തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിലും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം മുതല്‍ സജീവമായി രംഗത്തുള്ള സേവാഭാരതി ഉല്‍പ്പന്നസംഭരണത്തിനായി മൂന്ന് കേന്ദ്രങ്ങള്‍ തുറന്നു. തിരുവനന്തപുരം, കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളിലാണ് വലിയ ഗോഡൗണുകള്‍ സജ്ജമാക്കിയത്. ഇവിടെ ശേഖരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ അടിയന്തരസ്വഭാവമനുസരിച്ച് ദുരന്തം നേരിടുന്ന സ്ഥലങ്ങളിലും ക്യാമ്പുകളിലുമെത്തിക്കും.
വിവിധ സ്ഥാപനങ്ങളും വ്യക്തികളും പലവ്യഞ്ജനങ്ങളും മറ്റ് അവശ്യസാധനങ്ങളും സേവാഭാരതി മുഖേന നല്‍കാന്‍ മുന്നോട്ടുവരുന്ന പശ്ചാത്തലത്തിലാണ് ഗോഡൗണുകള്‍ തുറക്കുന്നതെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന എ.വിനോദ് അറിയിച്ചു.
അരലക്ഷത്തോളം സേവാഭാരതി വോളണ്ടിയര്‍മാരാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുള്ളത്. ഇതില്‍ ചാവക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നുള്ള പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളി പ്രവര്‍ത്തകരുമുണ്ട്. അന്‍പത് ബോട്ടുകളിലായി ഇവര്‍ ആലുവ, ചാലക്കുടി ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. കൂടാതെ സര്‍ക്കാരിനും ബോട്ടുകള്‍ വിട്ടുകൊടുത്തിട്ടുണ്ട്. അന്‍പതോളം ക്യാമ്പുകള്‍ സേവാഭാരതി നേരിട്ട് നടത്തുന്നു. പുറമെ സര്‍ക്കാരും മറ്റ് സന്നദ്ധ സംഘടനകളും നടത്തുന്ന ക്യാമ്പുകളും കൈമെയ് മറന്ന് പ്രാദേശിക സേവാഭാരതി വോാളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നു.
അന്യസംസ്ഥാനങ്ങളില്‍നിന്നും നിരവധി സഹായവാഗ്ദാനങ്ങള്‍ ലഭിക്കുന്നുണ്ട്. ഗുജറാത്തില്‍നിന്നും 15 ലക്ഷത്തോളം രൂപയുടെ അവശ്യസാധനങ്ങളുമായി ലോറിയെത്തി. അവിടുത്തെ ഹരിദ്വാര്‍ മിത്രമണ്ഡലം ട്രസ്റ്റ് അയച്ച സാധനങ്ങള്‍ സേവാഭാരതി കോഴിക്കോട് യൂണിറ്റ് സ്വീകരിച്ച് ഗോഡൗണിലേക്ക് മാറ്റി.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാതലത്തില്‍ കണ്‍വീനര്‍മാരുണ്ട്. കോള്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നു. സംസ്ഥാനതലത്തിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ തൃശൂരില്‍ ഓഫീസ് തുറന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ (8330083324) സംവിധാനം ഇവിടെയുണ്ട്. ജില്ലാ അടിസ്ഥാനത്തിലും അടിയന്തര സഹായം ലഭ്യമാക്കന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ചാല കമ്പോളത്തില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ നടത്തിയ ഉല്‍പ്പന്നശേഖരണം കേന്ദ്രമന്ത്രി അന്‍ഫോണ്‍സ് കണ്ണന്താനമാണ് ഉദ്ഘാടനം ചെയ്തത്.
















