ന്യൂദല്‍ഹി: വിശാല പ്രതിപക്ഷ ഐക്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് പ്രധാന നേതാക്കള്‍ ബഹിഷ്‌കരിച്ചതില്‍ കോണ്‍ഗ്രസ്സിന് ആശങ്ക.
തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, എന്‍സിപി നേതാവ് ശരത് പവാര്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, ആര്‍എല്‍ഡി നേതാവ് അജിത് സിങ് എന്നിവരാണ് ദല്‍ഹി താജ് ഹോട്ടലില്‍ നടന്ന ഇഫ്താര്‍ വിരുന്നിനോട് മുഖംതിരിച്ചത്. തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കാന്‍ സാധിച്ചാലും രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് നേതാക്കളുടെ വിട്ടുനില്‍ക്കല്‍. വിരുന്നിനിടെ അണിയിച്ച മുസ്ലിം തൊപ്പി ഉടനടി എടുത്തുമാറ്റിയ രാഹുലിന്റെ നടപടിയും വിവാദമായി.
ദേശീയതലത്തില്‍ സ്വന്തമായി പരിപാടികള്‍ സംഘടിപ്പിക്കാന്‍ ശേഷിയില്ലാത്ത സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആസാമിലെ തീവ്രമുസ്ലിം പാര്‍ട്ടിയായ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടിന്റെ നേതാവ് ബദറുദ്ദീന്‍ അജ്മല്‍, ഡിഎംകെ നേതാവ് കനിമൊഴി, ജെഎംഎം നേതാവ് ഹേമന്ത് സോറന്‍, ജനതാദള്‍ സെക്കുലര്‍ നേതാവ് ഡാനിഷ് അലി തുടങ്ങിയവര്‍ വിരുന്നില്‍ സംബന്ധിച്ചു. നാഗ്പൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ്സിനെ വിഷമവൃത്തത്തിലാക്കിയ മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയാണ് വിരുന്നില്‍ താരമായത്. പ്രണബിനെ ക്ഷണിച്ചില്ലെന്ന് ആദ്യം വാര്‍ത്തകള്‍ വന്നിരുന്നു.
സോണിയാ ഗാന്ധി അധ്യക്ഷ പദവി ഒഴിഞ്ഞതിന് ശേഷം ശരത് പവാര്‍, മമതാ ബാനര്‍ജി, മായാവതി തുടങ്ങിയവര്‍ കോണ്‍ഗ്രസ്സിനോട് പരസ്യമായി അകല്‍ച്ച പ്രകടിപ്പിക്കുന്നുണ്ട്. രാഷ്‌ട്രീയത്തില്‍ അനുഭവ പരിചയമോ കഴിവോ ഇല്ലാത്ത രാഹുലിന്റെ നേതൃത്വം അംഗീകരിക്കില്ലെന്ന് നിരവധി തവണ ഇവര്‍ സൂചന നല്‍കുകയും ചെയ്തു. പഞ്ചാബിന് പുറമെ ചെറിയ സംസ്ഥാനമായ മിസോറാമിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലും മാത്രമാണ് കോണ്‍ഗ്രസ്സിന് മുഖ്യമന്ത്രിമാരുള്ളത്. കര്‍ണാടകയില്‍ മൂന്നാമതെത്തിയ ജെഡിഎസ്സിന് മുന്നില്‍ മുഖ്യമന്ത്രി സ്ഥാനം അടിയറവെയ്‌ക്കേണ്ടിയും വന്നു. പഴയ പ്രതാപമില്ലെന്നിരിക്കെ സഖ്യമുണ്ടാക്കിയാലും കോണ്‍ഗ്രസ്സിന് മറ്റ് കക്ഷികളെപ്പോലെ മാത്രം പ്രാധാന്യം നല്‍കിയാല്‍ മതിയെന്നാണ് പ്രധാന പ്രതിപക്ഷ നേതാക്കളുടെ അഭിപ്രായം.
യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കി മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെ സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസ്സില്‍നിന്നും അകന്നിരുന്നു. കഴിഞ്ഞ ഏതാനും ഉപതെരഞ്ഞെടുപ്പുകളില്‍ എസ്പിയും ബിഎസ്പിയും സംയുക്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചെങ്കിലും കോണ്‍ഗ്രസ്സിന്റെ അഭിപ്രായം കണക്കിലെടുത്തിരുന്നില്ല.
















