കൊല്‍ക്കത്ത/ഗുവാഹത്തി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ ഏഷ്യന്‍ ശക്തികളായ ജപ്പാന് തകര്‍പ്പന്‍ വിജയം. ഗ്രൂപ്പ് ഇയില്‍ കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ജപ്പാന്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് കോണ്‍കകാഫ് മേഖലയില്‍ നിന്നെത്തിയ ഹോണ്ടുറാസിനെ തോല്‍പ്പിച്ചു. ഗുവാഹത്തിയില്‍ നടന്ന ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ ഇറാഖും മെക്‌സിക്കോയും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു.
ഹോണ്ടുറാസിനെതിരായ മത്സരത്തില്‍ ജപ്പാന് വേണ്ടി കെയ്‌റ്റോ നകാമുറ ഹാട്രിക്ക് നേടി. 22-ാം മിനിറ്റിലാണ് നകാമുറ ആദ്യ ഗോള്‍ നേടിയത്. പിന്നീട് 30-ാം മിനിറ്റിലും 43-ാം മിനിറ്റിലും ലക്ഷ്യം കണ്ട് തന്റെ ഹാട്രിക്കും തികച്ചു. ടൂര്‍ണമെന്റിലെ ആദ്യ ഹാട്രിക്കിനും നകാമുറ ഇതോടെ അവകാശിയായി. 36-ാം മിനിറ്റില്‍ പലാസിയോയിലൂടെ ഹോണ്ടുറാസ് സമനില പിടിച്ചു. രണ്ട് മിനിറ്റിനുശേഷം തകേഫുസ കുബോയും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയില്‍ ജപ്പാന്‍ 4-1ന് മുന്നിലെത്തി.
പിന്നീട് 51-ാം മിനിറ്റില്‍ തായ്‌സേയി മിയാഷിരോയും ഹോണ്ടുറാസ് വലയിലേക്ക് നിറയൊഴിച്ചു. തുടര്‍ന്നും നിരവധി തവണ എതിര്‍ ബോക്‌സിലേക്ക് ജപ്പാന്‍ താരങ്ങള്‍ പന്തെത്തിച്ചെങ്കിലും കൂടുതല്‍ ഗോള്‍ പിറന്നില്ല. ഒടുവില്‍ 90-ാം മിനിറ്റില്‍ ടോയ്ച്ചി സുസുകിയും വല കുലുക്കിയതോടെ ജപ്പാന്‍ ഗോള്‍ പട്ടിക പൂര്‍ത്തിയായി. ഇടയ്‌ക്ക് ഹോണ്ടുറാസും ചില പ്രത്യാക്രമണങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാന്‍ കഴിയാതിരുന്നതോടെ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. വിജയത്തോടെ ജപ്പാന് മൂന്ന് പോയിന്റായി.
കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മെക്‌സിക്കോയ്‌ക്കെതിരെ ഇറാഖാണ് ആദ്യം ഗോള്‍ നേടിയത്. കളിയുടെ 16-ാം മിനിറ്റില്‍ മുഹമ്മദ് റിദ ബോക്‌സിന്റെ മധ്യഭാഗത്തേക്ക് നല്‍കിയ പാസാണ് ശക്തമായ ഇടംകാല്‍ ഷോട്ടിലൂടെ മുഹമ്മദ് ദാവൂദ് വലയിലെത്തിച്ചത്. ഈ ഗോളിന് ആദ്യ പകുതിയില്‍ ഏഷ്യന്‍ ശക്തികള്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്തു.
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കുകയെന്ന ലക്ഷ്യത്തോടെ വാശിയോടെ പൊരുതിയ മെക്‌സിക്കോ 51-ാം മിനിറ്റില്‍ സമനില നേടി. റോബേര്‍ട്ടോ ഡി ലാ റോസയാണ് ഗോള്‍ നേടിയത്. പിന്നീട് ഇരുടീമുകളും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വിജയഗോള്‍ അകന്നുനിന്നതോടെ ഇരു ടീമുകളും സമനിലകൊണ്ട് തൃപ്തരായി.
















