ചെന്നൈ: തമിഴ്നാട്ടില്‍ പെരിയോര്‍ ഇ.വി. രാമസ്വാമി നായ്ക്കരുടെ പ്രതിമ തകര്‍ത്തത് ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരാണെന്ന് ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വെട്ടിലായി. മണിക്കൂറുകള്‍ക്കകം പ്രതിമ തകര്‍ത്ത പ്രതി സിആര്‍പിഎഫ് ജവാന് അറസ്റ്റിലായി. അടിസ്ഥാന രഹിതമായി ആരോപണം ഉയര്‍ത്തിയ രാഹുലിനെതിരേ നിയമനടപടികള്‍ക്കുള്ള നീക്കങ്ങള്‍ തുടങ്ങി.
കലാപത്തിനു പോലും വഴിവെക്കുന്ന പ്രചാരണം അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് നടത്തിയത്.
”ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തപ്പോള്‍ അണികളെ പ്രോത്സാഹിപ്പിച്ച ആര്‍എസ്എസ്-ബിജെപി നേതൃത്വം, വിരുദ്ധ ആദര്‍ശം പ്രചരിപ്പിക്കുന്ന, സാമൂഹ്യ പരിഷ്കര്‍ത്താവും ദളിതര്‍ക്കു വേണ്ടി പോരാടിയ ആളുമായ പെരിയോറിനെ പോലുള്ളവരുടെ പ്രതിമകള്‍ തകര്‍ക്കാന്‍ അണികള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രതിമയും അവര്‍ തമിഴ്നാട്ടില്‍ തകര്‍ത്തു,” എന്നാണ് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ എഴുതിയത്.
പുതുക്കുടിയിലാണ് പ്രതിമ തകര്‍ക്കപ്പെട്ടത്. തല അറുത്ത് മാറ്റിയ നിലയിലാണ് പ്രതിമ. ഈ ചിത്രവും രാഹുല്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തി.
ഈ സംഭവത്തില്‍ സെന്തില്‍ കുമാര്‍ എന്ന സിആര്‍പിഎഫ് ജവാനെ പോലീസ് അറസ്റ്റ് ചെയ്തു. എന്താണ് ഈ നടപടിക്ക് സെന്തിലിനെ പ്രേരിപ്പിച്ചതെന്ന് അറിയില്ല. ഇയാള്‍ മദ്യപിച്ചിരുന്നു. ഇയാള്‍ സ്വയം ചെയ്തതോ ആര്‍ക്കെങ്കിലും വേണ്ടി ചെയ്തതോ എന്ന് അന്വേഷിക്കുകയാണ്. സംഭവത്തിനു മണിക്കൂറിനുള്ളില്‍ ജില്ലാഭരണകൂടം പ്രതിമ പുനഃസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: