ശാരീരികമായി തങ്ങളെ ആക്രമിക്കുന്നതിന് പകരം, വികസനത്തിന്റെ കാര്യത്തിലും ആശയങ്ങളുടെ കാര്യത്തിലും മത്സരിക്കാന്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ജനരക്ഷായാത്രയുടെ സമാപന വേളയില്‍ സിപിഎമ്മിനെ വെല്ലുവിളിച്ചിരുന്നു. ആ വെല്ലുവിളി ഏറ്റെടുത്ത് സൃഷ്ടിപരമായി പ്രതികരിക്കുന്നതിന് പകരം വീണ്ടും കൊലക്കത്തി ഉയര്‍ത്തുകയാണ് സിപിഎം ചെയ്തത്. ഞങ്ങളിപ്പോഴും പറയുന്നു, കാര്‍ഷിക- വ്യാവസായിക മേഖലകളിലെ കേരളത്തിന്റെ തകര്‍ച്ചയ്‌ക്ക് ഉത്തരവാദികള്‍ കമ്യൂണിസ്റ്റുകളാണ്.
ഈ മേഖലകളിലെ വളര്‍ച്ചയെക്കുറിച്ചുള്ള കണക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കട്ടെ. അതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും ഞങ്ങള്‍ തയ്യാറാണ്. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി രാജ്യപുരോഗതിക്കായി എടുത്ത നടപടികള്‍ ഞങ്ങള്‍ എണ്ണിയെണ്ണിപ്പറയാം. വിദേശ പത്രങ്ങളെ കൊണ്ടുവന്ന് ഇടതുഭരണത്തെ പുകഴ്‌ത്താന്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചാലും കണക്കുകള്‍ സംസാരിക്കും. യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളില്‍ നിന്നൊളിച്ചുവയ്‌ക്കാന്‍ പറ്റില്ല.
കേരളത്തിന്റെ ഇന്നത്തെ അവസ്ഥയിലേക്ക് നോക്കൂ. വികസനത്തിനായുള്ള അടിസ്ഥാന ഘടകങ്ങളില്‍ പ്രധാനമായ വ്യവസായവും കൃഷിയും മുരടിച്ചുകഴിഞ്ഞു. ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം 2017ല്‍ അവസാനിച്ച 12- ാം പദ്ധതിയില്‍ കേരളത്തിന് കൃഷിയില്‍ ഉണ്ടായത് വളര്‍ച്ചയല്ല,തളര്‍ച്ചയാണ്.
കേരളീയരുടെ പ്രധാന ആഹാരം അരിയാണെന്നിരിക്കെ 42.67 ലക്ഷം ടണ്‍ അരി വേണ്ടിടത്ത് നാം ഉല്‍പാദിപ്പിക്കുന്നത് 5.49 ലക്ഷം ടണ്‍ മാത്രം. നെല്‍കൃഷിയുടെ വിസ്തീര്‍ണം 1974-75 ല്‍ 8.82 ലക്ഷം ഹെക്ടറില്‍ നിന്ന് 2015-16 ല്‍ 1.96 ലക്ഷം ഹെക്ടറായി കുറഞ്ഞു. നമുക്ക് വേണ്ടതായ അരിയുടെ 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരേണ്ടി വരുന്നു.
സമീപ വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ ആകെ ആഭ്യന്തര ഉല്‍പാദനത്തില്‍ (എസ്ജിഡിപി ) കൃഷിയുടെ പങ്ക് കുറയുന്നതിങ്ങനെ:
2011-12 : 14.38%
2012-13 : 13.76%
2013-14 : 12.9 %
2014-15 : 11.6%
2015-16 : 10.38%
പാലുദ്പാദനത്തിലും ഇടിവ്
പാലിന്റെ കമ്മി ഒരുദിവസം 4.5 ലക്ഷം ലിറ്റര്‍. 1985 ല്‍ 35 ലക്ഷം പശുക്കള്‍ ഉണ്ടായിരുന്നെങ്കില്‍ 2013- 14ല്‍ പത്ത് ലക്ഷത്തില്‍ താഴെയായി. പച്ചക്കറിക്ക് അന്യ സംസ്ഥാനത്തെ ആശ്രയിച്ചിരുന്ന കേരളം സ്വാശ്രയത്വത്തിലേക്ക് നീങ്ങുന്നതിനു പകരം കൂടുതല്‍ ആശ്രിതരാവുകയാണ്.
നാളികേരത്തിലും പിന്നില്‍
‘കേരം തിങ്ങും കേരളനാട്ടില്‍’ എന്നാണ് ചൊല്ല്. 1960-61ല്‍ രാജ്യത്തെ നാളികേര ഉല്‍പാദനത്തിന്റെ 69.52 ശതമാനവും കേരളത്തില്‍ നിന്നായിരുന്നെങ്കില്‍ 2015-16 ല്‍ ഇത് 28 ശതമാനം മാത്രമായി കുറഞ്ഞു.
മത്സ്യത്തൊഴിലാളി ഭവനങ്ങളിലും, പഴയ ലക്ഷംവീട് കോളനികളിലും അധിവസിക്കുന്നവരുടെ സ്ഥിതി പരമ ദയനീയം. കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ തരിശായ കൃഷിഭൂമി വളരെക്കൂടുതലുണ്ട്. എന്നാല്‍ ഇത് എത്ര ഹെക്ടര്‍ വരുമെന്ന് കേരളത്തില്‍ ഡാറ്റ ഇല്ല. പതിറ്റാണ്ടുകളായി നടത്തുന്ന റീസര്‍വേ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല.
മറ്റ് സംസ്ഥാനങ്ങള്‍ വ്യാവസായികമായി പുരോഗമിച്ചപ്പോള്‍ നമ്മുടെ നാട്ടില്‍ വ്യവസായമേ ഇല്ല. ഉണ്ടായിരുന്ന പരമ്പരാഗത വ്യവസായങ്ങളും കേരളം വിട്ട് ആന്ധ്രയിലേക്കും തമിഴ്‌നാട്ടിലേക്കും കര്‍ണാടകത്തിലേക്കും കുടിയേറി. കേരളത്തിന് അഭിമാനിക്കാന്‍ കഴിയുന്ന കയറിനെ ആശ്രയിച്ച് ലക്ഷക്കണക്കിനു പേര്‍ കഴിഞ്ഞിരുന്നെങ്കില്‍, ഇന്ന് കേവലം 30,000 പേരിലൊതുങ്ങി. യന്ത്രവത്കരണത്തെ എതിര്‍ത്തപ്പോള്‍ കയര്‍ അന്യസംസ്ഥാനങ്ങളിലേക്ക് കുടിയേറി.
വന്‍തോതില്‍ വിദേശ നാണ്യവും തൊഴിലവസരങ്ങളും നേടിത്തന്ന കശുവണ്ടിയും കേരളത്തില്‍ നിന്ന് പൊയ്‌ക്കൊണ്ടിരിക്കുന്നു. ഈറ്റ വ്യവസായം തകര്‍ന്നു. കൈത്തറിയും നാമാവശേഷമായി.
വളരെ നല്ല രീതിയില്‍ നടന്നിരുന്ന കുണ്ടറ കളിമണ്‍ ഫാക്ടറി, അലൂമിനിയം, സ്റ്റാര്‍ച്ച്, സെറാമിക്, തിരുവനന്തപുരം ടൈറ്റാനിയം, റബ്ബര്‍ ഫാക്ടറികള്‍, ചവറ മിനറല്‍സ് ഇവയെല്ലാം തകര്‍ച്ചയിലാണ്. കേരളത്തിലെ 44 പൊതുമേഖലാ സ്ഥാപനങ്ങളില്‍ കണക്കുകളിലെങ്കിലും ലാഭം കാണിക്കുന്നത് നാലോ അഞ്ചോ എണ്ണം മാത്രം.
സംരംഭം തുടങ്ങിയവനെ എതിരാളിയും ഉന്മൂലനം ചെയ്യേണ്ടവനുമായി കണ്ടപ്പോള്‍, യന്ത്രവത്കരണത്തെ എതിര്‍ക്കുന്നത് വിപ്ലവമായി കരുതിയപ്പോള്‍ നമുക്ക് നഷ്ടപ്പെട്ടത് വ്യവസായങ്ങളാണ്. അതുവഴി തൊഴിലാണ്. ഒട്ടേറേ പേരുടെ ജീവിനോപാധിയാണ്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കമ്യൂണിസ്റ്റുകള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. അല്ലെങ്കില്‍ അവര്‍ക്ക് മാത്രമാണ് ഇതിനുത്തരവാദിത്വം.
1957,1967,1980,1987,1996, 2006 ഇപ്പോള്‍ 2016 ലും അധികാരത്തില്‍ വന്നത് കമ്യൂണിസ്റ്റുകളുടെ നേതൃത്വത്തിലുള്ള മുന്നണിയാണല്ലോ? ഇന്ന് കേരളം നിലനില്‍ക്കുന്നത് വിദേശ മലയാളികള്‍ ചോര നീരാക്കി അദ്ധ്വാനിച്ച് ഉണ്ടാക്കി അയയ്‌ക്കുന്ന പണം കൊണ്ടാണ്. ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയോ കുടിയേറ്റ നിയമങ്ങളിലുള്ള വ്യത്യാസമോ കേരളത്തിലേക്കുള്ള പണത്തിന്റെ ഒഴുക്കു കുറച്ചേക്കാം. 34 വര്‍ഷം പശ്ചിമബംഗാള്‍ ഭരിച്ച കമ്യൂണിസ്റ്റുകള്‍ അവിടം വികസനത്തിന്റെ മരുഭൂമിയാക്കി. ഇന്ന് ബംഗാളികള്‍ കേരളത്തിലേക്ക് തൊഴിലിനായി വരുന്നു. ഇതിന്റെ ഉത്തരവാദിത്വവും കമ്യൂണിസ്റ്റുകള്‍ക്കാണ്.
ഊര്‍ജോത്പാദന മേഖലയില്‍ കേരളം വളരെ പുറകിലാണ്. നാം വൈദ്യുതിക്കുവേണ്ടി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. പരമ്പര്യേതര ഊര്‍ജ്ജമേഖലകള്‍ക്കു പ്രാധാന്യം നല്‍കുന്നില്ല. പശ്ചാത്തല വികസനത്തിലും നാം ഏറ്റവും പിറകില്‍ . ടൂറിസം വഴി വരുമാനവും തൊഴിലവസരങ്ങളും ഉണ്ടാക്കാമായിരുന്നിട്ടും ഏറ്റവും മോശം റോഡുകളും മറ്റ് അടിസ്ഥാന സൗകര്യക്കുറവുകളും മൂലം കേരളത്തിന് അതിന് കഴിയുന്നില്ല. വിദ്യാസമ്പന്നരായ കേരളീയര്‍ക്ക് കമ്പ്യൂട്ടര്‍ മേഖലയില്‍ വളരെ മുന്നേറാമായിരുന്നു. ഇക്കാര്യത്തില്‍ പല സംസ്ഥാനങ്ങളും നമ്മളെ ബഹുദൂരം പിറകിലാക്കി. അവര്‍ ഓടുമ്പോള്‍ നമ്മള്‍ മാറിനിന്നു. കമ്പ്യൂട്ടറിനോട് പുറംതിരിഞ്ഞിരുന്ന കമ്യൂണിസ്റ്റുകള്‍ ‘തൊഴിലെത്തിക്കൂ കൈകളിലാദ്യം എന്നിട്ടാകാം കമ്പ്യൂട്ടര്‍’ എന്ന മുദ്രാവാക്യമാണ് മുഴക്കിയിരുന്നത്.
എല്ലാറ്റിനെയും എതിര്‍ക്കുക എന്ന മനോഭാവത്തിലേക്ക് മലയാളിയെ എത്തിച്ചതാരാണ്? ഗെയില്‍ വാതക പദ്ധതി 2007-ലാണ് കേരളത്തിനും ഗുജറാത്തിനും കേന്ദ്രം നല്‍കിയത്. ഗുജറാത്ത് അത് നടപ്പിലാക്കി. കേരളം ഇപ്പോഴും അത് നടപ്പിലാക്കാതെ രാഷ്‌ട്രീയ സമരം നടത്തിക്കൊണ്ടിരിക്കുന്നു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ വികസനത്തെ എതിര്‍ക്കുക, ഭരിക്കുമ്പോള്‍ നടപ്പാക്കാതിരിക്കുക എന്ന രീതിയിലേക്ക് കേരളം അധഃപതിച്ചിരിക്കുന്നു. ഭൂമികൈയേറ്റക്കാരായ ചാണ്ടിമാര്‍ക്ക് മാത്രമാണ് കേരളത്തില്‍ രക്ഷ. തീവ്രവാദികളെ ഉണ്ടാക്കുന്ന വ്യവസായവും കൃഷിയും മാത്രമാണ് കേരളത്തില്‍ നടക്കുന്നത്. ഇതിന്റെ ഉത്തരവാദി കമ്യൂണിസ്റ്റുകളാണ്.
കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്
ബാങ്കിങ് പരിധിയിലില്ലാത്തവരെ അതിലേക്ക് കൊണ്ടുവരാനായി ജന്‍ധന്‍യോജന വഴി 30.31 കോടി പുതിയ ബാങ്ക് അക്കൗണ്ടുകളാണ് തുറന്നത്. അതില്‍ 22.95 ആളുകള്‍ക്ക് റുപേ കാര്‍ഡുകളും നല്‍കി. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചു. അതോടെ സബ്‌സിഡി അടക്കമുള്ളവ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റാനായി. 58,000 കോടി രൂപയാണ് ഇതിലൂടെ രാജ്യം മെച്ചമുണ്ടാക്കിയത്.
യുവാക്കളേയും ജനങ്ങളേയും തൊഴിലിനായി അലയുന്നവരില്‍ നിന്ന് തൊഴില്‍ദാതാക്കളായി മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. മുദ്രായോജന വഴി ഒമ്പത് കോടി പേരാണ് തൊഴില്‍ കണ്ടെത്തിയത്. ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ വഴി വ്യവസായ മേഖലയില്‍ കാര്യമായ പുരോഗതി നേടി. 2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പരിപാടികള്‍ ആവിഷ്‌കരിച്ചു. ഇന്ത്യയില്‍ 142 ദശലക്ഷം ഹെക്ടര്‍ ഭൂമി കൃഷിക്കനുയോജ്യമാണെങ്കിലും 48% സ്ഥലത്തുമാത്രമേ ജലസേചനമുള്ളൂ. ഇത് 100 % ആക്കാന്‍ സമഗ്ര ജലസേചന പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കി നടപ്പിലാക്കിത്തുടങ്ങി.
ആദായ നികുതിദായകരുടെ എണ്ണം 2012-13 ലെ 4.7 കോടിയില്‍ നിന്ന് 2016-17ല്‍ 6.26 കോടിയായി. അടല്‍ പെന്‍ഷന്‍ യോജന 62 ലക്ഷം അക്കൗണ്ടുകളായി. 21,000 പേര്‍ 4900 കോടി രൂപയുടെ അനധികൃത നിക്ഷേപം പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക വികസനത്തിനാവട്ടെ എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കുന്നുണ്ട്. എന്നാല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളെല്ലാം ഫലപ്രദമായ രീതിയില്‍ സംസ്ഥാനം നടപ്പിലാക്കുന്നില്ല. ധനകാര്യ കമ്മിഷന്‍ വിഹിതം കൂട്ടിയതോടെ കേരളത്തിനുള്ള കേന്ദ്രസഹായം ഗണ്യമായി വര്‍ദ്ധിച്ചു. സമാന്തര സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുകൊണ്ട് പ്രഖ്യാപിച്ച നോട്ട് നിരോധനം മൂലം ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥ കരുത്ത് പ്രാപിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തിലായാലും, കാര്‍ഷിക വ്യാവസായിക മേഖലയുടെ പുരോഗതിക്കായാലും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലായാലും, രാജ്യസുരക്ഷയുടെ മേഖലയിലായാലും ശക്തമായ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തങ്ങളെന്താണ് കേരളത്തിന്റെ പുരോഗതിക്ക് ചെയ്തതെന്ന് ഇടതുപക്ഷം പറയട്ടെ.
ഈ സാഹചര്യത്തില്‍ കേരളത്തിന്റെ സമഗ്രവികസനത്തിന് ഇടയാക്കുന്ന കര്‍മ്മപദ്ധതികളെക്കുറിച്ചും സാദ്ധ്യതകളെക്കുറിച്ചും ആശയ സംവാദം നടക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു.
പുതിയ കേരളസൃഷ്ടിക്ക് വഴിയൊരുക്കുന്ന തുറന്ന ചര്‍ച്ചകളും ആശയസംവാദവും നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. സംഘര്‍ഷത്തിന്റെയും കൊലപാതകത്തിന്റെയും ഇന്നത്തെ രാഷ്‌ട്രീയ കാലാവസ്ഥ മാറി പകരം വികസനോന്മുഖ, രചനാത്മക രാഷ്‌ട്രീയത്തിനുള്ള മത്സര വേദിയായി കേരളം മാറട്ടെ. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രകടിപ്പിച്ച ആഗ്രഹവും അതുതന്നെ.
















