ഭോപ്പാല്‍: 1947ന് ശേഷം പാക്കിസ്ഥാന് കശ്മീര്‍ ആക്രമിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു ആര്‍എസ്എസിന്റെ സഹായം തേടിയത് കോണ്‍ഗ്രസ് മറക്കരുതെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഉമാ ഭാരതി.
ആവശ്യമെങ്കിയില്‍ അതിര്‍ത്തിയില്‍ ശത്രുക്കളോട് പോരാടാന്‍ ആര്‍എസ്എസ് സജ്ജമാണെന്ന് സര്‍സംഘചാലക് മോഹന്‍ ഭാഗവത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉമാഭാരതിയുടെ പ്രസ്താവന.
കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കാനുള്ള കരാര്‍ ഒപ്പിടാന്‍ സംസ്ഥാനത്തിന്റെ ഭരണാധികാരിയായിരുന്ന മഹാരാജ ഹരി സിങ് മടിച്ചു. തുടര്‍ന്ന് ഷെയ്ഖ് അബ്ദുള്ളയുടെ നേതൃത്വത്തില്‍ പാക്കിസ്ഥാന് ഇന്ത്യയെ ആക്രമിച്ചു. പാക്കിസ്ഥാന്റെ സൈന്യം വളരെ പെട്ടെന്ന് ജമ്മുവിലെ ഉധംപൂരില്‍ വരെ എത്തുകയും ചെയ്തു.
അപ്രതീക്ഷിതമായ ആക്രമണത്തെ നേരിടാന്‍ സൈന്യത്തിന്റെ കൈവശം അത്യാധുനിക ഉപകരണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. തോല്‍വിയുടെ വക്കോളം എത്തിയ ഇന്ത്യന്‍ സൈന്യത്തെ രക്ഷിക്കാന്‍ സഹായം തേടി നെഹ്റു ആര്‍എസ്എസ് മേധാവിയായിരുന്ന എം.എസ്. ഗോള്‍വാല്‍ക്കര്‍ക്ക് കത്തയച്ചു. ഇതൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിസ്മരിക്കരുതെന്ന് ഉമാഭാരതി പറഞ്ഞു.
സൈന്യത്തിന്റെ നേരെ ഇന്നുണ്ടാകുന്ന ആരോപണങ്ങള്‍ ആവിഷ്ക്കാര സ്വാതന്ത്യത്തിന്റെ ഭാഗമാണ്. എന്നാല്‍ രാജ്യത്തിന് വേണ്ടി ജീവന് ത്യജിക്കാന്‍ തയ്യാറാണെന്ന് ആര്‍എസ്എസ് സ്വയം സേവകര്‍ പറയുമ്പോള്‍ അത് സൈന്യത്തിന് എങ്ങനെ അപമാനമാകുമെന്ന് ഉമാഭാരതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: