തിരുവനന്തപുരം: എടപ്പാളിലെ പീഡനം പുറത്ത് കൊണ്ടുവന്ന തിയേറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ്ത സംഭവം നിയമസഭയില്‍ ബഹളത്തിനിടയാക്കി. പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
അറസ്റ്റ് നിയമപരമാണോ എന്നു പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ഡിജിപി നല്കിയ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നില്ല. റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനു മുമ്പ് പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്നാരോപിച്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു.
പോലീസിന്റെ നടപടി പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ആഭ്യന്തര വകുപ്പിന് നടപടി സ്വീകരിക്കാമെന്ന് ചെന്നിത്തല പറഞ്ഞു. കേസില്‍ ഉന്നതരുടെ ഇടപെടല്‍ ഉണ്ട്. ജിഷ്ണു പ്രണോയ് കേസില്‍ തെറ്റിനെ മൂടിവയ്ക്കാന്‍ പോലീസ് ശ്രമിച്ചു. വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയ്ക്കെതിരെ കേസെടുക്കാന്‍ നീക്കം നടത്തി. കെവിന്റെ കൊലപാതകത്തില്‍ നിരപരാധികളുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തുന്നു. ഇത്തരത്തില്‍ നിരവധി നിയമലംഘനങ്ങള്‍ പോലീസ് നടത്തിയിട്ടും കൊള്ളരുതായ്മക്ക് ആഭ്യന്തര വകുപ്പ് കൂട്ടുനില്‍ക്കുകയാണ്. പത്ത് തവണ തിയേറ്റര്‍ ജീവനക്കാരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. തെറ്റിനെ മൂടിവെക്കാനുള്ള സന്ദേശമാണ് പോലീസ് നല്‍കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: