കൊല്ലം: മുൻ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ മകനെ ജൂനിയർ റിസോഴ്‌സ് പേഴ്‌സണായി നിയമിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി. കൊല്ലം ജില്ലാ പഞ്ചായത്തംഗം ഫൈസൽ കുളപ്പാടമാണ് ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ മകൻ ടി. എം. അരുണിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മെഗാപദ്ധതികളുടെ ഏകോപനത്തിനായാണ് ജില്ലാ വികസന കമ്മിഷണറുടെ തസ്തിക സൃഷ്ടിച്ചത്. ഇവരെ സഹായിക്കുന്നതിനുവേണ്ടിയായിരുന്നു ജൂനിയർ റിസോഴ്‌സ് പേഴ്‌സണർമാരുടെ നിയമനം.
എന്നാൽ പൂർണമെ റിറ്റിൽ കിട്ടിയ ജോലിയെ വിവാദമാക്കുന്നത് അസംബന്ധമാണെന്നാണ് മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം. 2023ലാണ് അരുണിന് ജൂനിയർ റിസോഴ്‌സ് പേഴ്‌സണായി (ജെആർപി) നിയമനം ലഭിച്ചത്. കൊല്ലത്ത് സമാന തസ്‌തികയിൽ ജോലി ചെയ്തയാൾ അപകടത്തിൽ മരിച്ചതിനെത്തുടർന്ന് അരുണിന്റെ അപേക്ഷപ്രകാരം സ്വന്തം ജില്ലയിലേയ്‌ക്ക് മാറ്റി. ഇതിനിടെ ഡിഡിസി തസ്‌തിക സബ് കളക്ടർക്ക് കൈമാറി. ഡിഡിസി ഇല്ലാത്തപ്പോൾ എന്തിനാണ് ജെആർപിയെന്നും തസ്‌തിക തന്നെ പ്രത്യേകം നിയമനത്തിനായി സൃഷ്ടിച്ചതാണോയെന്ന് പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഫൈസൽ കുളപ്പാടം പരാതി നൽകിയിരിക്കുന്നത്.
എന്നാൽ എംടെക്കുകാരനായ തനിക്ക് മെറിറ്റിലാണ് ജോലി കിട്ടിയതെന്നും വിവാദത്തിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യം മാത്രമാണെന്നുമാണ് അരുണിന്റെ വാദം. ഒരു ലക്ഷം രൂപയിലേറെ ശമ്പളമുള്ള തസ്തികയാണിത്. എന്നാല്‍ നേരത്തെ കിറ്റ്കോയില്‍ ജോലിചെയ്ത എം.ടെക് കാരനായ മകന്റെ നിയമനം വിവാദമാക്കുന്നത് ശുദ്ധ അസംബദ്ധമാണെന്നാണ് മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം. ഒ.എം.ആര്‍ ടെസ്റ്റുമുതല്‍ പ്രോജക്ട് സമര്‍പ്പണം വരെയുള്ള നിയമന പ്രക്രിയയില്‍ പൂര്‍ണമെറിറ്റിലാണ് മകന്‍ എത്തിയത്. ഒരു ഘട്ടത്തിലും താന്‍ ഇടപെട്ടിട്ടില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
















