കൊച്ചി: കോൺഗ്രസ് ബന്ധത്തെച്ചൊല്ലി സിപിഎം കേന്ദ്ര കമ്മിറ്റിയിൽ ഭിന്നത രൂപപ്പെട്ട സാഹചര്യത്തില്‍ സിപിഎമ്മിനെയും പ്രകാശ് കാരാട്ടിനെയും പരിഹസിച്ച് അഡ്വ. ജയശങ്കർ രംഗത്ത്. ചെങ്കോട്ടയിലും ചെങ്കൊടി പാറുമെന്നും പ്രകാശ് കാരാട്ട് ഇന്ത്യ ഭരിക്കുമെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു.
ഹാർദിക്, അൽപേഷ്, ജിഗ്നേഷ് ത്രയത്തിന്റെ പിന്തുണയോടെ ഗുജറാത്തിൽ രാഹുൽഗാന്ധി നടത്തിയ പടയോട്ടം, സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തെ തെല്ലും ആവേശം കൊളളിച്ചില്ല. കോൺഗ്രസുമായി ഒരു ബന്ധവും പുലബന്ധവും വേണ്ടാ എന്ന നിലപാട് പാർട്ടി ആവർത്തിച്ചുറപ്പിച്ചു.
കോൺഗ്രസുമായി ചേർന്ന് ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോല്പിക്കണം എന്നൊരു രാഷ്‌ട്രീയ രേഖ, ബംഗാൾ സഖാക്കളുടെ പിന്തുണയോടെ ജനറൽ സെക്രട്ടറി അവതരിപ്പിച്ചതാണ്. ത്രിപുരയിലെ ഭരണം നിലനിർത്താൻ അഹിംസ പാർട്ടിയുടെ പിന്തുണ അനിവാര്യമാണെന്നും പറഞ്ഞുനോക്കി. അതൊന്നും വിലപ്പോയില്ല. 31നെതിരെ 55വോട്ടുകൾക്ക് യെച്ചൂരി ലൈൻ തളളപ്പെട്ടു.
ഫാസിസ്റ്റ് ശക്തികളെ ഒരുമിച്ച് എതിർത്തു തോൽപ്പിക്കണം. അതിന് ഒരു പുരോഗമന മതേതര ബദൽ ഉയർന്നു വരണം. ഹർദിക് പട്ടേലല്ല, പ്രകാശ് കാരാട്ട്. എഡിൻബറോയിൽ പോയി കമ്മ്യൂണിസം പഠിച്ചയാളാണ്. രാഹുൽ ഗാന്ധിയ്‌ക്കു വിടുപണി ചെയ്യാൻ സഖാവിനെ കിട്ടില്ല. പഠിപ്പും പാസുമുണ്ട് കാരാട്ടിന്. തറവാടിയാണ്. ജനപിന്തുണയും കുറവല്ല. ഏതുനിലയ്‌ക്കും പുരോഗമന മതേതര സഖ്യത്തെ നയിക്കാൻ യോഗ്യൻ.
ഇനി, 2019ൽ ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയാലും പേടിക്കാനില്ല. ജനകീയ ചൈന നമ്മെ കൈവിടില്ല. സഖാവ് കിം ജോങ് ഉൻ ആണവായുധം തന്നും സഹായിക്കും. അങ്ങനെ ചെങ്കോട്ടയിലും ചെങ്കൊടി പാറും; പ്രകാശ് കാരാട്ട് ഇന്ത്യ ഭരിക്കുമെന്നും ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: