താനെ: ഫോണ്‍കോള്‍ ചോര്‍ത്തല്‍ റാക്കറ്റ് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയുടെ അഭിഭാഷകന് റിസ്വാന് സിദ്ദിഖിനെ താനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
നവാസുദ്ദീന്റെ ഭാര്യ അഞ്ജലി സിദ്ദിഖിയുടെ ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ സ്വകാര്യ ഡിറ്റക്ടീവുകളുടെ സഹായത്തോടെ റിസ്വാന് കൈവശപ്പെടുത്തിയിരുന്നു. താനെ കോടതി മുമ്പാകെ റിസ്വാന് ശനിയാഴ്ച വിവരങ്ങള്‍ ഹാജരാക്കും.
കേസുമായി ബന്ധപ്പെട്ട് ഈ മാസം 10ന് നവാസുദ്ദീന്‍ സിദ്ധിഖിക്ക് ക്രൈം ബ്രാഞ്ച് വീണ്ടും സമന്‍സ് അയച്ചിരുന്നു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയില്‍ നിന്നാണ് റിസ്വാന് വിവരങ്ങള്‍ നേടിയെടുത്തെന്ന കാര്യം പോലീസ് അറിഞ്ഞത്.
കോള്‍ ഡാറ്റ റെക്കോര്‍ഡ് കേസില്‍ പ്രമുഖ വനിതാ ഡിറ്റക്ടീവ് രജനി പണ്ഡിറ്റ് അടക്കം 11 പേരെയാണ് താനെ ക്രൈംബ്രാഞ്ച് ഒരു മാസത്തിനിടെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ഒമ്പതിന് കേസുമായി ബന്ധപ്പെട്ട് താനെ പൊലീസില്‍ മൊഴി നല്‍കാമെന്നായിരുന്നു സിദ്ദിഖി അറിയിച്ചത്. എന്നാല്‍ അദ്ദേഹം ഹാജരാകാത്തതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സമന്‍സ് അയച്ചത്.
ഫോണ്‍ സന്ദേശങ്ങളും സംഭാഷണങ്ങളും ചോര്‍ത്തി നല്കിയ നിരവധി ഏജന്‍സികളെ ജനുവരി 29ന് താനെയില്‍ നിന്ന് പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്നാണ് സിദ്ദിഖി അടക്കം നിരവധി പ്രമുഖര്‍ ഫോണ്‍ കാള്‍ ചോര്‍ത്തിയതായി വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: