കൊല്‍ക്കത്ത/ഗുവാഹത്തി: കരുത്തരായ ഇംഗ്ലണ്ടും ഫ്രാന്‍സും അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ പ്രീ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ഇയില്‍ ഫ്രാന്‍സും ഗ്രൂപ്പ് എഫില്‍ ഇംഗ്ലണ്ടും തുടര്‍ച്ചയായ രണ്ടാം ജയം നേടിയാണ് അവസാന 16-ല്‍ ഇടംപിടിച്ചത്.ഗുവാഹത്തി ഇന്ദിരാഗാന്ധി അത്ലറ്റിക്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഏഷ്യന്‍ ശക്തികളായ ജപ്പാനെ തോല്‍പ്പിച്ചാണ് ഫ്രാന്‍സ് അടുത്ത റൗണ്ട് ഉറപ്പിച്ചത്.
ഫ്രാന്‍സിനായി രണ്ട് ഗോളുകളും നേടിയ ത് സ്ട്രൈക്കര്‍ അമിനെ അമിനെ ഗൗരിയാണ്. 13, 71 മിനിറ്റുകളിലായിരുന്നു അമിനെയുടെ ഗോളുകള്‍. ഇതോടെ ടൂര്‍ണമെന്റില്‍ അമിനെയുടെ സമ്പാദ്യം നാല് ഗോളുകളായി. ജപ്പാന്റെ ആശ്വാസഗോള്‍ 73-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മിയാഷിരോ സ്വന്തമാക്കി. പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം ജപ്പാനായിരുന്നെങ്കിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതില്‍ ഫ്രാന്‍സായിരുന്നു മുന്നില്‍. ഫ്രാന്‍സ് നാല് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ചു. അതില്‍ രണ്ടെണ്ണം വലയില്‍ കയറി. അതേസമയം ജപ്പാന് രണ്ട് തവണയേ ഫ്രഞ്ച് ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞുള്ളൂ.
പലപ്പോഴും പരുക്കനായ പോരാട്ടത്തില്‍ റഫറി അഞ്ച് തവണയാണ് മഞ്ഞക്കാര്‍ഡ് പുറത്തെടുത്തത്. ഫ്രാന്‍സിന്റെ മൂന്ന് താരങ്ങള്‍ക്കും രണ്ട് ജപ്പാന് താരങ്ങള്‍ക്കുമാണ് ബുക്കിങ് ലഭിച്ചത്.ആദ്യ മത്സരത്തില്‍ ജപ്പാന് ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് കോസ്റ്ററിക്കയെ തകര്‍ത്തപ്പോള്‍ ഫ്രാന്‍സിന്റെ ആദ്യ വിജയം 7-1ന് ന്യൂ കാലിഡോണിയക്കെതിരെയായിരുന്നു. രണ്ട് കളികളില്‍ നിന്ന് ഫ്രാന്‍സിന് ആറ് പോയിന്റും ജപ്പാന് മൂന്ന് പോയിന്റുമാണുള്ളത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഫ്രാന്‍സിന് എതിരാളികള്‍ കോസ്റ്ററിക്കയും ജപ്പാന് ന്യൂ കാലിഡോണിയയുമാണ്.ഗ്രൂപ്പ് എഫില്‍ ചിലിയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇംഗ്ലണ്ട് ഇന്നലെ രണ്ടിനെതിരെ മുന്ന് ഗോളുകള്‍ക്ക് മെക്സിക്കോയെ തകര്‍ത്ത് രണ്ടാം വിജയം നേടി.
വിജയത്തോടെ ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. ഗോള്‍മഴ കണ്ട കളിയുടെ 39-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ആദ്യം ലീഡ് നേടി. ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് റിയാന്‍ ബ്ര്യൂസ്റ്റര്‍ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് 48-ാം മിനിറ്റില്‍ ഫിലിപ്പ് ഫോഡന് ലീഡ് ഉയര്‍ത്തി. ജാഡണ്‍ സാഞ്ചോയുടെ പാസില്‍ നിന്നായിരുന്നു ഫോഡന് ലക്ഷ്യം കണ്ടത്. 55-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സാഞ്ചോയും ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ടിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. മെകിസിക്കോയുടെ കാര്‍ലോസ് റോബ്ള്സിന്റെ ഹാന്‍ഡ്ബോളിനെ തുടര്‍ന്നാണ് ഇംഗ്ലണ്ടിന് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത സാഞ്ചോയ്ക്ക് പിഴച്ചില്ല (3-0).പിന്നീടായിരുന്നു മെക്സിക്കോയുടെ മുന്നേറ്റങ്ങള്‍ക്ക് മൈതാനം സാക്ഷ്യം വഹിച്ചത്.
മെക്സിക്കന്‍ തിരമാല കണക്കെ അവര്‍ ഇംഗ്ലണ്ട് ബോക്സിലേക്ക് തുടര്‍ച്ചയായി മുന്നേറ്റങ്ങള്‍ മെനഞ്ഞു. അതിന്റെ ഫലമായി അഞ്ച് മിനിറ്റിനിടെ രണ്ട് തവണ ഇംഗ്ലണ്ട് വലകുലുക്കാനും അവര്‍ക്കായി. ഡീഗോ ലൈനെസാണ് രണ്ട് ഗോളുകളും നേടിയത്. അതിനുശേഷം ഇംഗ്ലണ്ട് ഗോള്‍ മുഖം പലതവണ വിറപ്പിക്കാന്‍ മെക്സിക്കോയ്ക്ക് കഴിഞ്ഞെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: