ന്യൂദല്‍ഹി: ഓഗസ്റ്റില്‍ കേരളത്തില്‍ കനത്ത മഴയുണ്ടാകുമെന്നത് സംബന്ധിച്ച എല്ലാ മുന്നറിയിപ്പുകളും നേരത്തെ തന്നെ നല്‍കിയിരുന്നതായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ തിരുവനന്തപുരത്തെ ഓഫീസ് വഴിയാണ് വിവരങ്ങള്‍ നല്‍കിയത്.ഇതിന് പുറമെ സ്ഥിരം സമ്പ്രദായപ്രകാരം പ്രാദേശിക വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാറുണ്ടെന്നും ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു.
കാലാവസ്ഥാ കേന്ദ്രത്തിന് അതിശക്തമായ മഴ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും. അതിതീവ്ര മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന് കൃത്യമായ മറുപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കേരളത്തിലെ രൂക്ഷമായ മണ്‍സൂണ്‍ സാഹചര്യത്തെയും കനത്തമഴയ്ക്കുള്ള സാധ്യതയും സംബന്ധിച്ച് ഓഗസ്റ്റ് 9 ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ വച്ച് അറിയിച്ചിരുന്നു.കൂടാതെ എല്ലാ അവസരങ്ങളിലും അഡീഷണല്‍ ചീഫ് സെക്രട്ടറിയെ (റവന്യൂ & ദുരന്ത നിവാരണം) ഫോണിലൂടെയും ബന്ധപ്പെട്ട് അറിയിച്ചിരുന്നു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറിയെ ഓഗസ്റ്റ് 10 നും, തിരുവനന്തപുരം, കൊല്ലം ജില്ലാ കളക്ടര്‍മാരെ ഓഗസ്റ്റ് 14 നും ധരിപ്പിച്ചിരുന്നു. ഈ വിവരങ്ങളെല്ലാം ഈ കാലയളവില്‍ മാധ്യമങ്ങള്‍ക്കും നല്‍കിയിരുന്നു. ജില്ലതിരിച്ചുള്ള മഴയുടെ സാധ്യതയും ഏറ്റവും പുതിയ മുന്നറിയിപ്പുകളും ദിവസം മൂന്ന് തവണയായി പ്രാദേശിക വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യാറുണ്ട്. കൂടാതെ ഡോപ്ലര്‍ കാലാവസ്ഥ വിവരങ്ങള്‍ അടുത്ത് മൂന്ന് മണിക്കൂര്‍ സമയം വരെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളായ നൗകാസ്റ്റുകള്‍ എസ്.എം.എസ്. മുഖേന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, സ്റ്റേറ്റ് എമര്‍ജെന്‍സി ഓപ്പറേഷന് സെന്റര്‍, ജില്ലാ കളക്ടര്‍മാര്‍ മുതലായവരെയും അറിയിച്ചിരുന്നായി ഭൗമ മന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു.
ഓരോ അഞ്ച് ദിവസത്തേയ്ക്കും തുടര്‍ന്നുള്ള അഞ്ച് ദിവസത്തേയ്ക്കുമുള്ള കനത്ത മഴ, കാറ്റ് എന്നിവയെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി (റവന്യൂ & ദുരന്ത നിവാരണം), സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, നാവിക സേന, അച്ചടി ഇലക്ട്രോണിക് മാധ്യമങ്ങള്‍ മുതലയവര്‍ക്ക് ഇ-മെയില്‍ മുഖാന്തിരം അയയ്ക്കാറുള്ളതായും കുറിപ്പില്‍ വ്യക്തമാക്കുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ദല്‍ഹി ഓഫീസ് പുറപ്പെടുവിച്ച കാലാവസ്ഥ മുന്നറിയിപ്പുകളിലും കേരളത്തിനുള്ള മുന്നറിയിപ്പുകള്‍ ഓറഞ്ച്, ചുവപ്പ് നിറങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ടവര്‍ക്ക് മുന്‍കൂട്ടി അറിവ് നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനും രണ്ട് – മൂന്ന് ദിവസം മുമ്പ് തന്നെ ഈ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.
ഓഗസ്റ്റ് ആറാം തീയതി തന്നെ എട്ട് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഓറഞ്ച് അലര്‍ട്ടുകളും ഓഗസ്റ്റ് 09 ന് പ്രാബല്യത്തില്‍ വരുന്ന റെഡ് അലര്‍ട്ടുകളും പുറപ്പെടുവിച്ചിരുന്നു. വയനാടിന് റെഡ് അലര്‍ട്ടും, ഇടുക്കി, ആലപ്പുഴ ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടും നല്‍കിക്കൊണ്ട് ഓഗസ്റ്റ് 10 ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഓഗസ്റ്റ് 10 മുതല്‍ 14 വരെ ചില സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും (7 മുതല്‍ 11 സെന്റീമീറ്റര്‍ വരെ 24 മണിക്കൂറില്‍), അതീവ കനത്ത മഴയ്ക്ക് (12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ 24 മണിക്കൂറില്‍) സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓഗസ്റ്റ് 11 ന് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് ഓഗസ്റ്റ് 15 വരെ നീട്ടിക്കൊണ്ടും ഇടുക്കി, വയനാട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട് നല്കിക്കൊണ്ടും പത്രക്കുറിപ്പും ഇറക്കിയിരുന്നു.
ഏറ്റവും ഉയര്‍ന്ന തോതിലുള്ള കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്കുന്ന മുന്നറിയിപ്പായ റെഡ് അലര്‍ട്ട് ഇടുക്കിയില്‍ ഓഗസ്റ്റ് 12ന് തന്നെ നല്‍കിയിരുന്നു. ഓഗസ്റ്റ് 14 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു അറിയിച്ചത്. ഓഗസ്റ്റ് 14 ന് വീണ്ടും മിക്ക ജില്ലകള്‍ക്കും റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച് കൊണ്ട് 15 വരെ അതീവ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പും നല്കി.
ഓഗസ്റ്റ് പതിനഞ്ചാം തീയതി അങ്ങേയറ്റം കനത്ത മഴയ്ക്കുള്ള (24 മണിക്കൂറില്‍ 20 സെന്റീമീറ്ററിലധികം) സാധ്യതയുണ്ടെന്നും എല്ലാ ജില്ലകള്‍ക്കും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. പതിനേഴാം തീയതി ഏഴ് ജില്ലകള്‍ക്ക് റെഡ് അലര്‍ട്ടും, 7 ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: