ഉപഭോഗ സംസ്‌കാരത്തിന്റെ മലവെള്ളപ്പാച്ചിലില്‍ ഓരോ ദിവസവും നമ്മുടെ പൈതൃകമായ സാംസ്‌കാരിക പാരമ്പര്യങ്ങളെല്ലാം ഓരോന്നായി നഷ്ടപ്പെടുകയാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ മിക്കതിലും അവരുടെ സാംസ്‌കാരിക പാരമ്പര്യം കാത്തൂസൂക്ഷിക്കാന്‍ കാത്തിരിക്കുന്നതിന്റെ ശ്രദ്ധയും പ്രവര്‍ത്തനങ്ങളും നമുക്ക് മാതൃകയാകേണ്ടതാണ്.
നമുക്കൊരു കൊല്ലവര്‍ഷമുണ്ടായിരുന്നുവെന്നും രാജശാസനകള്‍ക്കും മറ്റ് അറിയിപ്പുകള്‍ക്കും മലയാളം തീയതി വ്യാകമായി ഉപയോഗിച്ചിരുന്നുവെന്നും ഇന്നലെയുടെ ചരിത്രം വിളിച്ചോതുന്നുണ്ട്. കൊല്ലവര്‍ഷത്തിന്റെ ആരംഭത്തെപ്പറ്റി വ്യത്യസ്തമായ ചരിത്ര രേഖകളുണ്ട്. മലയാള മാസങ്ങളും അക്കങ്ങളുമൊക്കെ സ്‌കൂളുകളില്‍ പഠിപ്പിച്ചിരുന്ന കാലഘട്ടം പഴമക്കാരില്‍ പലരുമോര്‍ക്കുന്നുണ്ട്. മലയാള അക്കങ്ങള്‍ ഇന്നാര്‍ക്കറിയാം. പഞ്ചാംഗങ്ങളില്‍ നിന്നുപോലും മലയാള അക്കങ്ങള്‍ അപ്രത്യക്ഷമായി. മുത്തശ്ശിയുടെ സന്ധ്യനാമമില്ല, നക്ഷത്രങ്ങളും മാസങ്ങളും തിഥികളും കുട്ടികള്‍ക്കന്യമായി.
കണക്കുകള്‍ ശരിയാക്കുന്നത് ഇംഗ്ലീഷ് മാസപ്രകാരമായികൊള്ളട്ടെ. നമ്മുടെ അപൂര്‍വം ചില ക്ഷേത്രങ്ങളില്‍ മാത്രമാണ് മലയാളം തീയതി ഉപയോഗിച്ചിരുന്നത്. ആഘോഷങ്ങള്‍പോലും ചില ക്ഷേത്രങ്ങളില്‍ ഇംഗ്ലീഷ് തീയതിയിലാണ് നടത്തുന്നത്. നക്ഷത്രത്തിനു പകരം പിറന്നാളുകള്‍ പോലും പലരും ജനനതീയതി നോക്കിയാണ് ആഘോഷിക്കുന്നത്. സൗകര്യത്തിന് ചിലര്‍ ഞായറാഴ്ചയാക്കും. ഓണമുള്ളതിനാല്‍ ചിങ്ങമാസത്തെ ചിലരോര്‍ക്കുന്നു, പിന്നെ മാസങ്ങള്‍ പലര്‍ക്കുമറിയുകയില്ല. അതുപോലെ മലയാളത്തീയതി അറിയാന്‍ പത്രം നോക്കേണ്ടിവും.
പണ്ടൊക്കെ കാരണവന്മാര്‍ക്ക് വിദ്യാഭ്യാസം കുറവായിരുന്നെങ്കിലും തീയതി, ഞാറ്റുവേല, മറ്റാണ്ടറുതികള്‍, കൃഷിയിറപ്പുകള്‍ തുടങ്ങിയവയെക്കുറിച്ച് തികഞ്ഞ അവബോധമുണ്ടായിരുന്നു.
തമിഴ്‌നാട്ടില്‍ അവരുടെ ആണ്ടുപിറപ്പ് ഗംഭീരമായി കൊണ്ടാടുമ്പോള്‍ ആരോരുമറിയാതെ നമ്മുടെ പുതുവത്സരം വന്നുപോകുന്നു. ജനുവരി ഒന്നിനെ വരവേല്‍ക്കാന്‍ രാവേറെ ചെല്ലുന്നതുവരെ ആട്ടവും പാട്ടുമായി നാടും നഗരവും ഉറഞ്ഞുതുള്ളുമ്പോള്‍ പാവം ചിങ്ങം ഒന്നിനെ വരവേല്‍ക്കാന്‍ ക്ഷേത്രങ്ങളിലെ കുറച്ചു ഭക്തന്മാര്‍ മാത്രം. കുറച്ചുകാലമായി സര്‍ക്കാര്‍ കാര്‍ഷികദിനമായി പിന്നെ ചിങ്ങം ഒന്ന് ആഘോഷിക്കുന്നു. മലയാള വര്‍ഷത്തിനും പന്ത്രണ്ടുനൂറ്റാണ്ടോളം (1193) പഴക്കമുണ്ട്.
മലയാളം അക്ഷരങ്ങള്‍ പോലും പഠിപ്പിക്കാത്ത വിദ്യാലയങ്ങളില്‍ അക്കങ്ങള്‍ പഠിപ്പിക്കാന്‍ ആരു ശ്രമിച്ചാലും സാധിക്കുകയില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കുട്ടികളെ കുറച്ചു മലയാളം അക്കങ്ങള്‍ പഠിപ്പിച്ചുകൂടെ. ജ്യോതിഷികള്‍ പഞ്ചാംഗങ്ങളിലൂടെയൊക്കെ മലയാളം അക്കങ്ങള്‍ ഉപയോഗിക്കുമ്പോഴും ചാര്‍ത്തുകളും ഒക്കെ ഇംഗ്ലീഷുരീതിയിലായിപ്പോയി. വിവാഹ ക്ഷണപത്രികയില്‍ക്കൂടി ചിലര്‍ക്ക് മലയാളം തീയതി സൂചിപ്പിക്കാന്‍ താല്‍പ്പര്യം കാണിക്കാറില്ല.
ജനുവരി ഒന്നിന് നവവത്സരാശംസകള്‍ നേരുന്ന പല പത്രങ്ങളും ചിങ്ങം ഒന്നിനെ ഗൗരവത്തിലെടുക്കാറില്ല. കുറിപ്പെഴുതിയതുകൊണ്ടോ പരാതിപ്പെട്ടിട്ടോ കാര്യമില്ല. ഓട്ടത്തിനൊപ്പം ചുവടുവക്കുക. മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിച്ചിട്ടും നാം കൂടുതല്‍ ഇംഗ്ലീഷുകാരായി മാറുകയാണ്. മലയാളികളുടെ പൈതൃകമായ മൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ ഒരു രാഷ്‌ട്രീയ പ്രസ്ഥാനവും ശ്രദ്ധിക്കാറില്ലെന്നുള്ളതാണ് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ സവിശേഷത. അസംബ്ലിയില്‍ മലയാളവര്‍ഷത്തെപ്പറ്റി ഒന്നോര്‍മ്മിപ്പിക്കാന്‍ വിദ്യാലയാധികൃതര്‍ തയ്യാറാകുമോ?
ചെറാട്ടു ബാലകൃഷ്ണന്‍,
തലോര്‍, തൃശൂര്‍
നേതാക്കള്‍ ഇവരാകണം
സങ്കുചിത ജാതിമത ചിന്തകള്‍ക്കതീതമായി ‘മാത്രം’ ചിന്തിക്കാന്‍ കഴിവുള്ള വെറും റബര്‍ സ്റ്റാമ്പുകളല്ല നമ്മുടെ നേതാവാകേണ്ടത്.
സങ്കുചിത കക്ഷിരാഷ്‌ട്രീയ ചിന്തകള്‍ക്കും പ്രാദേശിക വാദങ്ങള്‍ക്കും അതീതമായി ചിന്തിക്കാന്‍ കഴിവുള്ളവരെയും, രാഷ്‌ട്രത്തെ നന്മനിറഞ്ഞ പുരോഗതിയിലേക്ക് നയിക്കാന്‍ ഉതകുന്ന പുതിയ പുതിയ ആശയങ്ങള്‍ ഉള്ളവരെയും,ആശയങ്ങള്‍ക്ക് പ്രചോദനം ആകുന്നവരെയും, അതിന് കാരണമാകുന്നവരെയും, അവ നടപ്പാക്കാന്‍ പ്രാപ്തിയുള്ളവരെയുമാണ്.
അവരാണ് സമൂഹത്തിന്റെ നേതൃസ്ഥാനത്തേക്ക് വരേണ്ടത്.
കെ.അനില്‍കുമാര്‍
കായംകുളം
പരിസ്ഥിതിസേന?
കേരളത്തില്‍ നിയമങ്ങളുടെ കുറവല്ല ഇത്രയും പ്രശ്‌നങ്ങള്‍ക്കു കാരണം. ഇത്രയേറെ നിയമങ്ങള്‍ എന്തിനെന്ന് ബുദ്ധിമാന്മാര്‍ ചോദിക്കുന്നു. ഇവിടെ ദളിതരും സ്ത്രീകളും സമൂഹത്തിന്റെ നൊമ്പരമാണ്.
തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞും കട്ടിലില്‍ കിടക്കുന്ന അമ്മൂമ്മയും സുരക്ഷിതരല്ല.
ഭൂസംരക്ഷണ സേനയുണ്ടായി. എന്തുനടക്കുന്നു എന്നറിയണം. ഒരു കയ്യേറ്റം പൊളിച്ചാല്‍ അവര്‍ ഭൂമുഖത്തുണ്ടാവില്ല. റിപ്പോര്‍ട്ടും കേസും കോടതിയും സര്‍ക്കാരും ചേര്‍ന്ന് 50 വര്‍ഷമായാലും പരിഹാരമില്ല.
പ്രകൃതി സംരക്ഷണത്തിന് ധനസ്ഥിതിയും വ്യവസ്ഥിതിയും മനഃസ്ഥിതിയും പ്രശ്‌നമാണ്. ജനാധിപത്യത്തില്‍ രാഷ്‌ട്രീയ ഇച്ഛാശക്തിക്കൊരു ചുക്കും ചെയ്യാനാവില്ല. ഉദാഹരണം മൂന്നാര്‍.
കരിങ്കുന്നം രാമചന്ദ്രന്‍ നായര്‍,
തൊടുപുഴ
‘പരസ്യ’മായ രഹസ്യം
കേരള സര്‍ക്കാരിനെ മഹത്വവല്‍ക്കരിച്ച് അടുത്തിടെ ദല്‍ഹി പത്രങ്ങളില്‍ കൊടുത്ത പരസ്യം പല കാര്യങ്ങളും ഉള്‍ക്കൊള്ളിക്കാത്തതാണ്. പ്രാകൃതമായ രീതിയില്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്ന സംസ്ഥാനമാണിത്. രാഷ്‌ട്രീയത്തിമിരം ബാധിച്ചവര്‍ കഠാര രാഷ്‌ട്രീയത്തില്‍ വിജയം കാണുന്നു.
മൂന്നുമാസത്തിനുള്ളില്‍ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം രാഷ്‌ട്രീയത്തിന്റെ കൂത്തരങ്ങാണ്. അനാവശ്യ സമരങ്ങളാണ് പലതും. പലരും ജോലിക്കായി അന്യസംസ്ഥാനക്കാരനെ നിയമിക്കുന്നു. ജോലിയും സമാധാനവും നഷ്ടപ്പെട്ട കേരളീയന്‍ ദുരിതം പേറുന്നു.
അനൂപ്, പേരാമ്പ്ര,
കോഴിക്കോട്
















