അവസാനം കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേരായ പാതയിലേക്ക് വരികയാണോ…?. കര്‍ക്കടക മാസത്തില്‍ രാമായണം പാരായണം ചെയ്യാനും രാമായണ പ്രഭാഷണങ്ങള്‍, സെമിനാറുകള്‍ ഒക്കെ നടത്താനും തീരുമാനിക്കുന്നു. മൂന്ന് വ്യാഴവട്ടക്കാലമായി കേരളത്തില്‍ നടന്നുവരുന്ന രാമായണ മാസാചരണത്തില്‍ പങ്കുചേരാന്‍ അവര്‍ സ്വയം മുന്നോട്ട് വരുന്നു. സാക്ഷാല്‍ സീതാരാമന് (യെച്ചൂരി) നേതൃത്വം നല്കുന്ന ഒരു പാര്‍ട്ടിക്ക് ഇതൊക്കെ തോന്നേണ്ടത് തന്നെയല്ലേ. ഇത് നല്ലതിനാണ്… ഇന്ത്യ ഒട്ടാകെ, സിപിഎം ഉള്ളിടത്തെല്ലാം, ഇത് അവര്‍ ചെയ്യണം. മുന്‍പ് ജെഎന്‍യുവില്‍ ‘തുക്ടെ തുക്ടെ സംഘം’ ഇന്ത്യയെ വെട്ടിമുറിക്കണം, കശ്മീരിനെ സ്വാതന്ത്രമാക്കണം എന്നൊക്കെ വിളിച്ചുകൂവുമ്പോള്‍ അരികില്‍ നിന്നുകൊണ്ട് പിന്തുണച്ചിരുന്ന ‘സീതാരാമന്മാര്’ ഇനി രാമ,രാമ,രാമ,രാമ… എന്ന് ചൊല്ലുന്നെങ്കില് നല്ലതല്ലേ.
അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഇതേ സീതാരാമന്മാര് മുന്‍കൈയെടുക്കാന്‍ തയ്യാറായാല്‍ നല്ലതല്ലേ…. എനിക്ക് തോന്നുന്നു, സദ് ബുദ്ധി ആര്‍ക്ക് എപ്പോള്‍ തോന്നിയാലും സ്വാഗതം ചെയ്യപ്പെടണം. ഇതിനിടെ പക്ഷെ അവൈലബിള്‍ പോളിറ്റ് ബ്യൂറോ ഇടപെട്ടുവെന്നും അതിനെത്തുടര്‍ന്ന് രാമായണ മാസാചരണ പദ്ധതി നടപ്പിലാക്കുന്നത് പാര്‍ട്ടി അല്ലെന്ന വിശദീകരണവുമായി കേരള നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇന്നിപ്പോള്‍ രാമായണ മാസാചരണത്തിന് തയ്യാറാവുക മാത്രമല്ല ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയുന്നുമുണ്ട്… ഇസ്ലാമിക തീവ്രവാദത്തെ എതിര്‍ക്കണം എന്നും പറയുന്നു…. ഇതൊക്കെ പറഞ്ഞുകേള്‍പ്പിച്ചാല്‍ മാത്രം പോരാ, മറിച്ച് സിപിഎമ്മിന് പ്രവര്‍ത്തിച്ചു കാണിച്ചുതരേണ്ടതുണ്ട്.
രാമായണമാസം ആചരിക്കുന്നത് സിപിഎമ്മല്ല എന്ന് കോടിയേരി ബാലകൃഷ്ണന് വിശദീകരിക്കുമ്പോള്‍ ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചത് എസ്എഫ്ഐയുടെ മുന്‍ ദേശീയ പ്രസിഡന്റും ഇപ്പോള്‍ സിപിഎം സംസ്ഥാനകമ്മിറ്റി അംഗവുമായ ഡോ.വി. ശിവദാസനാണ്. പ്രമുഖ മലയാളം വാര്‍ത്താചാനല്‍ അത് സംപ്രേഷണം ചെയ്തതുമാണ്. സിപിഎം തീരുമാനിക്കാത്ത കാര്യമാണെങ്കില്‍ അദ്ദേഹം പരസ്യമായി അത് വിശദീകരിക്കുമോ. ഇവിടെ നാം ശ്രദ്ധിക്കേണ്ട മറ്റൊന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണമാണ്. ‘ഈ സംഘടന സിപിഎമ്മിന്റെ കീഴിലുള്ള സംഘടനയല്ല മറിച്ച് ഒരു സ്വതന്ത്ര സംഘടനയാണ്. ആ സംഘടന നടത്തുന്ന പ്രചാരണ പരിപാടികള്‍ കര്‍ക്കടക മാസത്തിലൊതുങ്ങുന്ന ഒരു പ്രത്യേക പരിപാടിയുമല്ല’ എന്നാണ് അദ്ദേഹം പറയുന്നത്.
പാര്‍ട്ടിയുടെ സംഘടനയല്ലെങ്കില്‍ അത് വ്യക്തമാക്കിയാല്‍ പോരെ; പിന്നെന്തിനാണ് അതിന്റെ പരിപാടികള്‍ കര്‍ക്കടക മാസത്തില്‍ മാത്രമൊതുങ്ങുന്നതല്ലെന്നും മറ്റും പാര്‍ട്ടി സെക്രട്ടറി പറയുന്നത്. അതെങ്ങിനെ കോടിയേരിക്ക് അറിയാം?. ഇനി അറിഞ്ഞുവെങ്കില്‍ തന്നെ അത് വിശദീകരിക്കേണ്ടത് അദ്ദേഹത്തിന്റെ ചുമതലയാണോ?. പിന്നെ സംസ്കൃത സംഘം പാര്‍ട്ടിയുടെ ഭാഗമല്ല എന്നും മറ്റുമുള്ളത് പോലുള്ള വാദഗതിതന്നെയാണ് പണ്ടൊരിക്കല്‍ സിഐടിയുവിനെക്കുറിച്ചും ഇവര്‍ പറഞ്ഞത്. ഒരിടത്ത് സിഐടിയുക്കാര്‍ ഗൗരവതരമായ പ്രശ്നമുണ്ടാക്കിയപ്പോള്‍, പാര്‍ട്ടി വിഷമവൃത്തത്തിലായപ്പോള്‍, പറഞ്ഞുനില്ക്കാന് വിശദീകരിച്ചത് അങ്ങിനെയൊക്കെയാണ്. എന്നാല്‍ ഈ ചുവപ്പന്‍ സംഘടനകളിലൊക്കെ പ്രവര്‍ത്തിക്കുന്നത്, അതിന്റെ പരിപാടികള്‍ സംഘടിപ്പിക്കുന്നത്, പാര്‍ട്ടി സഖാക്കള്‍ ആണുതാനും. യഥാര്‍ഥത്തില്‍ സിപിഎം ഇവിടെ നടത്താന്‍ നിശ്ചയിച്ച പരിപാടികള്‍ തുറന്ന് പറയുകയല്ല വേണ്ടത്?.
1982- ല്‍ എറണാകുളത്ത് നടന്ന വിശാലഹിന്ദു സമ്മേളനത്തിന്റെ തുടര്‍ച്ച എന്ന നിലയ്ക്കാണ് രാമായണ മാസാചരണത്തിന് ആഹ്വാനമുണ്ടായത്. ഏപ്രില്‍ മാസത്തിലായിരുന്നു സമ്മേളനം. കേരളംകണ്ട ഏറ്റവും വലിയ ഹിന്ദു കൂട്ടായ്മയായിരുന്നു അതെന്നത് ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. സംസ്ഥാനത്ത് ഒരു ഹിന്ദു ഉണര്‍വ്വ് ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. പി.പരമേശ്വരനും, പി. മാധവ്ജിയുമൊക്കെയായിരുന്നു ആ സമ്മേളനത്തിന്റെ പിന്നിലും മുന്നിലുമുണ്ടായിരുന്നത്.
വിശ്വഹിന്ദുപരിഷത്താണ് അതിന്റെ സംഘടകരായിരുന്നത് എങ്കിലും ഒരു ഹൈന്ദവ പ്രസ്ഥാനങ്ങളുമായും ബന്ധമില്ലാതെ നിന്നിരുന്ന ആയിരക്കണക്കിന് പേര് അതുമായി സഹകരിക്കാന്‍ അന്ന് തയ്യാറായി; കേരളം പിന്നീട് കണ്ട ഹിന്ദു മുന്നേറ്റങ്ങള്‍ക്ക് വഴികാട്ടിയായത്, കരുത്തുപകര്‍ന്നത് ആ സമ്മേളനമായിരുന്നു; അതിന്റെ സന്ദേശം ഹിന്ദു സമൂഹത്തിന് കരുത്തും ദിശയും പകര്‍ന്നു എന്നതില്‍ തര്‍ക്കമില്ല. അതുകഴിഞ്ഞാണ് ‘രാമായണമാസാചരണം’ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടത്. എന്നാല്‍ ആ ആഹ്വാനം വെളിച്ചം കണ്ടതോടെ പല്ലും നഖവുമായി അതിനെതിരെ രംഗത്ത് വന്നത് സാക്ഷാല്‍ ഇഎംഎസ് നമ്പൂതിരിപ്പാടാണ്. രാമായണം പൊക്കിയെടുത്ത് വീടുകളില്‍ എത്തിച്ചാല്‍ ഉണ്ടാകാവുന്ന ഹിന്ദുത്വ ഉണര്‍വ്വ്, സദ് ചിന്ത നന്നായി മനസിലാക്കാന്‍ കഴിയുന്നയാളായിരുന്നു അദ്ദേഹം. കേരളത്തെ നന്നാവാന്‍ അങ്ങിനെ അനുവദിച്ചുകൂടാ എന്ന് അന്ന് സിപിഎം തീരുമാനിച്ചു.
രാമായണ മാസാചരണത്തെ പരാജയപ്പെടുത്തുക എന്നതായിരുന്നു സിപിഎമ്മിന്റെ പദ്ധതി. അതുമായി ഹിന്ദുക്കള്‍ സഹകരിക്കുന്നത് തടയുക എന്നത് തന്നെ. അദ്ദേഹം ഭയന്നത്, സ്വാഭാവികമായും, ഹിന്ദുക്കളായ പാര്‍ട്ടി സഖാക്കള്‍ അതിലൂടെ ആര്‍എസ്എസ്-സംഘ പാതയിലേക്ക് നയിക്കപ്പെടാന്‍ ഇടയുണ്ടല്ലോ എന്നതുതന്നെയാണ്. അതിനായി പാര്‍ട്ടി പത്രത്തിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങള്‍ പടച്ചുവിടാന്‍ പിന്നെ താമസമുണ്ടായില്ല. ‘മലയാളിയെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് കൊണ്ടുപോകാനാണ് ഹിന്ദുത്വ ശക്തികള്‍ ശ്രമിക്കുന്നത്, പിന്തിരിപ്പന് മനോഭാവമാണ് രാമായണ മാസാചരണത്തിന് പിന്നില്‍ എന്നും ‘ബ്രാഹ്മണ്യ സംസ്കാര’ത്തിലേക്ക് കേരളത്തെ നയിക്കാനുള്ള ആസൂത്രിത പദ്ധതി’ എന്നുമൊക്കെ വിളിച്ചുകൂവിക്കൊണ്ട് അതിനെ ഏതുവിധേനയും പരാജയപ്പെടുത്തണം എന്ന് അന്ന് ഇഎംഎസ് നമ്പൂതിരിപ്പാട് ആഹ്വാനം ചെയ്തു.
അതിന് മറുപടിയുമായി പി.പരമേശ്വരനും, ആര്. ഹരിയുമൊക്കെ എത്തിയതും നാം കണ്ടു. അങ്ങിനെതന്നെ രാമായണവും രാമായണ മാസാചരണവും വലിയതോതില്‍ മലയാളി സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഒരു പക്ഷെ ഇഎംഎസ് നമ്പൂതിരിപ്പാടും സിപിഎമ്മും അന്ന് അതിന് മുതിര്‍ന്നില്ലെങ്കില്‍ ഇത്രവേഗം ആ ആശയം, സന്ദേശം മലയാളി മനസ്സില്‍ എത്തുമായിരുന്നുവോ എന്ന് സംശയിക്കുന്നവരും ഉണ്ടായിരുന്നിരിക്കാം.
ഇന്നിപ്പോള്‍ ഒന്ന് ചിന്തിച്ചുനോക്കൂ; ഇക്കാലത്ത് രാമായണ പാരായണം നടക്കാത്ത ഹിന്ദു ഭവനങ്ങളുണ്ടോ?. സന്ധ്യാവേളയില്‍ നിലവിളക്ക് കൊളുത്തിവെച്ച് രാമായണവുമായിരിക്കുന്ന മലയാളി ഇത് സാര്‍വത്രികമായ കാഴ്ചയല്ലേ. ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളില്‍ മുഴുവന്‍ രാമായണ പാരായണം മാത്രമല്ല പ്രഭാഷണങ്ങളും നടക്കുന്നു. നാട്ടിലിറങ്ങുന്ന സര്‍വ പത്രങ്ങളും ആ മുപ്പത്തിയൊന്ന് നാളുകളില്‍ രാമായണകഥകള്‍ പ്രസിദ്ധീകരിക്കുന്നു. രാമായണത്തില്‍ ഒരു വലിയ സമൂഹം അലിഞ്ഞുചേര്‍ന്നിരിക്കുന്നു എന്നതാണല്ലോ യാഥാര്‍ഥ്യം. ഇന്നിപ്പോള്‍ സിപിഎം അറിഞ്ഞോ അറിയാതെയോ സമ്മതിക്കുകയാണത്; അതില്‍ നിന്ന് പാര്‍ട്ടി മാറിനിന്നിട്ട് കാര്യമില്ല എന്നും…, സംഘ പ്രസ്ഥാനങ്ങള്‍, ഹിന്ദു സമൂഹം, ഏറ്റെടുത്ത് തെളിയിച്ച പാതയിലൂടെ നടന്നുനീങ്ങാന്‍ അവര്‍ തയ്യാറാവുകയാണ്.
കമ്മ്യൂണിസ്റ്റുകള്‍ അങ്ങിനെയാണ്. മുതിര്‍ന്ന ആര്‍എസ്എസ് നേതാവും ചിന്തകനുമായ ആര്.ഹരി ‘വോള്‍ഗ ഗംഗയിലേക്ക്’ എന്ന ലേഖനത്തില്‍ ‘അയോധ്യയിലെ സഖാവിനെ’ക്കുറിച്ച് രസകരമായി വിശദീകരിക്കുന്നുണ്ട്; ജാബാലിയെക്കുറിച്ച്, ചിത്രകൂടത്തിലേക്ക് ഭരതനെ അനുഗമിച്ച ശ്രീരാമനെ ‘അധികാരം വിട്ടുകളയരുത്’ എന്ന് ഉപദേശിക്കുകയാണ് ജാബാലി ചെയ്തത്. അധികാരമാണ് പ്രധാനം, ധര്‍മ്മമൊന്നുമല്ല’ എന്നതാണ് ജാബാലിയന്‍ സിദ്ധാന്തം. കുറേനേരം അത് സഹിച്ച ശ്രീരാമന് കടുത്ത ഭാഷയില്‍ മറുപടി നല്കി…. ‘താങ്കളുടെ ഉപദേശം സ്വീകരിക്കുന്നയാള്‍ പുറമേക്ക് ധര്‍മ്മിഷ്ഠനാണ് എന്ന് തോന്നിക്കുമെങ്കിലും ആന്തരികമായി മൂര്‍ഖനായിരിക്കും.
കാഴ്ചയില്‍ അയാള്‍ പരിശുദ്ധനെങ്കിലും വാസ്തവത്തില്‍ അശുദ്ധനാവും. ധര്‍മ്മത്തിന്റെ വേഷം കെട്ടിയ അധര്‍മ്മമാണ് താങ്കള്‍…’ അവസാനം ആര്. ഹരി പറയുന്നതിങ്ങനെ: ‘ശ്രീരാമന് അടിച്ചിരുത്തിയശേഷം ഒട്ടും വൈകാതെ അന്നത്തെ ഇഎംഎസ് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ കുട്ടിക്കരണം മറിയലുണ്ടായി… ‘ചുറ്റുപാടുപോലെ എനിക്ക് നാസ്തികനും ആസ്തികനും ആവാന്‍ കഴിയും’ എന്നതായിരുന്നു ജാബാലി അന്ന് വിശദീകരിച്ചത്. സഖാവ് ജാബാലി ശ്രീരാമ പക്ഷത്ത് അണിചേര്‍ന്നു എന്നര്‍ത്ഥം. ഇഎംഎസിനെ ഓര്‍ത്തുകൊണ്ടുതന്നെയാണ് ആര്‍എസ്എസ് നേതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആ ലേഖനം എഴുതിയത്. അതാണല്ലോ ഇന്നിപ്പോള്‍ യാഥാര്‍ഥ്യമാവുന്നത്.
ആര് സംഘടിപ്പിക്കുന്നതാണ് എങ്കിലും ഒരു പദ്ധതി വിജയിച്ചാല്‍ അത് ഏറ്റെടുക്കുക എന്നത് സാധാരണ ഒരാളുടെ മനസ്സില്‍ തോന്നുന്ന വികാരമാണ്. ഒരിക്കല്‍ ശക്തമായി തള്ളിപ്പറഞ്ഞതിനെ പോലും പിന്നീട് സ്വീകരിക്കേണ്ടിവരുന്നത് അന്ന്പിണഞ്ഞ അബദ്ധത്തിന്റെ പരസ്യ പ്രഖ്യാപനം കൂടിയാണ്. ഇത് രാമായണ മാസാചരണത്തില്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നു എന്നുമാത്രം. ജന്മാഷ്ടമി ആഘോഷങ്ങളില്‍ സിപിഎം പങ്കെടുത്തത് നാം കണ്ടതാണല്ലോ; രക്ഷാബന്ധന് ആഘോഷങ്ങളും അവര്‍ സംഘടിപ്പിച്ചു. കഴിഞ്ഞില്ല, ഗണേശോത്സവത്തിനും ശ്രീനാരായണ ജയന്തിക്കും ശോഭായാത്രകള്‍ നടത്തി. ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറയ്ക്കാന് തയ്യാറായതും ഇടയ്ക്കോര്‍ക്കണം. ക്ഷേത്രങ്ങള്‍ തകര്‍ക്കണം എന്ന് മുന്‍പ് ആഹ്വാനം ചെയ്തവര്‍ ഇന്നിപ്പോള്‍ ഭക്തിയുടെ പാരവശ്യത്തിലാണ്.
കാടാമ്പുഴയില്‍ മുട്ടിറക്ക്, ശബരിമല ശ്രീകോവിലിന് മുന്നിലെത്തി തീര്‍ത്ഥവും പ്രസാദവും വലത് കൈനീട്ടി വാങ്ങുന്നു; ഗുരുവായൂരില്‍ പുഷ്പാഞ്ജലി… വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇഎംഎസ് പഴനിയില്‍ പോയിരുന്നു; ഭാര്യക്കൊപ്പം പോയതാണ് എന്നതായിരുന്നു അന്ന് പാര്‍ട്ടിയും നമ്പൂതിരിപ്പാടും നല്കിയ വിശദീകരണം. പി.ഗോവിന്ദപ്പിള്ള ഒരിക്കല്‍ ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ പരിസ്ഥിതി പഠനമായിരുന്നു അജണ്ട… ക്ഷേത്രത്തില്‍ പോകാനാവാത്ത അവസ്ഥയുണ്ടായിരുന്ന മാര്‍ക്സിസ്റ്റുകാര്‍ക്ക് ഇന്നിപ്പോള്‍ എല്ലാത്തിനും വഴിതുറക്കുന്നു. പാര്‍ട്ടി പ്ലീനവും തീരുമാനവുമൊക്കെ അറബിക്കടലിലെറിഞ്ഞു. ഇനി വീടുകളില്‍ രാമായണം വായിക്കാം. ഏംഗല്‍സിന്റെയും മാര്‍ക്സിന്റേയും ലെനിന്റേയും ചിത്രത്തോടൊപ്പം ശ്രീരാമന്റെ ഫോട്ടോയും ഫ്രെയിം ചെയ്ത് ചുമരില്‍ തൂക്കാം. ഇതൊക്കെ സ്വാഗതം ചെയ്യപ്പെടേണ്ടേ?.
മുന്‍പ് അവര്‍ ശ്രീനാരായണ ഗുരുവിനെ തള്ളിപ്പറഞ്ഞതാണ്; അരുവിക്കര പ്രതിഷ്ഠ ശതാബ്ദിക്ക് ക്ഷണിച്ചപ്പോള്‍ ഇഎംഎസ് പറഞ്ഞതോര്‍ക്കുക; ‘ഞാന്‍ അവിടെപ്പോയാല്‍ ഇന്നലെവരെ ഞാന്‍ അവരെക്കുറിച്ച് (ഗുരുദേവനെക്കുറിച്ച്) പറഞ്ഞതൊക്കെ തെറ്റായിപ്പോയി എന്ന് കരുതപ്പെടും’എന്ന്. ഇന്നിപ്പോള്‍ ശ്രീനാരായണ ഗുരുദേവനെ അവര്‍ ഏറ്റെടുക്കുന്നില്ലേ. സ്വാമി വിവേകാനന്ദനെ അവര്‍ എത്രമാത്രം എതിര്‍ത്തു എന്നതിന് തെളിവാണല്ലോ കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിന് നയാപൈസ കൊടുക്കില്ലെന്ന് ഇഎംഎസ് സര്‍ക്കാരെടുത്ത നിലപാട്. അവരിപ്പോള്‍ വിവേകാനന്ദ സൂക്തങ്ങള്‍ ചൊല്ലിനടക്കുന്നുണ്ട്; പാര്‍ട്ടി വക ഫ്ളക്സുകളില്‍ ഇന്നിപ്പോള്‍ വിവേകാനന്ദനും ഗുരുദേവനുമൊക്കെ കടന്നുവന്നിരിക്കുന്നു; അതും മാര്‍ക്സിനെക്കാളും വലുപ്പത്തില്‍. ജന്മാഷ്ടമി ശോഭായാത്ര ഈ മാറ്റത്തിന്റെ ഭാഗമല്ലേ.
നാളെ ശ്രീരാമനും പാര്‍ട്ടി പ്രചാരണായുധമായാല്‍ നല്ലതല്ലേ. അയോധ്യയില്‍ തര്‍ക്കമന്ദിരം പൊളിച്ച് അവിടെ ടോയ്ലെറ്റ് നിര്‍മ്മിക്കണം എന്നുപറഞ്ഞയാളാണ് ഇഎംഎസ് എന്നതുകൂടി ഓര്‍മ്മിക്കുക. നാളെ വിഎച്ച്പിക്കും രാമജന്മഭൂമി ന്യാസിനുമൊപ്പം സിപിഎം നേതാക്കള്‍ ക്ഷേത്രനിര്‍മ്മാണത്തിന് ‘കര്‍സേവ’ നടത്താന്‍ വന്നാല്‍ കൈനീട്ടി സ്വീകരിക്കണ്ടേ. സാക്ഷാല്‍ യെച്ചൂരി സീതാരാമന് തന്നെ അതിന് വരില്ലെന്ന് എന്താണുറപ്പ്. എന്തൊക്കെ പറഞ്ഞാലും, അത് ഏത് സഖാവായാലും, രാമായണം വായിക്കുന്ന ഒരാളുടെ മനസ്സില്‍ കുറെയൊക്കെ ധാര്‍മ്മിക ചിന്ത ഉടലെടുക്കും. അത് രാജ്യത്തിന് നല്ലതുതന്നെയാണ്. ശ്രീരാമദര്‍ശനവും മാര്‍ക്സിയന്‍ സിദ്ധാന്തവും ഒന്നിച്ചുനീങ്ങില്ല എന്ന് അവര്‍ക്ക് പതുക്കെ ബോധ്യമാവുകയും ചെയ്യും.
1970- കളുടെ അവസാനപാദത്തില്‍, അടിയന്തരാവസ്ഥക്ക് ശേഷം, ആര്‍എസ്എസിലേക്ക് യുവ സഖാക്കള്‍ പോകുന്നതിനുള്ള കാരണം കണ്ടെത്താന്‍ സിപിഎം ചിലരെ നിയോഗിച്ചിരുന്നു. എന്താണ് ആര്‍എസ്എസില്‍ സംഭവിക്കുന്നത് എന്നതാണ് അവര്‍ പഠിച്ച് പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. പക്ഷെ, അതിനായി എത്തിയവരൊക്കെ അവസാനം ആര്‍എസ്എസുകാരായി… യുവജനപ്രസ്ഥാനത്തിന്റെ ജില്ലാ ചുമതല നോക്കിയിരുന്നവര് പോലും അങ്ങിനെ സംഘ പ്രസ്ഥാനങ്ങള്‍ക്കൊപ്പമെത്തിയിട്ടുണ്ട്. അതുപോലെയാണ് പണ്ട് എസ്എന്‍ഡിപി പിടിച്ചടക്കാന്‍ സഖാക്കളെ നിയോഗിച്ചത്; ശ്രീനാരായണീയരായ രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്കാണ് ആ ഡ്യൂട്ടി കിട്ടിയത്; ടി.കെ. രാമകൃഷ്ണനും, പി.ഗംഗാധരനും. അതില്‍ ടി.കെ തിരിച്ചു പാര്‍ട്ടിയിലേക്കെത്തി.
എന്നാല്‍ പി.ഗംഗാധരന് അവിടെത്തന്നെ നിലകൊണ്ടു; പിന്നീട് സിപിഎമ്മിന് വലിയ തലവേദന ഉയര്‍ത്തുന്ന നേതാവായി അദ്ദേഹം മാറിയതും എസ്ആര്‍പി ഉണ്ടാക്കിയതുമൊക്കെ ഓര്‍മ്മിക്കുക. അതുതന്നെയാണ് ഇന്നും സിപിഎമ്മിന് പറ്റുന്നത്; അണികള്‍ കൊഴിഞ്ഞു പോകാതിരിക്കാനായി അവര്‍ ‘ഹിന്ദുത്വ പാത’യിലൂടെ നടന്ന് നീങ്ങുന്നു. അവര്‍ ഇന്ന് ഏറ്റുപിടിക്കുന്നത് സംഘ ആദര്‍ശമാണ്; സംഘ-ഹിന്ദുത്വ കര്‍മ്മ പദ്ധതിയിലേക്കാണ് അവര്‍ പതുക്കെപ്പതുക്കെ കടന്നുവരുന്നത് എന്നത് പ്രധാനമാണ്.
അതുതന്നെയാണ് ആര്‍എസ്എസ് ലക്ഷ്യമിട്ടതും ഉദ്ദേശിക്കുന്നതും; സര്‍വരും ഹിന്ദുത്വ-ദേശീയ ചിന്തയിലേക്ക് എത്തണം എന്ന്. അതിനര്‍ത്ഥം എല്ലാവരും ആര്‍എസ്എസുകാരാവണം എന്നായിരുന്നില്ല; എല്ലാവരും യൂണിഫോമിട്ട് സംഘ ശാഖയിലും റൂട്ട്മാര്‍ച്ചിലുമൊക്കെ പങ്കെടുക്കണം എന്നുമല്ല. അവര്‍ ഹിന്ദുത്വ ദര്‍ശനം ഉള്‍ക്കൊണ്ടുകൊണ്ട് ജീവിക്കണം എന്നതാണ് പ്രധാനം. ഹിന്ദുരാഷ്ട്ര സങ്കല്‍പ്പത്തിലേക്കാണ് സിപിഎം ഇപ്പോള്‍ സ്വന്തം അണികളെ നയിക്കുന്നത്. അതാവട്ടെ ആര്‍എസ്എസ് ലക്ഷ്യമിട്ടതിന്റെ വിജയമാണ് കാണിച്ചുതരുന്നത്. ലാല്‍ സലാം സഖാക്കളേ… സന്തോഷം, നിങ്ങളും ‘സംഘി’കളാവുന്നതില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: