ശ്രീരാമപട്ടാഭിഷേകം കഴിഞ്ഞ് അയോദ്ധ്യ, ഭൂമിയിലെ സ്വര്‍ഗ്ഗമായി മാറിയിരുന്നല്ലോ. നാടൊട്ടുക്ക് സമൃദ്ധിയുടെ ലക്ഷണങ്ങള്‍. വൃക്ഷലതാദികള്‍ പൂത്തും കായ്ചും ഭൂമിയെ അതിരമണീയമാക്കിയിരിക്കുന്നു. പ്രജകളുടെ നാനാമുഖമായ ഉയര്‍ച്ചക്കു വേണ്ടി ശ്രീരാമന്‍ പ്രത്യേകം ശ്രദ്ധ വച്ചു.
പ്രജകളുടെ ആഗ്രഹങ്ങളും ആവലാതികളും പരാതികളും അറിയുവാനും അവയ്‌ക്ക് പരിഹാരമുണ്ടാക്കുവാനും പ്രത്യേക സംവിധാനമുണ്ടാക്കുകയും ചെയ്തിരുന്നു. അങ്ങനെ എല്ലാം കൊണ്ടും ഐശ്വര്യപൂര്‍ണ്ണമായ രീതിയില്‍ രാമരാജ്യം മുന്നോട്ടു പോയിക്കൊണ്ടിരിക്കവേ സീത ഗര്‍ഭിണിയായി. ആ വിവരമറിഞ്ഞപ്പോള്‍ രാജകുടുംബാംഗങ്ങള്‍ക്കും പൗരജനങ്ങള്‍ക്കും വളരെയേറെ സന്തോഷമായി.
ലക്ഷ്മണന് ഒഴിവു നേരങ്ങളില്‍ ചിത്രം വരക്കുന്ന ശീലമുണ്ടായിരുന്നു. ചിത്രം വരയിലുളള ലക്ഷണന്റെ കഴിവ് അയോദ്ധ്യാരാജധാനിയിലെ എല്ലാവര്‍ക്കും അറിവുളളതുമാണ്. വനവാസക്കാലത്ത് ദണ്ഡകാരണ്യത്തില്‍ പലതവണ നടന്നുകണ്ട അപൂര്‍വ്വ വനദൃശ്യങ്ങള്‍ നിരവധി വരച്ചിരുന്നു. ജ്യേഷ്ഠത്തിയമ്മയുടെ ഗര്‍ഭ വാര്‍ത്ത അറിഞ്ഞ ലക്ഷ്മണന്‍ സീതക്ക് സന്തോഷമാകട്ടെ എന്നു കരുതി ദണ്ഡകാരണ്യത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സമ്മാനമായി സമര്‍പ്പിച്ചു. വളരെ സന്തോഷത്തോടെ സീത അവ സ്വീകരിച്ചു.
ചിത്രങ്ങളെല്ലാം വളരെ ഇഷ്ടപ്പെട്ടു. വനവാസക്കാലത്ത് രാമനുമൊത്ത് കഴിച്ചു കൂട്ടിയ ആ വനഭാഗങ്ങള്‍ ഒന്നുകൂടി കണ്ടാല്‍ കൊളളാമെന്ന് സീതക്ക് ആഗ്രഹമുണ്ടാകുകയും ചെയ്തു. ഒരുദിവസം വിശ്രമവേളയില്‍ രാമന്‍ സീതയുമൊത്ത് അന്തപ്പുരത്തില്‍ ചെലവിടുമ്പോള്‍ ലക്ഷ്മണന്‍ നല്‍കിയ ചിത്രങ്ങള്‍ കാട്ടി രാമനോട് പറഞ്ഞു.
”ആര്യപുത്രാ, ദേ ഇതു കണ്ടോ, എത്ര മനോഹരങ്ങളായിരിക്കുന്നു അനുജന്‍ ലക്ഷ്മണന്‍ വരച്ചിട്ടുളള ഈ ചിത്രങ്ങള്‍. ദണ്ഡകാരണ്യത്തിന്റെ ശരിക്കുളള ഭംഗിതന്നെ ഈ ചിത്രങ്ങള്‍ക്കുമുണ്ട്.”
രാമന്‍ ചിത്രങ്ങളെല്ലാം വാങ്ങി നന്നായി വീക്ഷിച്ചു.
”കൊളളാം.വളരെയേറെ നന്നായിട്ടുണ്ട്. അവനിത് വനത്തില്‍വെച്ച് വരച്ച് ഞാന്‍ കണ്ടിട്ടില്ല. ഒരു പക്ഷേ രാജാഭിഷേകം കഴിഞ്ഞ നാളുകളിലായിരിക്കാം വരച്ചത്. അതിനാണ് സാദ്ധ്യത കൂടുതല്‍. സമയം അപ്പോഴേ കിട്ടിക്കാണുളളു.”
”എപ്പോഴെങ്കിലും വരച്ചതാകട്ടെ രാജന്‍. അതിന്റെ ഭംഗി കാണൂ. .ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ആര്യപുത്രനുമായി ആ കാനനത്തിലൂട നടന്നതൊക്കെ ഓര്‍മ്മ വരികയാണ്. ഒന്നു കൂടി അവിടേക്ക് പോകണമെന്ന ആഗ്രഹമുണ്ടാകുന്നു രാജന്‍.”
”അതിനെന്താ പ്രിയപത്‌നി സീതേ,സൗകര്യം പോലെ ലക്ഷ്മണനേയും കൂട്ടി വീണ്ടും പോയി കണ്ടുകൊളളാമല്ലോ.”
രാമരാജ്യത്തെ ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും കണ്ടറിയുന്നതിനും രഹസ്യവിവരങ്ങള്‍ ശേഖരിക്കുവാനും രാമന്‍ ഒരു രഹസ്യസംഘത്തെ നിയോഗിച്ചിരുന്നു. രാമന്‍ ഭരണകാര്യാലയത്തിലിരിക്കുമ്പോള്‍ തലേരാത്രിയില്‍ നടത്തിയ രഹസ്യ സഞ്ചാരത്തിന്റെ വിവരങ്ങള്‍ ധരിപ്പിക്കുവാന്‍ സംഘ തലവന്‍ എത്തി.
”മാഹാരാജന്‍ ജയിക്കട്ടെ.”കാവല്‍ഭടന്‍ അഭിവാദ്യമര്‍പ്പിച്ച് രാമന്റെ മുന്നില്‍ വന്നുണര്‍ത്തിച്ചു.
”രഹസ്യ സംഘത്തിന്റെ തലവന്‍ ഭദ്രന്‍ രാജനെ കാണാന്‍ വന്നിരിക്കുന്നു.”
”വരുവാന്‍ പറയു.”
ഭദ്രന്‍ കയറിവന്ന് ഉപചാരത്തോടെ വണങ്ങി. ഭദ്രനോട് ഇരിക്കാന്‍ രാമന്‍ കല്‍പിച്ചു. ഭദ്രന്‍ രഹസ്യ സഞ്ചാര വിവരങ്ങള്‍ ധരിപ്പിക്കുന്ന കൂട്ടത്തില്‍
”ഇന്നലെ രാത്രിയില്‍ നഗരത്തിലെ ഒരലക്കുകാരന്‍ ഭാര്യയോട് ഇങ്ങനെ പറയുന്നതു കേട്ടു രാജന്‍. രാജപത്‌നി സീതയെ രാവണന്‍ കൊണ്ടുപോയി മാസങ്ങള്‍ അയാളുടെ കൂടെ താമസിപ്പിച്ചു. എന്നിട്ട് സീത ഇന്നും മഹാറാണിയായി കൊട്ടാരത്തില്‍ കഴിയുന്നു. അതൊക്കെ ശരിതന്നെ. എന്റെ ഭാര്യയെ കൂടെ പാര്‍പ്പിക്കാന്‍ ഞാനൊരുക്കമല്ല. നീ ഒരു ദിവസം മാത്രമേ അന്യന്റെ കൂടെ പോയുളളു എന്നത് സമ്മതിക്കാം. എന്നാലും ഈ പടിക്കകത്ത് നീ കയറിക്കൂടാ എന്ന്.”
രാമന്‍ ഇടിവെട്ടേറ്റവനെപ്പോലെ സ്തംഭിച്ചിരുന്നുപോയി. ആലോചിക്കുന്തോറും വസ്തുതകളുടെ ഗൗരവം ബോധ്യപ്പെട്ടു. അഗ്‌നി പരീക്ഷയില്‍ കൂടി പരിശുദ്ധി തെളിയിച്ച സീതയെക്കുറിച്ച് വീണ്ടും ഒരപവാദം ഉണ്ടാകുമെന്ന് കരുതിയില്ല. താനും സീതയും എത്ര ഭാഗ്യഹീനരാണെന്ന് ഓര്‍ത്ത് ദുഃഖം താങ്ങാനാവാതെ മോഹാലസ്യപ്പെട്ടു. മോഹാലസ്യത്തില്‍ നിന്നുണര്‍ന്നപ്പോള്‍ വസിഷ്ഠമഹര്‍ഷിയെ വരുത്തി ഇക്കാര്യത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് അദ്ദേഹവുമായി ആലോചിച്ചു.
”പൂര്‍വ്വികര്‍ ധര്‍മ്മനിഷ്ഠയില്‍ കൂടി സമ്പാദിച്ച ഈ രാജവംശത്തിന്റെ നല്ല പേരിന് ഒട്ടും കോട്ടം തട്ടാനിടയാവരുത്. ആദര്‍ശ തല്‍പരരായ പലരുടേയും ജീവിതം പലപ്പോഴും സുഖകരമാവുകയില്ല. സീതയെപ്പറ്റിയുളള ഈ ശങ്ക ജനങ്ങളുടെ ഇടയിലുണ്ട്. ഇപ്പോഴത് കൂടുതല്‍ ശക്തിപ്പെട്ടിരിക്കുന്നു. ഇനി സീതയെ കാട്ടില്‍ ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു വഴിയും ഞാന്‍ കാണുന്നില്ല.”വസിഷ്ഠമഹര്‍ഷി തെല്ല് വിഷമത്തോടെ പറഞ്ഞു.
സീതയെ എങ്ങനെ ഉപേക്ഷിക്കും. വിവാഹം ചെയ്തതിനു ശേഷം സുഖമെന്തെന്നു ആ പാവം അറിഞ്ഞിട്ടുണ്ടോ. എന്തൊക്കെയായാലും രാജാവിന് ഇതൊന്നും കേട്ടില്ലായെന്ന് നടിക്കാനാവുമോ. പലപല ചിന്തകള്‍ രാമന്റെ മനസ്സിന്റെ സമനില തെറ്റിച്ചു. ദിനരാത്രങ്ങള്‍ ഊണുമുറക്കവുമില്ലാതെ മന്ത്രിമാരുമായും ഇക്കാര്യം ചര്‍ച്ച ചെയ്തു. തിരക്കിട്ട ചര്‍ച്ച നടക്കുന്നത് സീത അറിഞ്ഞിരുന്നുവെങ്കിലും താനറിയണ്ടാത്ത രാജ്യകാര്യമായിരിക്കുമെന്നേ കരുതിയുളളു.
അവസാനം രാമന്‍ ഉറച്ച തീരുമാനം കൈക്കൊണ്ടു. ലക്ഷ്മണനെ ആളയച്ചു വരുത്തി.
”ലക്ഷ്മണാ,വനവാസക്കാലത്ത് ദണ്ഡകാരണ്യത്തില്‍ നമ്മള്‍ തങ്ങിയിരുന്നത് ഓര്‍ക്കുന്നോ. നീ ദണ്ഡകാരണ്യത്തിന്റെ ദൃശ്യങ്ങളുടെ വിവിധ ചിത്രങ്ങള്‍ ദേവിക്ക് നല്‍കിയിരുന്നതും ഞാനറിഞ്ഞു. അവിടേക്ക് ഒന്നുകൂടി പോകണമെന്ന ആഗ്രഹം ദേവി പ്രകടിപ്പിച്ചു. ഞാന്‍ അനുവദിക്കുകയും ചെയ്തു. നീ നാളെത്തന്നെ സീതയെക്കൂട്ടി കാട്ടില്‍ തപോവനത്തില്‍ തമസാനദിക്കരയിയില്‍ സീതയെ ആക്കിയിട്ട് തിരികെ പോരണം.”
ജേഷ്ഠന്റെ തീരുമാനം സീതക്ക് തപോവനം കാണുന്നതിനു വേണ്ടിയല്ലായെന്നും മറിച്ച് സീതയെ ഉപേക്ഷിക്കുവാനുള്ള തന്ത്രമാണെന്നും ലക്ഷ്മണന്‍ മനസ്സിലാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ രഹസ്യ ചര്‍ച്ചകളും മറ്റും ഇതിനുവേണ്ടിയായിരുന്നതായും മനസ്സിലാക്കിയിരുന്നു.
ചേട്ടത്തിയമ്മയോടുളള ഈ വഞ്ചനയ്‌ക്ക് കൂട്ടുനില്‍ക്കാന്‍ ലക്ഷ്മണന് വല്ലാത്ത സങ്കടം തോന്നി. രാജ കല്‍പനയല്ലേ,അനുസരിക്കാതിരിക്കാനാവില്ലല്ലോ എന്നു കരുതി സീതയേയും കൂട്ടി പുറപ്പെട്ടു.
സീത വളരെ സന്തോഷവതിയും ഉത്സാഹവതിയുമായിരുന്നു. തമസാനദീയും കടന്ന് അപ്പുറം വനസ്ഥലങ്ങളിലെത്തിയപ്പോള്‍ രണ്ടു ദിക്കിലും മാറിമാറി കാഴ്ചകള്‍ കണ്ട് ആനന്ദിച്ചിരിക്കുന്ന സീത ലക്ഷ്മണന്റെ തേങ്ങിക്കരച്ചില്‍ കേട്ടു വിവരം തിരക്കി.
”എന്താ അനുജാ നീ ഇങ്ങനെ വിഷണ്ണനായി തേങ്ങുന്നത്.ഞാന്‍ ശ്രദ്ധിച്ചിരുന്നു,പുറപ്പെടുമ്പോള്‍ മുതല്‍ നിനക്ക് യാതൊരു സന്തോഷവുമില്ലായിരുന്നു. കാരണമെന്താ.ജ്യേഷ്ഠന്‍ കൂടെ വരാത്തതാണോ.”
”അത്…എനിക്ക് പറയാന്‍ പ്രയാസമുണ്ട്.”
”എന്താണെങ്കിലും പറയൂ.”
”ചേട്ടത്തിയെ കാട്ടിലുപേക്ഷിച്ച് തിരിച്ചു പോരുവാനാണ് രാജകല്‍പന.”
ഇതുകേട്ട സീത സ്തംഭിച്ചിരുന്നുപോയി. ഉപേക്ഷിക്കാനുണ്ടായ കാരണവും ലക്ഷ്മണന്‍ വിവരിച്ചു.
ഗര്‍ഭിണിയായ തന്നെ ആര്യപുത്രന്‍ ഉപേക്ഷിച്ചതില്‍ മനം നൊന്ത് സീത ബോധരഹിതയായി.
താന്‍ വരച്ചുനല്‍കിയ ചിത്രങ്ങളാണോ ഇതിന് പ്രേരകമായതെന്ന മനോവേദനയില്‍ ബോധരഹിതയായ സീതയെ നോക്കി ലക്ഷ്മണന്‍ പൊട്ടിക്കരഞ്ഞു.
















