കണ്ണൂര്‍: ബന്ധുനിയമന വിവാദത്തില്‍ രാജിവച്ച സിപിഎം നേതാവ് ഇ.പി.ജയരാജന്‍ ഇന്ന് തിരിച്ച് മന്ത്രിക്കസേരയിലെത്തുമ്പോള്‍ ചോദ്യങ്ങള്‍ അനവധി. പാര്‍ട്ടി ഭരണത്തിലേറി നാലുമാസം പിന്നിടും മുമ്പ് വഴിവിട്ട നിയമനങ്ങള്‍ നടത്തിയതിന്റെ പേരില്‍ മന്ത്രിപദവി ഉപേക്ഷിക്കേണ്ടി വന്ന ജയരാജന്‍ അന്ന് രാജിവച്ചതെന്തിന്്? തെറ്റ് പറ്റിയെന്ന് പാര്‍ട്ടി കമ്മിറ്റിക്കു മുമ്പില്‍ ഏറ്റുപറഞ്ഞതെന്തിന്? പാര്‍ട്ടി ഭരണത്തില്‍ വിജിലന്‍സ് കുറ്റവിമുക്തനാക്കിയെന്ന ഒറ്റക്കാരണത്താല്‍ തെറ്റു ചെയ്തതായി സമ്മതിച്ച ഒരാളുടെ തെറ്റെങ്ങനെ തെറ്റല്ലാതാകും.
ആര്‍ക്കും സാമ്പത്തികനേട്ടമോ കാര്യസാധ്യമോ ഇല്ലാത്ത സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്ന കോടതിവിധിയുണ്ടെങ്കിലും സ്വജനപക്ഷപാതം ഇല്ലാതാകുന്നില്ല. ഇതെങ്ങനെ അച്ചടക്ക നടപടിയില്‍ നിന്നും കുറ്റവിമുക്തനാക്കാനുളള കാരണമാകുമെന്നും ചോദ്യമുണ്ട്. പുനഃപ്രവേശം അടഞ്ഞ അധ്യായമാണെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പല ഘട്ടങ്ങളിലും പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ പല പ്രതിസന്ധികളും ഏറ്റെടുത്ത ആളാണെങ്കില്‍പോലും തെറ്റുചെയ്താല്‍ പാര്‍ട്ടി നടപടിയെടുക്കുമെന്നും ജയരാജനെതിരായ സംഘടനാ തലത്തിലുള്ള നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി പറഞ്ഞതെല്ലാം വിഴുങ്ങി.
ജയരാജന്റെ ഭാര്യാസഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാരെ വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ എംഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തില്‍ ജനറല്‍ മാനേജരായും നിയമിച്ചതടക്കമുള്ള ഇടപെടലുകളാണ് വിവാദമായത്. ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ലെന്നു സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം സപ്തംബര്‍ 26ന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
മുതിര്‍ന്ന നേതാവ് എം.വി.ഗോവിന്ദന്റെ വീട് ഉള്‍പ്പെടുന്ന മൊറാഴ ലോക്കല്‍ കമ്മിറ്റിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന് നാലുമാസത്തിനുള്ളില്‍ ആദ്യ പ്രതിസന്ധി സൃഷ്ടിച്ച ബന്ധു നിയമന വിവാദം പാര്‍ട്ടിയില്‍ ഉയര്‍ത്തിയത്. മുതിര്‍ന്ന നേതാവായിട്ടും സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്തപ്പോള്‍ ജയരാജന് രക്ഷകരായി എത്തിയവര്‍ ചുരുക്കം. വേറിട്ട പ്രവര്‍ത്തന ശൈലിയും ജീവിതരീതിയും അവലംബിച്ച ജയരാജന് സ്വന്തം ഗ്രാമമായ പാപ്പിനിശ്ശേരിയിലുള്‍പ്പെടെ പാര്‍ട്ടി അണികള്‍ക്കിടയില്‍ വലിയ സ്വാധീനം ഇല്ല.
എന്നാല്‍ പാര്‍ട്ടിയുടെ സാമ്പത്തികഭദ്രത ഉറപ്പുവരുത്താന്‍ ജയരാജന്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. അതിനാല്‍ നേതൃത്വം ജയരാജനെ അംഗീകരിക്കുകയായിരുന്നു. ഒരുവിഭാഗം നേതാക്കള്‍ കാലങ്ങളായി ജയരാജന്റെ പ്രവര്‍ത്തന ശൈലിയില്‍ അതൃപ്തരായിരുന്നു. വീണ്ടും മന്ത്രിക്കസേരയില്‍ ജയരാജനെത്തുമ്പോള്‍ കണ്ണൂരിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് നല്ല അഭിപ്രായമല്ല ഉളളത്.
















