മൂന്നുവര്‍ഷത്തിനിടയില്‍ കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളില്‍ നേരിയമാറ്റം വരുത്തിയിരുന്നു. എന്നാല്‍ നരേന്ദ്രമോദി മന്ത്രിസഭയില്‍ പുനഃസംഘടന ഉണ്ടായിരുന്നില്ല. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് സൂചന വന്നതോടെ ഗോസിപ്പുകളുടെ ഘോഷയാത്ര തന്നെയാണുണ്ടായത്. എന്‍ഡിഎയെ കണ്ണിലെ കരടായി കാണുന്ന മാധ്യമങ്ങള്‍ മന്ത്രിയാകാന്‍ പോകുന്നവരെന്ന നിലയില്‍ ഒട്ടേറെ പേരുകള്‍ നിരത്തി. വകുപ്പുകളിലെ മാറ്റങ്ങളെക്കുറിച്ചും അച്ചുനിരത്തി. രാഷ്‌ട്രീയ പ്രതിയോഗികളും അതേറ്റു പിടിച്ചു. ശനിയാഴ്ച രാത്രി മന്ത്രിമാരാകുന്നവരുടെ പട്ടിക പുറത്തുവന്നതോടെ ഞെട്ടി. പറഞ്ഞ പേരുകളൊന്നുമല്ല പട്ടികയിലുള്ളത്.
കേരളത്തില്‍ നിന്ന് മന്ത്രിമാരാകാന്‍ പോകുന്നവരെന്ന നിലയിലും പേരുകള്‍ പറഞ്ഞുപരത്തി. ഒന്നും സംഭവിച്ചില്ല. ആരും പറയാത്ത പേര്. അല്‍ഫോണ്‍സ് കണ്ണന്താനത്തിനെയാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചത്. കേരളത്തിലെ മാധ്യമങ്ങളും രാഷ്‌ട്രീയപ്പാര്‍ട്ടികളും ഞെട്ടി. അക്ഷരാര്‍ഥത്തില്‍ കണ്ണന്താനം പോലും അദ്ഭുതപ്പെട്ടു.
ആറുവര്‍ഷം മുമ്പ് ഇടതുമുന്നണി വിട്ട് ബിജെപിയില്‍ ചേര്‍ന്ന കണ്ണന്താനം ഇത്ര പെട്ടെന്ന് കേന്ദ്രമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. എന്നാല്‍ പ്രധാനമന്ത്രിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കും കണ്ണന്താനത്തില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ആയിരക്കണക്കിന് ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളായല്ല കണ്ണന്താനത്തെ അവര്‍ കണ്ടത്.
അദ്ദേഹത്തിന്റെ പ്രത്യേകതകളെ അവര്‍ തിരിച്ചറിഞ്ഞു. അഴിമതിരഹിത ഭരണവും സമൂഹവും എന്നത് പ്രധാനലക്ഷ്യമാക്കിയ നരേന്ദ്രമോദിക്ക് അഴിമതിയുടെ അന്തകനായി പ്രവര്‍ത്തിച്ച കണ്ണന്താനത്തെക്കുറിച്ച് മതിപ്പായിരുന്നു. കളക്ടറായിരിക്കെ സുകുമാര്‍ അഴീക്കോടുമായി ചേര്‍ന്ന് ‘ജനശക്തി’ എന്ന പേരില്‍ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന് രണ്ടുപതിറ്റാണ്ടിനു മുമ്പ് തുടക്കമിട്ട ആളാണ് കണ്ണന്താനം. ഭരണത്തിലെയും രാഷ്‌ട്രീയത്തിലെയും അഴിമതികണ്ട് മടുത്ത പ്രവര്‍ത്തനത്തിന് വലിയ ജനപിന്തുണയൊന്നും ലഭിച്ചില്ലെങ്കിലും അദ്ദേഹം മാറിയില്ല. ഉദ്യോഗം രാജിവച്ച് മത്സരത്തിനിറങ്ങി എംഎല്‍എ ആയി. രാഷ്‌ട്രീയ ഭരണരംഗം കണ്ടുമടുത്ത് ഇടതുപക്ഷ സഹശയനം മതിയാക്കിയാണ് കണ്ണന്താനം ബിജെപിയിലെത്തിയത്. സാധാരണ ബ്യൂറോക്രാറ്റുകളില്‍ നിന്ന് വ്യത്യസ്തനായ അദ്ദേഹം താന്‍ അലങ്കരിച്ച ഓരോ പദവിയിലും മറ്റുള്ളവരില്‍ നിന്ന് തികഞ്ഞ വ്യത്യസ്തത പുലര്‍ത്തി. എങ്ങനെയാണ് അത് സാധിച്ചതെന്ന് അദ്ദേഹമെഴുതിയ പുസ്തകത്തില്‍ സരളമായി വിവരിക്കുന്നു.
ഈ ആര്‍ജവമാണ് അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍. ഭാരതീയരെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യം. ഭ്രാന്തമായ സ്വപ്‌നങ്ങള്‍ കാണുക മാത്രമല്ല, അവയെ സാര്‍ഥകമാക്കാന്‍ യത്‌നിക്കുക കൂടി വേണമെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള പ്രതിപക്ഷ പ്രതികരണങ്ങള്‍ അദ്ഭുതപ്പെടുത്തുന്നതാണ്. സഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള ബിജെപിയില്‍ പെട്ടവരെ മാത്രമാണ് ഇപ്പോള്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബിജെപി മന്ത്രിമാരുടെ വകുപ്പുകളിലാണ് മാറ്റവും വരുത്തിയത്. പ്രധാനമന്ത്രിയുടെ അധികാരപരിധിയില്‍ മാത്രം ഒതുങ്ങുന്ന കാര്യത്തില്‍ മറ്റുള്ളവര്‍ നാവിട്ടടിക്കേണ്ടതില്ല. ഘടകകക്ഷികളില്‍ മന്ത്രിസ്ഥാനം പോരെന്ന പരാതി ശിവസേനയ്‌ക്ക് മാത്രമാണുള്ളത്. അവരുടെ ആവശ്യം നേരത്തെ തന്നെ കണക്കിലെടുത്തിട്ടുമില്ല. അതിന്റെ പേരില്‍ മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പുകളില്‍ സഖ്യവും ഉണ്ടായിട്ടില്ല. പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള മറ്റൊരു ഘടകകയില്‍നിന്നും പുതിയ മന്ത്രിസ്ഥാനത്തിന് ആവശ്യമുയര്‍ന്നിട്ടില്ല.
പാര്‍ലമെന്റില്‍ അംഗത്വമില്ലാത്തവര്‍ക്ക് മന്ത്രിസ്ഥാനം നല്കിയാല്‍ ആറുമാസത്തിനകം പാര്‍ലമെന്റംഗമാകണം. അതിന് വിദൂരസാധ്യത പോലുമില്ലാതിരിക്കെ അത്തരക്കാര്‍ മന്ത്രിസ്ഥാനത്തിന് മോഹിക്കുന്നതുപോലും മാന്യതയല്ല. നരേന്ദ്രമോദി സര്‍ക്കാരിന് പല കാര്യങ്ങളിലും പ്രത്യേകതകളുണ്ട്. ഇപ്പോള്‍ സത്യപ്രതിജ്ഞ ചെയ്തവരുടെ പ്രാഗത്ഭ്യം നോക്കിയാല്‍ അത് മനസ്സിലാകും. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് എന്ന നിലയില്‍ ഉന്നതപദവികളില്‍ സംശുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ ഉള്‍ക്കൊള്ളുന്നതാണത്. മഹിളകള്‍ക്കു വേണ്ടി മാറത്തടിച്ച് അലറുന്നവരില്‍ പലരും മഹിളകളുടെ കാര്യം വരുമ്പോള്‍ കണ്ണടയ്‌ക്കും. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വിദേശകാര്യവകുപ്പിന് മികവുറ്റ വനിതയെയാണ് നേരത്തെ നിശ്ചയിച്ചത്. സുഷമാ സ്വരാജ് തന്റെ കാര്യപ്രാപ്തി രാജ്യത്തിനകത്തും പുറത്തും തെളിയിച്ചു.
അതുപോലെ തന്നെയാണ് ഭരണത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച നിര്‍മലാ സീതാരാമന് ക്യാബിനറ്റ് പദവി നല്‍കിക്കൊണ്ട് പ്രതിരോധവകുപ്പിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. നാലുപതിറ്റാണ്ടിനുശേഷമുള്ള വിപ്ലവകരമായ തീരുമാനമാണിത്. ക്യാബിനറ്റ് പദവി ലഭിച്ചിട്ടുള്ള നാലുപേരില്‍ ഒരാള്‍ ന്യൂനപക്ഷകാര്യവകുപ്പിന്റെ സഹമന്ത്രിയായിരുന്ന മുക്താര്‍ അബ്ബാസ് നഖ്‌വിയാണ്. കേരളത്തിന് മന്ത്രി എന്ന മോഹത്തോടൊപ്പം ക്രൈസ്തവസമുദായത്തില്‍ പെട്ട ഒരു മന്ത്രി എന്ന നിലയ്‌ക്കു കൂടിയാണ് കണ്ണന്താനത്തിന്റെ പേരുയര്‍ന്നത്.
നിതിന്‍ ഗഡ്കരി ബിജെപി അധ്യക്ഷനായിരുന്ന കാലത്താണ് അല്‍ഫോണ്‍സ് കണ്ണന്താനം ബിജെപിയിലെത്തിയത്. തുടര്‍ന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗമായ കണ്ണന്താനം പാര്‍ട്ടിയുടെ സദ്ഭരണ സെല്ലില്‍ സജീവമായി. ഛത്തീസ്ഗഡിലെ പൊതുവിതരണ സമ്പ്രദായം ഉള്‍പ്പെടെയുള്ള സദ്ഭരണ മാതൃകകള്‍ ക്രോഡീകരിച്ചു ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുള്ള മാര്‍ഗരേഖ തയാറാക്കിയതു കണ്ണന്താനമാണ്.
ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗങ്ങളിലെ പ്രസംഗങ്ങള്‍ കണ്ണന്താനത്തെ വ്യത്യസ്തനാക്കി. സാമ്പത്തിക പ്രമേയ ചര്‍ച്ചകളില്‍ പങ്കെടുത്തുള്ള വാദമുഖങ്ങളും അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യവും ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ഭരണവിഷയങ്ങളില്‍ കണ്ണന്താനത്തില്‍നിന്നു റിപ്പോര്‍ട്ട് തേടിയിരുന്നു.
കറന്‍സി അസാധുവാക്കല്‍ ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളില്‍ വിമര്‍ശനാത്മകമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയ കണ്ണന്താനത്തിന്റെ രാഷ്‌ട്രീയ സത്യസന്ധതയും ബിജെപിക്കു ബോധിച്ചു. ഐഎഎസ് പശ്ചാത്തലവും ഉദ്യോഗകാലത്തെ കാര്യക്ഷമതയും മുതല്‍ക്കൂട്ടായി. സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ക്കു കണ്ണന്താനം മിഴിവും ബലവും നല്‍കുമെന്നു പാര്‍ട്ടി കരുതുന്നു. തന്റെ മന്ത്രിസ്ഥാനം കേരളത്തിനു ലഭിച്ച അംഗീകാരമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പ്രസ്താവിക്കുകയുണ്ടായി. ചെറിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം, ഏതുവകുപ്പ് കിട്ടിയാലും സന്തോഷമാണെന്നും അറിയിച്ചു. കണ്ണന്താനത്തെ മന്ത്രിയാക്കിയതില്‍ കേരളത്തിലെ ബിജെപിയില്‍ ആഹ്ലാദവുമില്ല ആഘോഷവുമില്ല എന്ന് ചില മാധ്യമങ്ങള്‍ ആവര്‍ത്തിക്കുകയാണ്.
മന്ത്രിസ്ഥാനം നിശ്ചയിച്ചത് പ്രധാനമന്ത്രിയാണ്. പാര്‍ട്ടി അധ്യക്ഷന്റെയും പ്രധാനമന്ത്രിയുടെയും തീരുമാനത്തെ ശിരസാവഹിക്കുക എന്നതാണ് ഓരോ പാര്‍ട്ടി പ്രവര്‍ത്തകന്റെയും കടമ. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കാനോ പ്രതികരിക്കാനോ ആര്‍ക്കും അവകാശമില്ല. ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടും കുമ്മനത്തെ മന്ത്രിയാക്കിയില്ലെന്ന പല്ലവി ഉരുവിടുന്ന മാധ്യമങ്ങള്‍ക്ക് ആര്‍എസ്എസിനെയോ കുമ്മനത്തെയോ അറിയില്ലെന്നാണ് അര്‍ഥം. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കാറില്ല, അതിന്റെ ആവശ്യവുമില്ല.
സ്ഥാനത്തിനായി ആര്‍ത്തിയോടെ പെരുമാറുന്ന പ്രകൃതക്കാരനല്ല കുമ്മനം രാജശേഖരന്‍. ആര്‍ത്തി കാട്ടുന്നവരെ അകറ്റിനിര്‍ത്തുന്ന പാരമ്പര്യമാണ് ജനസംഘ കാലം മുതല്‍ തുടരുന്നത്. ബിജെപിക്കും അതില്‍ നിന്ന് മാറാനാകില്ല. ആരെയെങ്കിലും മോഹവലയത്തിലാക്കി നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതില്‍ വിജയിക്കാന്‍ സാധ്യമല്ല. രാഷ്‌ട്രീയക്കാരും മാധ്യമങ്ങളും അത് മനസ്സിലാക്കുന്നതാണ് നല്ലത്.
















