ആലുവ : വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. തിരുവാണിയൂർ വെങ്കിട കരയിൽ തെക്കേൽ വീട്ടിൽ അഭിജിത്ത് (29) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്.
പുത്തൻകുരിശ്, ചോറ്റാനിക്കര, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിൽ വധശ്രമം, കവർച്ച, ദേഹോപദ്രവം, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം, ഭവനഭേദനം, പട്ടികജാതി പട്ടികവർഗക്കാർക്കെതിരെയുള്ള കുറ്റകൃത്യം, തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്.
കഴിഞ്ഞ ഏപ്രിൽ 30 ന് തിരുവാണിയൂർ അമ്പലംപടി ഭാഗത്ത് റോഡിലൂടെ നടന്നു പോകുകയായിരുന്ന ഒരു യുവതിയെ ഇയാൾ സ്കൂട്ടറിൽ വന്ന് വട്ടം വച്ച് തടഞ്ഞ് നിർത്തി കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും, ദേഹോപദ്രവം ഏൽപ്പിച്ചും യുവതി ധരിച്ചിരുന്ന അര പവൻ തൂക്കമുള്ള സ്വർണ്ണമാലയും, 2 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ ചെയിനും കവർച്ച ചെയ്തതിന് പുത്തൻകുരിശ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
പുത്തൻകുരിശ് ഡി.വൈ.എസ്.പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ പുത്തൻകുരിശ് പോലീസ് ഇൻസ്പെക്ടർ എം. സാഹിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൻ.എ അനീഷ്, വിനു അബ്രഹാം, എ.കെ പ്രിയ എന്നിവരാണ് അറസ്റ്റ് ചെയ്തത്. റൂറൽ ജില്ലയിൽ നിരന്തര കുറ്റവാളികളായ ഇരുപതു പേരെ ഈ വർഷം ഇതുവരെ കാപ്പ ചുമത്തി ജയിലിലടച്ചു.
















