തിരുവനന്തപുരം: ഇന്നും പോലീസിനെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബഹളത്തെത്തുടര്‍ന്ന് സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. എടത്തല വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിനിടെയായിരുന്നു ബഹളം. ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി, ആലുവ സ്വതന്ത്ര റിപ്പബ്ളിക്കല്ലെന്ന നടത്തിയ പരാമര്‍ശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
അന്‍വര്‍ സാദത്താണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. പോലീസ് വാഹനം തന്റെ ബൈക്കില്‍ ഇടിച്ചപ്പോള്‍ ഉസ്മാന് പ്രതികരിച്ചത് സ്വാഭാവികമാണെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. സസ്പെന്‍ഷനിലുള്ള ഇന്ദുചൂഡന് എന്ന എസ്.ഐയാണ് പോക്സോ കേസ് അന്വേഷിക്കാന്‍ പോയതെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. എന്നാല്‍, ഉസ്മാനാണ് പോലീസിനോട് ആദ്യം തട്ടിക്കയറിയതെന്ന് മറുപടി പറഞ്ഞ മുമുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പോലീസ് ജീപ്പിന്റെ ഡ്രൈവറെ ഉസ്മാന് ദേഹോപദ്രവം ഏല്പിക്കാന് ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഈ സംഭവത്തിന്റെ പേരില്‍ തീവ്ര സ്വഭാവമുള്ള ചില സംഘടനകള്‍ എടത്തല പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരെയും പ്രതിപക്ഷത്തിന് അറിയില്ലെങ്കിലും ചിലരെ, ആലുവ എം.എല്‍.എയായ അന്‍വര്‍ സാദത്തിന് അറിയാമായിരിക്കും. ആലുവ സ്വതന്ത്ര റിപ്പബ്ളിക്കാണെന്ന് ആരും കരുതരുത്. തീവ്രവ സ്വഭാവമുള്ള സംഘടനകളുടെ കെണിയില്‍ പ്രതിപക്ഷം വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെയാണ് പ്രതിപക്ഷം രോഷാകുലരായതും നടുത്തളത്തിലിറങ്ങിയതും. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ സഭ ബഹളമയമായി.
പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. സ്പീക്കറുടെ ഇരിപ്പിടത്തിന് നേരെ കൈ ചൂണ്ടി അംഗങ്ങള്‍ സംസാരിക്കുകയും ചെയ്തു. ശാന്തരാകാന്‍ സ്പീക്കര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: