ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം.ഗൗരി ലങ്കേഷിന്റെ 56ാം പിറന്നാള്‍ ദിനമായിരുന്ന തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഗൗരിയുടെ സഹോദരിയും സഹോദരനും ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്. പ്രത്യേക അന്വേഷണ സംഘത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്നായിരുന്നു സഹോദരി കവിതയുടെ അഭിപ്രായമെങ്കില്‍ കേസ് സിബിഐക്ക് കൈമാറാന്‍ താന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നായിരുന്നു സഹോദരന് ഇന്ദ്രജിത്ത് പറഞ്ഞത്.
ഗൗരി മരിച്ചിട്ട് 5 മാസങ്ങള്‍ തികയുമ്പോഴും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. രാഷ്ട്രീയമായും ഏകപക്ഷീയമായുമാണ് അന്വേഷണം- ഇന്ദ്രജിത്ത് കുറ്റപ്പെടുത്തി. അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ഇന്ദ്രജിത്ത് ആരോപിച്ചു.
കേസന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും ഇപ്പോഴത്തെ അന്വേഷണത്തില്‍ തനിക്ക്് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അന്വേഷണത്തിലുള്ള പുരോഗതി ഉദ്യോഗസ്ഥര്‍ തന്നെയും അമ്മയെയും അറിയിക്കുന്നുണ്ടെന്നും കവിത പറയുന്നു.
പല തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. എന്നാല്‍ പ്രതികളെ പഴുതുകളടച്ച് പിടിക്കാന്‍ ഇനിയും തെളിവുകള്‍ ലഭിക്കേണ്ടതുണ്ട്. അതിനവര്‍ ഒരു മാസം കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കവിത കൂട്ടിച്ചേര്‍ത്തു. പിറന്നാളിനോടനുബന്ധിച്ച് നടത്തിയ ഗൗരി ദിനവും ഇരു സഹോദരങ്ങളും വ്യത്യസ്ത സ്ഥലങ്ങളിലാണ് ആചരിച്ചത്. കവിത സംഘടിപ്പിച്ച പരിപാടി സിദ്ധരാമയ്യ സര്‍ക്കാര്‍ സ്പോണ്സര് ചെയ്തതാണെന്നാരോപിച്ചാണ് ഇന്ദ്രജിത്ത് ഗൗരി ദിനാചരണം മറ്റൊരിടത്താക്കിയത്. ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി, സിനിമാ താരം പ്രകാശ് രാജ്, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍, ഷീല റഷീദ്, ഉമര്‍ ഖാലിദ്, എന്നിവര്‍ ഗൗരി ദിനം ആചരിക്കുവാന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: