പാനൂര്‍: ജീവിച്ചിരിക്കെ മരിച്ചെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നേരിട്ടറിഞ്ഞ് പകച്ചു പോയ വളളങ്ങാട് തെക്കയില്‍ അനന്തന്റെ ദയനീയത നാടറിയണം. അര്‍ബുദ ചികിത്സയ്‌ക്ക് സഹായധനത്തിന് അപേക്ഷ നല്‍കിയ അനന്തന് മുന്നില്‍ ലേബര്‍ ഓഫീസര്‍ നല്‍കിയത് മരിച്ചെന്ന റിപ്പോര്‍ട്ട്. ഇത് അനന്തന്‍ നേരിട്ട് കൈപ്പറ്റുകയും ചെയ്തു.
2017 മെയ് 16നായിരുന്നു മരണം. ആറുവര്‍ഷത്തിലേറെയായി നട്ടെല്ലിനു അര്‍ബുധം ബാധിച്ച് ചികിത്സയിലുളള അനന്തന്‍, അസംഘടിത മേഖലയില്‍ ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് സഹായധനം ലഭിക്കുമെന്നറിഞ്ഞ് 2017 നവംബറില്‍ ലേബര്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയത്. അപേക്ഷ പ്രകാരം തലശേരി രണ്ടാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഡിസംബര്‍ 13ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിലാണ് അനന്തന്‍ ചികിത്സയിലിരിക്കെ മരിച്ചെന്ന് രേഖപ്പെടുത്തിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദിവസവേതനക്കാര്‍ക്കുളള സഹായധനമായ 2000രൂപ അനുവദിച്ച് ഡിസംബര്‍ 23ന് ജില്ലാലേബര്‍ ഓഫീസര്‍ പുറപ്പെടുവിച്ച ഉത്തരവ് അനന്തന്‍ കൈപ്പറ്റി. ഉത്തരവ് പ്രകാരം അക്കൗണ്ടില്‍ പണം ക്രഡിറ്റ് ആകുമെന്നും പറയുന്നു. ഉത്തരവ് ലഭിച്ച ഉടന്‍ ലേബര്‍ ഓഫീസില്‍ ബന്ധപ്പെട്ടെങ്കിലും ലാഘവത്തോടെയാണ് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്നും അനന്തന്‍ പരാതിപ്പെടുന്നു. ഫയല്‍ മാറിപ്പോയതാണെന്ന വിശദീകരണമാണ് അവസാനഘട്ടത്തില്‍ ലഭിച്ചത്. ഇതു സംബന്ധിച്ച് കലക്ടര്‍ക്കും ജില്ലാലേബര്‍ കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ആവശ്യമായ ചികിത്സാ സഹായം വേണമെന്നും,ബന്ധപ്പെട്ടവരുടെ പേരില്‍ നടപടിയെടുക്കണമെന്നും പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
















