മെൽബൺ: അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് തിരിച്ചടിയേകി ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ (സബ്‌ക്ലാസ് 500) അപേക്ഷാ നിരക്കുകൾ വീണ്ടും കുത്തനെ കൂട്ടി. തുടർച്ചയായ രണ്ടാം വർഷമാണ് ഓസ്ട്രേലിയ വിസ നിരക്കുകളിൽ വലിയ വർദ്ധനവ് വരുത്തുന്നത്. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പരിഷ്കാരപ്രകാരം വിസ ഫീസ് 2,500 ഓസ്ട്രേലിയൻ ഡോളറായി (ഏകദേശം 1.65 ലക്ഷം രൂപ) ഉയർത്തി. മുൻപുണ്ടായിരുന്ന 2,000 ഡോളറിൽ നിന്ന് 25 ശതമാനത്തിന്റെ വർദ്ധനവാണ് ഇപ്പോൾ വരുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 1,600 ഡോളറിൽ നിന്നാണ് 2,000 ആക്കി ഉയർത്തിയത്.
വിസ നിരക്കുകൾ നോൺ‑റീഫണ്ടബിൾ ആയതിനാൽ, വിസ നിരസിക്കപ്പെട്ടാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. പഠനത്തിന് ശേഷം ഓസ്ട്രേലിയയിൽ തങ്ങി ജോലി ചെയ്യാൻ സഹായിക്കുന്ന ടെമ്പററി ഗ്രാജുവേറ്റ് വിസ നിരക്കുകളും 5,750 ഓസ്ട്രേലിയൻ ഡോളറായി ഉയർത്തിയിട്ടുണ്ട്. ഇതോടൊപ്പം നിർബന്ധിത ഹെൽത്ത് ഇൻഷുറൻസ്, ട്യൂഷൻ ഫീസ്, ഓസ്ട്രേലിയയിൽ താമസിക്കാൻ ബാങ്ക് അക്കൗണ്ടിൽ കാണിക്കേണ്ട തുകയായ 29,710 ഓസ്ട്രേലിയൻ ഡോളർ എന്നിവയും കൂടിയാകുമ്പോൾ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയൻ വിദ്യാഭ്യാസം ഇനി കടുത്ത സാമ്പത്തിക ബാധ്യതയാകും.
പഠന ആവശ്യത്തിനല്ലാതെ, കേവലം ജോലി ചെയ്യാനുള്ള എളുപ്പവഴിയായി സ്റ്റുഡന്റ് വിസയെ കാണുന്നവരെ ഒഴിവാക്കാനും കുടിയേറ്റം നിയന്ത്രിക്കാനുമാണ് ഓസ്ട്രേലിയൻ ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം. ഓസ്ട്രേലിയ മാത്രമല്ല, കാനഡ, യുകെ, യു എസ് എന്നീ രാജ്യങ്ങളും അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കുള്ള വിസാ മാനദണ്ഡങ്ങളും ഫീസുകളും കടുപ്പിച്ചിട്ടുണ്ട്. കാനഡ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം നിർത്തലാക്കുകയും ഫണ്ട് പരിധി ഉയർത്തുകയും ചെയ്തപ്പോൾ, യുകെ വിസ ഫീസ് വർദ്ധിപ്പിക്കുകയും ഒപ്പം വരുന്ന ആശ്രിതർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. 2027 മുതൽ വിസ രീതികളിൽ മാറ്റം വരുത്താനാണ് യു എസ് ആലോചിക്കുന്നത്.











