ഇടുക്കി: കാലവര്‍ഷം ദുര്‍ബ്ബലമായതോടെ ഇടുക്കി പദ്ധതിയില്‍ വൈദ്യുതി ഉത്പാദനം കുറച്ചു. ഇന്നലെ രാവിലെ ഏഴിന് ജലനിരപ്പ് 2388.54 അടിയായി. മുന്‍വര്‍ഷം ഇതേ സമയം 2354.26 അടിയായിരുന്നു. രണ്ടരമാസമായി പരമാവധി ഉത്പാദനം നടക്കുന്ന മൂലമറ്റം പവര്‍ ഹൗസിലും കഴിഞ്ഞ ദിവസം ഉത്പാദനം കുറച്ചിരുന്നു. ജലനിരപ്പ് സുരക്ഷിതമായ അളവില്‍ എത്തിയതോടെ ഉത്പാദനം കുറച്ച് ജനറേറ്ററുകള്‍ പ്രതിമാസ അറ്റകുറ്റപ്പണിക്കായി നല്കി.
ഇടമലയാറിലെ ജലനിരപ്പും താഴ്ന്ന് 162.33 മീറ്ററിലേക്കെത്തി. കൂടംകുളം, കുടുകി താപവൈദ്യുത നിലയങ്ങള്‍ക്ക് പിന്നാലെ താല്‍ച്ചറില്‍ നിന്നുള്ള വിഹിതവും സംസ്ഥാനത്തിന് അധികമായി ലഭിച്ച് തുടങ്ങിയിട്ടുണ്ട്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് ഉത്പാദനം കുറഞ്ഞതു മൂലം 410 മെഗാവാട്ട് ലഭിക്കേണ്ട സ്ഥാനത്ത് നിലവില്‍ 380 ആണ് താല്‍ച്ചറില്‍ നിന്ന് കിട്ടുന്നത്. കുടുകിയില് നിന്ന് കര്‍ണാടക വാങ്ങിക്കാതെ വരുന്ന വൈദ്യുതി വിഹിതവും നിലവില്‍ കേരളത്തിന് ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ ആകെ 3290 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: