തിരുവല്ല: രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന് എം.പി. ഉമ്മന്‍ചാണ്ടി കള്ളം പറയുകയാണെന്നും നടപ്പാക്കിയത് സ്വകാര്യ അജണ്ടയാണെന്നും കുര്യന് ആരോപിച്ചു. രാജ്യസഭാ സീറ്റ് കിട്ടാത്തതില്‍ പരാതിയില്ലെന്നും ആരോടും സീറ്റ് ആവശ്യപ്പെട്ടില്ലെന്നും കുര്യന് പറഞ്ഞു.
2005ല്‍ തനിക്ക് സീറ്റ് നല്കാന് ഇടപെട്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. സത്യത്തെ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യുന്നത്. 2012ല്‍ മറ്റൊരാളുടെ പേര് പറഞ്ഞതിലും പൊരുത്തക്കേടുണ്ട്. പിന്നീട് സീറ്റ് ഒഴിവ് വന്നപ്പോള്‍ എന്തുകൊണ്ടാണ് ഉമ്മന്‍ചാണ്ടി ആ പേര് പറയാതിരുന്നതെന്നും കുര്യന് ചോദിച്ചു.
തന്നെ വീട്ടില്‍ വന്നു കണ്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുര്യന്. തനിക്ക് നേരെ കോണ്‍ഗ്രസിലെ യുവാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ചെന്നിത്തല മാപ്പ് പറഞ്ഞെന്നും കുര്യന് പറഞ്ഞു. മാത്രമല്ല, എംഎല്‍എമാരെ ശാസിച്ചതായും അറിയിച്ചു. എന്നാല്‍, ഒരിക്കല്‍ പോലും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി തന്നെ ഫോണില്‍ വിളിക്കുക പോലും ചെയ്തില്ലെന്നും കുര്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: