കൊച്ചി: യേശുദാസിനെപ്പോലുള്ള ഭക്തരെ ഗുരുവായൂര്‍ പോലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നും മാമൂലുകള്‍ മാറ്റണമെന്നും വിശ്വഹിന്ദു പരിഷത്ത്. പരിഷത്തിന്റെ ഔദ്യോഗിക അഭിപ്രായം വന്നതിനൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം അജയ് തറയിലും സമാന ആവശ്യം ഉയര്‍ത്തി. ക്ഷേത്രങ്ങളുടെ താന്ത്രിക വിധി പ്രകാരമായിരിക്കണം തീരുമാനമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പ്രതികരിച്ചു.
ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും കാലാനുസൃതമായി പരിഷ്കരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ട ‘പാലിയം വിളംബര’ത്തിന്റെ മുപ്പതാം വാര്‍ഷികത്തിലാണ് വിഎച്ച്പി മുഖ മാസിക ‘ഹിന്ദുവിശ്വ’ സപ്തംബര്‍ ലക്കം മുഖപ്രസംഗത്തിലൂടെ ക്ഷേത്ര പ്രവേശന ആവശ്യം ഉന്നയിച്ചത്.
ക്ഷേത്രാചാരങ്ങള്‍ പാലിക്കാന്‍ തയാറുള്ള വിശ്വാസികള്‍ക്കെല്ലാം ക്ഷേത്രങ്ങള്‍ തുറന്നു കൊടുക്കാന്‍ അധികാരികള്‍ തയാറാകണമെന്ന് ആവശ്യപ്പെടുന്ന മുഖപ്രസംഗം, നിരവധി വര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡ് ഭരിക്കുന്ന ഇടത്-കോണ്‍ഗ്രസ് കക്ഷികള്‍ എന്തുകൊണ്ട് നിയമങ്ങളില്‍ മാറ്റംവരുത്താന്‍ തയാറാകുന്നില്ലെന്നും വിമര്‍ശിക്കുന്നു.
വിഎച്ച്പിയുടെ മേല്‍നോട്ടത്തിലുള്ള എറണാകുളം പാവക്കുളം ശിവക്ഷേത്രം ക്ഷേത്ര മര്യാദകള്‍ പാലിക്കുന്ന ആര്‍ക്കും തുറന്നിട്ടിരിക്കുന്നത് മാതൃകയാക്കണം. കര്‍മ്മംകൊണ്ട് യോഗ്യത ആര്‍ജ്ജിച്ചവരെ ജാതി നോക്കാതെ പൂജാരിമാരാക്കണം. ക്ഷേത്രങ്ങള്‍ വിശ്വാസികളെ അകറ്റി നിര്‍ത്തുന്നതും അവരുടെ വിശ്വാസങ്ങള്‍ക്ക് ക്ഷതമേല്പ്പിക്കുന്നതുമാകരുത്, മുഖപ്രസംഗം വിശദീകരിക്കുന്നു.
ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ സംഭവിച്ച അനിഷ്ട സംഭവങ്ങളെ വിമര്‍ശിക്കുന്ന വിഎച്ച്പി, ജാതിബ്രാഹ്മണ്യക്കാരെ അരിയിട്ടു വാഴിക്കേണ്ട ബാദ്ധ്യത ഹിന്ദുവിനില്ലെന്നും പ്രസ്താവിക്കുന്നു. ജാതി നോക്കാതെ പൂജാരിമാരെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡ് വിളംബരം നടത്തി കടലാസില്‍ എഴുതിവച്ചാല്‍ പോരാ, നടപ്പാക്കാനുള്ള ആര്‍ജ്ജവം കാണിക്കണമെന്ന് മുഖപ്രസംഗം ആവശ്യപ്പെടുന്നു.
അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനത്തിന് അനുമതി നല്‍കണമെന്ന് ദേവസ്വം ബോര്‍ഡ് അംഗവും കോണ്‍ഗ്രസ് നേതാവുമായ അജയ് തറയില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആവശ്യപ്പെട്ടത്. ക്ഷേത്രാരാധനയിലും വിഗ്രഹാരാധനയിലും വിശ്വസിക്കുന്ന ആര്‍ക്കും ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിച്ച് ഉത്തരവ് ഇറക്കണമെന്നാണാവശ്യം.
ഹിന്ദുക്കള്‍ക്കും ഹിന്ദുമത വിശ്വാസിയെന്ന് എഴുതി നല്കുന്നവര്ക്കും മാത്രമാണ് ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ക്ഷേത്ര ആരാധനയിലും വിഗ്രഹ ആരാധനയിലും വിശ്വസിക്കുന്ന അഹിന്ദുക്കളും ക്ഷേത്രത്തില്‍ കയറി ആരാധന നടത്തുന്നു. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന തീരുമാനത്തിന് പ്രസക്തിയില്ലാതാകുന്നു. 1952ലെ ദേവസ്വം ബോര്‍ഡ് ഉത്തരവ് പുതുക്കി ഇറക്കണം, അജയ് തറയില്‍ പറയുന്നു.
എന്നാല്‍, ഇക്കാര്യത്തില്‍ ഏകപക്ഷീയമായി തീരുമാനം എടുക്കാനാവില്ലെന്ന് ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പ്രതികരിച്ചു. ഓരോ ക്ഷേത്രത്തിലും ഓരോ താന്ത്രിക നിയമമുണ്ട്, അതനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. അജയ് തറയിലിന്റെ അഭിപ്രായം ബോര്‍ഡില്‍ ചര്‍ച്ച ചെയ്യും. വൈദിക പ്രമുഖരും, തന്ത്രി പ്രമുഖരും മറ്റ് ദേവസ്വം ബോര്‍ഡുമായും സര്‍ക്കാരുമായും ചര്‍ച്ച നടത്തേണ്ടതുണ്ട്. പ്രയാര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ക്ഷേത്രത്തില്‍ വിശ്വാസമുള്ളവര്‍ക്ക് അതത് ക്ഷേത്രത്തിന്റെ ആചാര പദ്ധതി പ്രകാരം പ്രവേശനം നല്‍കണമെന്ന് വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.ജെ.ആര്. കുമാര്‍ അഭിപ്രായപ്പെട്ടു.
ക്ഷേത്ര വിശ്വാസികളായ അഹിന്ദുക്കള്‍ ക്ഷേത്രാചാരങ്ങള്‍ പാലിച്ചുകൊണ്ട് ക്ഷേത്രാരാധന നടത്തുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. വി. ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: