തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ക്രമക്കേട് കണ്ടുപിടിക്കുന്നതിന് പ്രസിഡന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ത്വരിതാന്വേഷണത്തിന് പ്രത്യേക വിജിലന്‍സ് സെല്‍ രൂപീകരിക്കുമെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍. ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധിയില്ല. പ്രാഥമിക പരിശോധനയില്‍ ഇത് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ അന്നദാനത്തിന് സംഭാവന സ്വീകരിച്ച് പ്രത്യേക ദര്‍ശനം നല്കുന്ന സൗകര്യം നിര്‍ത്തും. ഇതുവരെ കൈപ്പറ്റിയ സംഭാവനകള്‍ക്ക് ദര്‍ശന സൗകര്യം നല്‍കും
ഒരേസമയം 5,000 പേര്‍ക്ക് ഇരിക്കാന്‍ പാകത്തിലുള്ള അന്നദാനമണ്ഡപം പൂര്‍ത്തിയാവുകയാണ്. അന്നദാനത്തിന് സംഭാവന വാങ്ങുന്നതില്‍ ഇടനിലക്കാരെ ഒഴിവാക്കും. വിജിലന്‍സ് വിഭാഗം കാര്യക്ഷമമല്ലാത്തതിനാലാണ് പ്രത്യേക സെല്‍ രൂപവത്ക്കരിക്കാന്‍ പുതുതായി ചുമതലയേറ്റ ബോര്‍ഡിന്റെ ആദ്യയോഗം തീരുമാനിച്ചത്. മണ്ഡലക്കാലം ആരംഭിച്ച് ആറു ദിവസത്തിനുള്ളില്‍ ശബരിമലയില്‍ ഏഴുകോടിയിലേറെ രൂപയുടെ അധിക വരുമാനം ഉണ്ടായി.
പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി 24ന് പോലീസ്, അയ്യപ്പ സേവാസംഘം, ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശബരിമലയില്‍ സമ്പൂര്‍ണ ശുചീകരണം നടത്തും. സര്‍ക്കാര്‍ നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് നടപ്പാക്കാനും മരിച്ച ജീവനക്കാരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കാനും തീരുമാനിച്ചു. ജീവനക്കാര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നതിനൊപ്പം ജോലി കൃത്യത ഉറപ്പാക്കും.
ശബരിമലയിലെ 63 ഏക്കര്‍ ദേവസ്വം ഭൂമിയില്‍ 55 ഏക്കര്‍ മാത്രമേ നിലവില്‍ കൈവശമുള്ളൂ. വനംവകുപ്പിന്റെ ഇടപെടല്‍ ശത്രുതാപരമായ നിലപാടിലേക്ക് മാറുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിക്കും.
വിജിലന്‍സ് അന്വേഷണം നേരിടുന്നവരോ നടപടികള്‍ക്ക് വിധേയരായവരോ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടാകില്ല. തിരുവിതാംകൂര്‍ ദേവസ്വത്തിന് അര്‍ഹതപ്പെട്ട ഭൂമി ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നും എ. പദ്മകുമാര്‍ പറഞ്ഞു. ബോര്‍ഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, കെ. രാഘവന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: