ന്യൂദല്‍ഹി: നാല്‍പ്പതിനായിരം കോടി രൂപ മുടക്കി കരസേനയ്‌ക്ക് പുതിയ ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനം. കാലാവധി പൂര്‍ത്തിയായ ആയുധങ്ങള്‍ക്ക് പകരം സൈനികര്‍ക്കായി എട്ടു ലക്ഷം തോക്കുകള്‍ വാങ്ങാനാണ് കേന്ദ്രപ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം. അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സൈനിക വിഭാഗങ്ങള്‍ക്കായി പുതിയ തോക്കുകള്‍ കരസേന കൈമാറും.
നിലവിലുള്ള ഇന്‍സാസ് റൈഫിളുകള്‍ മാറ്റി പകരം ഏഴു ലക്ഷത്തോളം അസോള്‍ട്ട് റൈഫിളുകള്‍, 44,000 ലഘു മെഷീന്‍ ഗണ്‍, 44,600 കാര്‍ബൈനുകള്‍ എന്നിവയാണ് കരസേനയുടെ വിവിധ വിഭാഗങ്ങള്‍ക്കായി വാങ്ങുന്നത്. ലഘുയന്ത്രത്തോക്കുകള്‍(എല്‍എംജി) അടക്കമുള്ളവയുടെ നിര്‍മ്മാണം ത്വരിതപ്പെടുത്താന്‍ ഡിആര്‍ഡിഒയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പാക്കിസ്ഥാന്‍, ചൈനീസ് അതിര്‍ത്തികളിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് കരസേനയുടെ തോക്കുകള്‍ പിന്‍വലിച്ച് പുതിയവ നല്‍കുന്നത്. അടുത്തിടെ നടന്ന കരസേനാ കമാണ്ടര്‍മാരുടെ സമ്മേളനത്തില്‍ കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ നല്‍കിയ ഉറപ്പുകളില്‍ പ്രധാനപ്പെട്ടത് പുതിയ തോക്കുകള്‍ വാങ്ങുമെന്നായിരുന്നു.
ലോകത്തിലെ രണ്ടാമത്തെ വലിയ സൈനികശേഷിയായ ഇന്ത്യയുടെ കാലാള്‍പ്പടയുടെ ആധുനീകരണം അതിര്‍ത്തികളില്‍ നിരന്തരം സംഘര്‍ഷങ്ങളുണ്ടാക്കുന്ന അയല്‍ക്കാര്‍ക്കുള്ള വ്യക്തമായ സന്ദേശം കൂടിയാണ്. കഴിഞ്ഞ വര്‍ഷമാണ് തോക്കുകള്‍ മാറ്റുന്നതു സംബന്ധിച്ച ആവശ്യം കരസേന കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെച്ചത്. എന്നാല്‍ മതിയായ യോഗ്യതകളുള്ള കമ്പനികളുടെ അഭാവത്തില്‍ കരാര്‍ നീണ്ടുപോവുകയായിരുന്നു.
















