തിരുവനന്തപുരം: കേരള ട്രേഡ് സെന്ററിന്റെ പേരില്‍ ഫ്ളാറ്റുകളും ഓഫീസുകളും നല്‍കാമെന്ന് പറഞ്ഞ് സാമ്പത്തികത്തട്ടിപ്പ് നടത്തിയ വ്യവസായി കെ.എന്‍.മര്‍സൂഖിനെ കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ (കെസിസിഐ)ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്തുനിന്നും സസ്പെന്‍ഡ് ചെയ്തു. കേരള ട്രേഡ് സെന്റര്‍ മാനേജറായിരുന്ന ആര്.ശ്രീനിവാസനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഫ്ളാറ്റ് നിര്‍മിച്ചുനല്‍കാമെന്നു പറഞ്ഞ് തന്നില്‍ നിന്നും 49 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന തിരുവനന്തപുരം സ്വദേശി സനകന്റെ പരാതിയില്‍ 13 ന് മര്‍സൂഖിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞദിവസം അടിയന്തരമായി ചേര്‍ന്ന ബോര്‍ഡ് യോഗമാണ് സസ്പെന്ഷന് നടപടി സ്വീകരിച്ചത്.
കെ.എന്‍. മര്‍സൂഖ് ചെയര്‍മാനായിരിക്കെ 2013 ല്‍ ജിം പദ്ധതിയില്‍പ്പെടുത്തിയാണ് എറണാകുളം മറൈന്‍ഡ്രൈവില്‍ കേരളട്രേഡ് സെന്റര്‍ നിര്‍മാണം ആരംഭിച്ചത്. ഏഴുകോടി നിര്‍മാണചെലവ് കണക്കാക്കിയ പദ്ധതി തിയേറ്റര്‍ നിര്‍മാണത്തിനായി ജിസിഡിഎ കണ്ടെത്തിയ സ്ഥലത്താണ് ആരംഭിച്ചത്. നിര്‍മാണത്തിന്റെ പേരില്‍ ധനസമാഹരണവും നടത്തി. പലര്‍ക്കും ഫ്ളാറ്റുകളും ഓഫീസുകളും വാഗ്ദാനം ചെയ്ത് മര്‍സൂഖും സംഘവും കോടികള്‍ വാങ്ങിയെടുത്തു. അനധികൃത നിര്‍മാണം നടത്തിയത് നിയമക്കുരുക്കുമുണ്ടാക്കി. 32 കോടി ചെലവ് വന്നെന്ന് മര്‍സൂഖ് അവകാശപ്പെട്ടുവെങ്കിലും കണക്കുകള്‍ ഓഡിറ്റ് ചെയ്തില്ല. ഇതിനിടെ ട്രേഡ് സെന്ററിന്റെ 2.25 കോടി തന്റെ സ്വകാര്യസംരഭമായ ഇന്ത്യാ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ബ്രോഡ്കാസ്റ്റ് നെറ്റ്വര്‍ക്കിലേക്ക് വക മാറ്റി.
ടിവി ന്യൂ എന്ന ചാനല്‍ ചേംബറിന്റേതാണെന്നു കാട്ടി പ്രവാസി വ്യവസായികളില്നിന്നടക്കം കോടികള്‍ സമാഹരിക്കുകയും ചെയ്തു. ഇതിനിടെ വായ്പാ തുക മുടങ്ങിയതിനെത്തുടര്‍ന്ന് ട്രേഡ് സെന്റര്‍ ജപ്തി ചെയ്തു. നിക്ഷേപകര്‍ വഞ്ചിക്കപ്പെടുകയും ചെയ്തു. ട്രേഡ് സെന്റര്‍ തട്ടിപ്പും ചാനലിന്റെ മറവില്‍ നടന്ന തട്ടിപ്പുകളും ജന്മഭൂമിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: