കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയെ ഇഡി ചോദ്യം ചെയ്തത് 10 മണിക്കൂര്‍ നേരം. സുദീര്‍ഘമായ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം വീണ ടി മടങ്ങി.
കൊച്ചിയിലെ ഇ.ഡി ഓഫീസിൽ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രിയോടെയാണ് അവസാനിച്ചത്. മൊഴികളിലെ വൈരുധ്യങ്ങൾ പരിശോധിച്ച ശേഷമാണ് രണ്ടാം വട്ടവും അവരെ വിളിപ്പിച്ചത്. ഇതിനു മുന്‍പ് ജൂണ്‍ 17നും പത്ത് മണിക്കൂര്‍ നേരം വീണയെ ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ നല്കിയ മറുപടിയുടെ അടിസ്ഥാനത്തില്‍ അടുത്തയാഴ്ച ഇഡി വീണ്ടും വിളിപ്പിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ജൂണ്‍ 29ന് ഹാജരാകാനാണ് വീണയോട് നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നതെങ്കിലും ജൂണ്‍ 25ന് തന്നെ വീണ ഹാജരായി. എസ് എഫ് ഐഒയുടെ കയ്യില്‍ നിന്നും 134 രേഖകള്‍ ഇഡിയ്‌ക്ക് ലഭിച്ചു എന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് വീണ നേരത്തെ ചോദ്യം ചെയ്യലിനായി ഇഡി ഓഫീസില്‍ എത്തിയത്. ഈ രേഖകളില്‍ വീണയും സിഎംആര്‍എല്ലും തമ്മില്‍ ധാരണയായ കരാറിന്റെ വിശദാംശങ്ങള്‍, വീണയുടെ പ്രതികരണങ്ങളുടെ വിശദരേഖകള്‍, ആദായനികുതി അടച്ചതിന്റെ രേഖകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് വീണയെ വ്യാഴാഴ്ച ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതെന്ന് അറിയുന്നു.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് വീണയോട് ചോദിച്ചത്. ചോദ്യം ചെയ്യൽ പൂര്‍ത്തിയാക്കി പുറത്തിങ്ങിയ വീണ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാൻ തയ്യാറായില്ല.
കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. ചോദ്യം ചെയ്യല്‍ കണക്കിലെടുത്ത് കൊച്ചി ഇഡി ഓഫീസിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എക്‌സാലോജിക് കമ്പനി ഉടമയായിരുന്ന ടി വീണയോട് ഇഡി വിശദമായി ചോദിച്ചു മനസിലാക്കി. ഈ മറുപടികൾ വിശകലനം ചെയ്ത ശേഷം വീണയെ അടുത്തയാഴ്ച തന്നെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ, ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകാന്‍ വീണയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി സാവകാശം തേടുകയായിരുന്നു. ജൂണ്‍ 17ന് നടത്തിയ ആദ്യ റൗണ്ട് ചോദ്യം ചെയ്യലിന് ശേഷം വീണയുടെ തിരുവനന്തപുരം എച്ച് ഡിഎഫ് സി ബാങ്കിലുള്ള ലോക്കര്‍ ഇഡി ഉദ്യോഗസ്ഥര്‍ തുറന്നുപരിശോധിച്ചിരുന്നു. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും അടക്കം വിവിധയിടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് ചില രേഖകള്‍ ലഭിച്ചുവെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.
ഈ മാസം ആദ്യം, സിഎംആർഎല്ലും എക്സലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ഇഡി വ്യാപിപ്പിക്കുകയും ബിസിനസുകാരനായ ശശിധരൻ കർത്തയുമായും കുടുംബവുമായും ബന്ധപ്പെട്ട കമ്പനികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.
ഇതുവരെ, ശശിധരൻ കർത്തയുടെ മകൾ ഷിബി എസ്. കർത്ത, അദ്ദേഹത്തിന്റെ മകൻ സരൺ എസ്. കർത്ത, അദ്ദേഹത്തിന്റെ മരുമകൻ അനിൽ ആനന്ദ പണിക്കർ, അദ്ദേഹത്തിന്റെ ഭാര്യ ജയ കർത്ത; നിരവധി സിഎംആർഎൽ ജീവനക്കാരെ ഏജൻസി ചോദ്യം ചെയ്തു.
ആദ്യ റൗണ്ട് ചോദ്യം ചെയ്യലിലെന്നപോലെ, കേസിന്റെ സംവേദനക്ഷമത കണക്കിലെടുത്ത് വ്യാഴാഴ്ചയും ഇഡി ഓഫീസ് പരിസരത്ത് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
















