തിരുവനന്തപുരം: കേരളത്തില്‍ 15 വയസിനു മുകളിലുള്ളവരില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ പുകയില ഉപയോഗം കുത്തനെ കുറഞ്ഞെന്ന് ആഗോള സര്‍വെ (ഗാറ്റ്സ്-2)യില്‍ കണ്ടെത്തി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രി കെ.കെ. ശൈലജ പ്രകാശനം ചെയ്തു.
2009-10 ല്‍ നടത്തിയ ആദ്യ ഗാറ്റ്സ് സര്‍വെയില്‍ കേരളത്തിലെ പുകയില ഉപയോഗം 21.4 ശതമാനം ആയിരുന്നെങ്കില്‍ 2016-17 ല്‍ ഇത് 12.7 ആയി. എന്നാലും പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളും മാധ്യമങ്ങളും ഇനിയും സുസ്ഥിരമായ ശ്രമങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
ഇന്നലെ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 15 വയസിനു മുകളിലുള്ളവരില്‍ പുകവലി 13.4 ശതമാനത്തില്‍നിന്ന് 9.3 ശതമാനമായി. പുകയില്ലാത്ത ഉല്പന്നങ്ങളുടെ ഉപയോഗം 10.7 ശതമാനത്തില്‍നിന്ന് 5.4 ലേക്കാണ് കുറഞ്ഞത്. സിഗററ്റും മുറുക്കാനിലെ പുകയിലയുമാണ് ഏറ്റവുമധികം കേരളത്തില്‍ ഉപയോഗിക്കുന്നത്. 6.7 ശതമാനം പേര് സിഗററ്റ് വലിക്കുമ്പോള്‍ 4.4 ശതമാനം പുകയില കൂട്ടി മുറുക്കുന്നവരാണ്.
ലോകത്ത് പ്രായപൂര്‍ത്തിയായവരില്‍ പുകയുള്ളതും ഇല്ലാത്തതുമായ ഉല്പന്നങ്ങളുടെ ഉപയോഗം കൃത്യമായി പരിശോധിക്കുകയും അതിന്റെ സൂചകങ്ങള്‍ നിര്‍ണയിക്കുകയും ചെയ്യുന്നതാണ് ഗാറ്റ്സ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും വീടുവീടാന്തരമാണ് സര്‍വെ നടത്തിയത്. ലോകാരോഗ്യ സംഘടന, ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി), മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് എന്നിവയുടെ സാങ്കേതിക സഹായത്തോടെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഘട്ടങ്ങളിലായിരുന്നു സര്‍വെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: