ന്യൂദൽഹി: ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിജയം കൂടുതൽ ഉറപ്പാക്കാൻ ബിജെപി പടയോട്ടം തുടങ്ങി. കോൺഗ്രസ് മുക്ത വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്ന മുദ്രവാക്യത്തിനു പുറമെ ത്രിപുരയിൽ സിപിഎമ്മിന്റെ ദുർഭരണവും അവസാനിപ്പിക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് വ്യക്തമാക്കി. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ത്രിപുരയിൽ സിപിഎം കഠിനാധ്വാനം ചെയ്യുന്ന ഒരു സർക്കാരാണെന്നുള്ള ഒരു മിഥ്യാധാരണ ജനങ്ങളിൽ വളർത്തിയെടുത്തിട്ടുണ്ട്. എന്നാൽ സത്യത്തിൽ മണിക് സർക്കാരിന്റെ നേതൃത്വത്തിലുള്ള ഭരണം ത്രിപുരയിൽ ഒന്നും തന്നെ ചെയ്യുന്നില്ല. അതിക്രമം, അടിച്ചമര്‍ത്തൽ, അഴിമതി എന്നിവയാണ് സിപിഎം ത്രിപുരയിൽ നടപ്പിലാക്കുന്നതെന്ന് രാം മാധവ് പറഞ്ഞു.
ത്രിപുരയിൽ സിപിഎമ്മിന്റെ അക്രമഭരണത്തിന് വിരാമമിടാൻ തങ്ങൾക്ക് സാധിക്കും. സംസ്ഥാനത്തെ ‘ഇൻഡിജീനിയസ് പീപ്പിൾ ഫ്രണ്ട് ഓഫ് ത്രിപുരയുമായി ചേർന്ന് അധികാരം പിടിച്ചെടുക്കാൻ സാധിക്കുമെമെന്ന് രാം മാധവ് കൂട്ടിച്ചേർത്തു.
നാഗലാൻഡിലെ ജനങ്ങളുടെ പ്രശ്നം ബിജെപി പരിഹരിക്കും. അവർ എത്രയും വേഗം പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് ആഗ്രഹിക്കുന്നത്. നാഗ സർക്കാർ സ്വീകരിച്ച എല്ലാ നടപടികൾക്കും ബിജെപി പൂർണ്ണ പിന്തുണ നൽകും. ഇതിനായി നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡുമായി ചർച്ചകൾ നടത്തും. നാഗാലാൻഡിൽ ബിജെപി അധികാരത്തിലെത്തുമെന്നതിൽ യാതൊരു സംശയവുമില്ല.-രാം മാധവ് പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സ്വാധീനമുള്ള സംസ്ഥാനം മേഘാലയ മാത്രമാണ്. എന്നാൽ മേഘാലയിൽ ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും ബിജെപിയിലേക്ക് ചേക്കേറുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: