ധര്‍മസംവാദത്തില്‍ പി.കേശവന്‍നായര്‍ അധ്യക്ഷ പ്രഭാഷണം നടത്തുന്നു. സ്വാമിനി മാ ആനന്ദമയിദേവി, സ്വാമി ചിദാനന്ദപുരി, സ്വാമി കൈലാസാനന്ദ, എന്‍. ബാലമുരളി എന്നിവര്‍ സമീപം
കൊല്ലം: ഭാരതീയസംസ്‌കാരത്തിന്റെ വക്താക്കളായ ആര്‍എസ്എസ് ദേശീയതയുടെ സംരക്ഷകരാണെന്ന് മുന്‍ സിഐടിയു നേതാവും ചിന്തകനുമായ പി.കേശവന്‍നായര്‍. കൊല്ലത്ത് ധര്‍മസംവാദത്തില്‍ അധ്യക്ഷപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളം ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് രണ്ട് കാരണങ്ങള്‍ കൊണ്ടാണ്. ഹിന്ദുക്കളിലെ അനാചാരവും മതപരിവര്‍ത്തനവുമാണത്. എന്നാല്‍ ന്യൂനപക്ഷപ്രീണനത്തിനായി രാഷ്‌ട്രീയക്കാര്‍ രണ്ടാമത്തെ കാരണം മറച്ചുവച്ചു. ഹിന്ദു എന്നുച്ചരിച്ചാല്‍ വര്‍ഗീയവാദിയാക്കുന്ന ഭരണാധികാരികളാണ് ഇന്ന് കേരളത്തിലുള്ളത്.
മതത്തിന്റെ ചട്ടക്കൂട്ടിനുള്ളില്‍ നില്‍ക്കുന്നതല്ല ഹിന്ദുമതം. ഭരണഘടന പോലും ഹൈന്ദവദര്‍ശനങ്ങളില്‍ അധിഷ്ഠിതമാണ്. പാര്‍ലമെന്റിന്റെ ചുവരുകളിലും തൂണുകളിലും വരെ മഹത്തായ ഉപനിഷത് സൂക്തങ്ങള്‍ എഴുതിവച്ചിട്ടുണ്ട്. ഇതു മറച്ചുവച്ചാണ് കപട മതേതരത്വം വളര്‍ത്തുന്നത്. സംസ്‌കൃതിക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഹിന്ദുവിരുദ്ധവും രാഷ്‌ട്രവിരുദ്ധവുമായ ചര്‍ച്ചകളിലൂടെ സമൂഹത്തെ വഴിതെറ്റിക്കുകയാണ് മലയാളത്തിലെ മാധ്യമങ്ങള്‍ ചെയ്യുന്നത്.
ഹിന്ദുഐക്യം കേരളത്തില്‍ സാധിക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം സ്ഥാപനവല്‍കൃതമതമല്ല എന്നത് തന്നെ. മുസ്ലിങ്ങള്‍ വെള്ളിയാഴ്ചകളിലും ക്രൈസ്തവര്‍ ഞായറാഴ്ചകളിലും ഒത്തുകൂടുന്നതുപോലുള്ള സംവിധാനം ഹിന്ദുക്കള്‍ക്കിടയില്‍ ഇല്ല. എന്നാല്‍ മുഗളന്മാരും ബ്രിട്ടീഷുകാരുമെല്ലാം മാറിമാറി 600 വര്‍ഷം ഭരിച്ചിട്ടും ഹിന്ദുമതത്തെ തകര്‍ക്കാനായില്ലെന്നത് നാം മനസിലാക്കണം. ദേശീയതയുടെ അന്തര്‍ധാര ഹിന്ദുമതത്തില്‍ അധിഷ്ഠിതമാണ്.
ഇത് പറയാനും പഠിപ്പിക്കാനും രാജ്യത്തുള്ള ഏക പ്രസ്ഥാനം ആര്‍എസ്എസ് മാത്രമാണ്. തീവ്രവാദികളായി മുദ്ര കുത്താന്‍ ഭരണാധികാരികള്‍ ശ്രമിക്കുമ്പോഴും അതിനെയെല്ലാം അതിജീവിച്ച് ലോകത്തെ ഏറ്റവും മഹത്തായ പാരമ്പര്യം മുറുകെ പിടിച്ചുകൊണ്ടാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്.
രാജ്യത്തെ അമ്മയായി കാണുന്ന, ജാതിവാദികളല്ലാത്ത, മതവാദികളല്ലാത്ത പ്രസ്ഥാനം ആര്‍എസ്എസ് മാത്രമാണെന്നും കേശവന്‍ നായര്‍ ചൂണ്ടിക്കാട്ടി.
















