കണ്ണൂര്‍: മനോജ് വധക്കേസിന്റെ മുഖ്യസൂത്രധാരനെന്ന് സിബിഐ കണ്ടെത്തിയിരിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ മനോജ് വധക്കേസിന് പുറമെ രണ്ട് കൊലക്കേസില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹായിരുന്ന പി.മോഹനനെ 1994 ഏപ്രില്‍ 19 ന് കൂത്തുപറമ്പ് നഗരത്തില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു. കൂടാതെ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണം നേരിടുകയാണ് പി.ജയരാജന്‍. മോഹനന്‍ വധക്കേസില്‍ കോടതി ജയരാജനെ കുറ്റവിമുക്തനാക്കിയിരുന്നു.
2013 ഫിബ്രവരി 19ന് യൂത്ത് ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ പരസ്യമായി വിചാരണ നടത്തി സിപിഎം സംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ ആസൂത്രണം നടത്തിയത് പി.ജയരാജനാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായതിനു ശേഷം കോടതിയെ സമീപിച്ച് കേസില്‍ നിന്നും താല്‍ക്കാലിക സ്‌റ്റേ വാങ്ങിയെങ്കിലും ഷുക്കൂറിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ കേസില്‍ നിലവില്‍ സാക്ഷികളെ വിളിച്ചു വരുത്തി സിബിഐ ചോദ്യം ചെയ്തു വരികയാണ്. ഷുക്കൂര്‍ കേസിലും ജയരാജന്‍ പ്രതിപട്ടികയിലെത്തുമെന്നാണ് ഇതുവരെയുളള അന്വേഷണംവെച്ച് സിബിഐ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പി.ജയരാജന് പങ്കുണ്ടെന്ന് തുടക്കം മുതല്‍ ആരോപണം ഉയര്‍ന്നെങ്കിലും ചില ഇടപെടലുകള്‍ കാരണം കേസില്‍ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു. കണ്ണൂരിലെ പ്രധാനപ്രതികളാണ് ടി.പി.ചന്ദ്രശേഖരനെ വധിച്ചത്. പ്രതികള്‍ക്ക് പി.ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്നുമുളള ആരോപണം ഇന്നും ശക്തമാണ്. കെ.കെ.രമ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സിബിഐ എന്നിവിടങ്ങളില്‍ നിന്നും ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുമുണ്ട്. ടി.പി.ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഡാലോചന അന്വേഷിക്കാന്‍ സിബിഐ എത്തിയാല്‍ സംശയത്തിന്റെ നിഴലില്‍ തുടക്കം മുതല്‍ക്കെ ഉളള പി.ജയരാജന്‍ പ്രതിരോധത്തിലാകും. കൊലപാതകവും തന്‍പ്രമാണിത്തവും നടത്തുന്ന പി.ജയരാജനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധേയവും ഗൗരവകരവുമായിരുന്നു. മനോജ് വധത്തില്‍ പ്രതി ചേര്‍ത്ത് സിബിഐ പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ ഹര്‍ജി തളളിക്കൊണ്ട് ഹൈക്കോടതി അഭിപ്രായപ്പെട്ടത് കണ്ണൂരിലെ സ്വയംപ്രഖ്യാപിത നാട്ടുരാജാക്കന്‍മാര്‍ എന്ന വിമര്‍ശനമായിരുന്നു. ഇത് ഏറെ ചര്‍ച്ചയായിരുന്നു. അക്രമികളുടെ നേതാവ് എന്ന ആരോപണത്തെ മായ്‌ക്കാനും ലഘൂകരിക്കാനും ജില്ലയില്‍ ജനസേവനവുമായി ഐആര്‍പിസിയും യോഗയും പരിസ്ഥിതി ക്ലബും ഒക്കെ രൂപീകരിച്ച് പി.ജയരാജന്‍ പുതുവേഷങ്ങള്‍ കെട്ടിയിരുന്നു. എന്നാല്‍ സമൂഹം ജയരാജനെതിരെ മുഖം തിരിച്ചു. അതു അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് കതിരൂര്‍ മനോജ് വധത്തില്‍ സിബിഐ ജയരാജനെതിരെ കണ്ടെത്തിയ കുറ്റങ്ങള്‍ സൂചന നല്‍കുന്നത്.
കതിരൂര്‍ മനോജ് വധത്തില്‍ 25-ാംപ്രതിയായ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജനെതിരെ യുഎപിഎ അടക്കമുളള പതിനഞ്ചോളം വകുപ്പുകളാണ് ഇന്നലെ സിബിഐ നല്‍കിയ കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുളളത്. തനിക്കുണ്ടായ വ്യക്തിവൈരാഗ്യത്തിന് ഉറ്റമിത്രമായ കേസിലെ ഒന്നാംപ്രതി വിക്രമനെ ഉപയോഗിച്ച് ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്താന്‍ ഒത്താശ ചെയ്തതും അതിനു ശേഷം ജില്ലയില്‍ കലാപമുണ്ടാക്കാനും ജയരാജന്‍ ശ്രമിച്ചൂവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.
















