ഇനി അനവനന്റെ ദീര്‍ഘായുസ്സിനുള്ള ഉപാസനയും ജപവും പറയുന്നു. അതില്‍ തന്നെത്തന്നെ യജ്ഞമായി കല്പ്പിക്കുന്നു. പുരുഷന് തന്നെ യജ്ഞമാകുന്ന അയാളുടെ ആയുസ്സിലെ ആദ്യ 24 വര്‍ഷങ്ങള്‍ പ്രാതഃസവനമാകുന്നു. ഗായത്രി 24 അക്ഷരങ്ങളോടുകൂടിയതാകയാല് പ്രാതാസവനം ഗായത്രിയുമായി ബന്ധപ്പെട്ടതാണ്. പുരുഷനാകുന്ന ഈ യജ്ഞത്തില്‍ പ്രാതഃസവനത്തെ വസുക്കള്‍ അനുഗരാരാണ്. പ്രാണങ്ങള്‍ തന്നെ വസുക്കള്‍. അവയാണ് ഇതെല്ലാം നിലനിര്‍ത്തുന്നത്.
സോമയാഗത്തോടുകൂടിയ അഗ്നിഷ്ടോമത്തിന് രാവിലെ, ഉച്ചക്ക്, വൈകിട്ട് എന്നിങ്ങനെ മൂന്ന് സവനമുണ്ട്. പ്രാതഃസവനം ഗായത്രിച്ഛന്ദസ്സിനോടും മാധ്വദിനസവനം ത്രിഷ്ടുവിനോടും മൂന്നാം സവനം ജഗതിയോടും ബന്ധപ്പെട്ടിരിക്കുന്നു. ഒന്നാം സവനത്തില്‍ ഗായത്രിയുമായി ബന്ധപ്പെട്ട വസുക്കളും അഗ്നിയുമാണ് ദേവതകള്‍. ഇവിടെ ഒരാളുടെ ആദ്യ 24 വര്‍ഷം പ്രാതഃസവനമാണ്. ഗായത്രിഛന്ദസ്സിന് 24 അക്ഷരങ്ങളും. പുരുഷന് തന്നെ യജ്ഞമായ ഇതില്‍ പ്രാതഃസവന സമയത്തെ വസുക്കളായി എത്തുന്നു. അവയാണ് ദേഹത്തെ കാത്തുകൊള്ളുന്നത്.
ആ വയസ്സില്‍ അയാള്‍ക്ക് മരണകാരണമായ എന്തെങ്കിലും രോഗം ഉപദ്രവിക്കുന്നുവെങ്കില്‍ അയാള്‍ പ്രാണങ്ങളാകുന്ന വസുക്കളെ പ്രാര്‍ത്ഥിച്ച് ജപിക്കണം. എന്റെ പ്രാതഃസവനത്തെ മാധ്വദിന സവനത്തോട് തുടര്‍ച്ചയായി ചേര്‍ക്കണം. പ്രാണങ്ങളായ വസുക്കളുടെ മധ്യത്തില്‍ യജ്ഞമായ ഞാന്‍ നാശത്തെ പ്രാപിക്കരുത്. അപ്പോള്‍ അയാള്‍ക്ക് ആ ഉപദ്രവത്തിന്റെ ദോഷം നീങ്ങുകയും രോഗവിമുക്തനാവുകയും ചെയ്യും. മാധ്വത്തിനും രണ്ടാമത്തെ ഘട്ടത്തിലെ സവനമായതിനാല് അതിനോട് ചേര്‍ക്കണമെന്ന് പറയുന്നത് ദീര്‍ഘായുസ്സ് ചോദിക്കലാണ്. 24 വയസ്സ് വരെ ഒരു കുഴപ്പവും ഉണ്ടാകില്ല.
പിന്നീടുള്ള 44 വര്‍ഷം മാധ്വദിന സവനമാണ്. ത്രിഷ്ടുപ്പ് എന്ന ഛന്ദസ്സില്‍ 44 അക്ഷരങ്ങള്‍ ഉണ്ട്. അതിനാല്‍ മാധ്യന്ദിന സവനം ത്രിഷ്ടുപ്പുമായി ബന്ധപ്പെട്ടതാണ്. പുരുഷനാകുന്ന യജ്ഞത്തിന്റെ മാധ്വന്ദിന സവനത്തെ രുദ്രന്മാര് അനുഗതരാകും. പ്രാണങ്ങള്‍ തന്നെയാണ് രുദ്രന്മാര്. അവ ഇതിനെയെല്ലാം രോദിപ്പിക്കുന്നു അഥവാ കരയിപ്പിക്കുന്നു.
68 വയസ്സുവരെ പുരുഷനാകുന്ന യജ്ഞത്തിന്റെ മാധ്വദിന സവനമാണ്. രുദ്രന്മാരാണ് ദേവതകള്‍. പ്രാണങ്ങളെയാണ് രുദ്രന്മാര് എന്ന് പറയുന്നത്. മധ്യവയസ്സില്‍ പ്രാണങ്ങള്‍ ക്രൂരങ്ങളായി തോന്നും. ശരിക്കും കരയിപ്പിക്കും. അതാണ് രുദ്രന്മാരും പ്രാണങ്ങളും തമ്മിലുള്ള സാമ്യം.
മാധ്വദിന സവന കാലത്ത് അയാളെ മരണകാരണമായ എന്തെങ്കിലും രോഗം ഉപദ്രവിച്ചാല്‍ പ്രാണങ്ങളാകുന്ന രുദ്രന്മാരെ ജപിക്കണം. എന്റെ മാധ്വദിന സവനത്തെ മൂന്നാം സവനത്തോട് തുടര്‍ച്ചയായി ചേര്‍ക്കണമെന്ന.് യജ്ഞമായ ഞാന്‍ പ്രാണങ്ങളായ രുദ്രന്മാരുടെ മധ്യത്തില്‍ നശിക്കരുത്. അപ്പോള്‍ അയാള്‍ ആ ദോഷത്തില്‍നിന്ന് രക്ഷപ്പെടുകയും രോഗം മാറ്റുകയും ചെയ്യും.
പിന്നത്തെ 48 വര്‍ഷം മൂന്നാം സവനമാണ്. ജഗതി എന്ന ഛന്ദസ്സില്‍ 48 അക്ഷരങ്ങളുണ്ട്. തൃതീയ സവനം ജഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരുഷനാകുന്ന യജ്ഞത്തിന്റെ തൃതീയ സവന സമയത്ത് ദേവതമാരായ ആദിത്യന്മാര് അനുഗതരാകും. പ്രാണങ്ങള്‍ തന്നെയാണ് ആദിത്യന്മാര്. എന്തെന്നാല്‍ അവ ഇതിനെയെല്ലാം ആദാനം ചെയ്യുന്നു. സൂര്യന് ഭൂമിയില്‍ നിന്ന് ജലത്തെയും മറ്റും സ്വീകരിക്കുന്നതുപോലെ ഇന്ദ്രിയങ്ങളും പ്രാണനും ശബ്ദം തുടങ്ങിയവയെ സ്വീകരിക്കുന്നു. അതാണ് ആദിത്യന്മാരും പ്രാണങ്ങളും തമ്മിലെ സാമ്യം.
മൂന്നാം സവനകാലത്ത് അയാള്‍ക്ക് മരണകാരണമായ എന്തെങ്കിലും രോഗം ഉപദ്രവിച്ചാല്‍ പ്രാണങ്ങളാകുന്ന ആദിത്യന്മാരെ ജപിക്കണം. എന്റെ ഈ തൃതീയ സവനത്തെ പൂര്‍ണ്ണമായ ആയുസ്സിനോട് ചേര്‍ക്കണമെന്ന്. യജ്ഞമായ ഞാന്‍ പ്രാണങ്ങളായ ആദിത്യന്മാരുടെ മധ്യത്തില്‍വച്ച് നശിക്കരുത്. അപ്പോള്‍ അയാള്‍ക്ക് ഉപദ്രവം നീങ്ങുകയും രോഗം മാറുകയും ചെയ്യും. മൂന്ന് സവനങ്ങളും പൂര്‍ത്തിയാക്കിയ ആളുടെ ആയുസ്സ് 116 ആകും. ഒരു പുരുഷായുസ്സ് യജ്ഞം പൂര്‍ത്തിയാക്കാന്‍ അനുഗ്രഹിക്കണേ എന്നാണ് പ്രാര്‍ത്ഥന.
ഇങ്ങനെയുള്ള യജ്ഞദര്‍ശനത്തെ അറിയുന്നവനായ ഇതരയുടെ മകനായ മഹിദാസന്‍ പറഞ്ഞു: ”അല്ലയോ രോഗമേ നീ ഇങ്ങനെ എന്നെ ഉപദ്രവിക്കുന്നതെന്തിനാണ്? യജ്ഞമായ ഞാന്‍ നിന്റെ ഈ ഉപദ്രവംകൊണ്ട് മരിക്കുകയില്ല” എന്ന്. ഇങ്ങനെ നിശ്ചയിച്ച അയാള്‍ 116 വര്‍ഷം ജീവിച്ചു. തന്നെ സ്വയം യജ്ഞസ്വരൂപമായി അറിയുന്നയാളും 116 വര്‍ഷം ജീവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: