശങ്ങള്‍ ശേഖരിച്ചു തുടങ്ങി. പോലീസ് തുടങ്ങിയ സായുധസേനാ വിഭാഗങ്ങളില്‍ സേനാംഗങ്ങളുടെ വിസമ്മതപത്രം സ്വീകരിച്ചില്ല. നല്‍കിയവരുടെ വിസമ്മതപത്രങ്ങളാകട്ടെ നഷ്ടപ്പെെട്ടന്നാണ് അധികാരികള്‍ പറയുന്നത്.
















