പ്രേമഭക്തിയുടെ ഫലപ്രാപ്തിയും പ്രേമഭക്തിതന്നെയാണ്. നാം ഭക്തിപൂര്‍വം ഭഗവാനിലേക്ക് നമ്മെ സമര്‍പ്പിക്കുമ്പോള്‍ ഭഗവാന്‍ പ്രേമപൂര്‍വം നമ്മിലേയ്‌ക്ക് സമര്‍പ്പിക്കുന്നു. ഭക്തികൊണ്ട് നാം ഭഗവത്ദാസനാകുമ്പോള്‍ ഭഗവാന്‍ ദാസഭാവത്തില്‍ നമ്മുടെ ഹൃദയത്തില്‍ കാണാവുന്നു. കാരണം ഭഗവാന്‍ ഭക്തദാസനാണ്.
അതുകൊണ്ടാണ് പ്രഹ്ലാദപ്രിയ എന്ന് കവി പാടിയപ്പോള്‍, അങ്ങിനെയല്ല ഭക്തപ്രിയ എന്നു വിളിക്കൂ എന്ന് ഭഗവാന്‍ തിരുത്തിയത്. പരമമായ പ്രേമഭക്തിയിലെത്തുമ്പോള്‍ ഭക്തന്‍ അതില്‍ ലയിക്കുകയാണ്. അവിടെ ഞാന്‍, എന്റേത്, എനിക്ക് എന്നിത്യാദി വിഭക്തി പ്രത്യയത്തോടെയുള്ള പ്രയോഗങ്ങള്‍ നിലയ്‌ക്കും. അഹങ്കാരം ഇല്ലാതാകും. വ്യക്തിത്വം ലയിച്ച് സമഷ്ടിത്വം മാത്രമാകും. ആ അവസ്ഥയിലെത്തുന്നതിനുതൊട്ടുമുമ്പാണ് എന്റെ ദേഹം, എന്റെ മനസ്സ് എന്റെ മാന-ധനാദികള്‍, എന്നു വേണ്ട സമസ്തവും സമാജദത്തം എന്ന അവസ്ഥ. അവയെല്ലാം സമാജത്തിനധീനമെന്നു പറയുമ്പോള്‍ സമാജവുമായി താദാത്മ്യമായിട്ടില്ല. എന്നാല്‍ താദാത്മ്യം എന്ന ലക്ഷ്യത്തിനോടടുത്തുനില്‍ക്കുന്ന അവസ്ഥയാണത്.
മേല്‍പ്പത്തൂരിന്റെ വിഭക്തിയെക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണെനിക്കിഷ്ടം എന്ന് ഭഗവാന്‍ അരുളിച്ചെയ്തതായി പറയപ്പെടുന്ന ഐതിഹ്യവും മറ്റും ഇതിന്റെ ഭാഗമാണ്. മേല്‍പ്പത്തൂരിനെ ചെറുതാക്കുന്നു എന്ന് ഇതിലര്‍ഥമില്ല. എന്നാല്‍ മേല്‍പ്പത്തൂരിന്റെ ഗ്രന്ഥത്തില്‍ വിഭക്തിപ്രത്യയങ്ങള്‍ അലങ്കരിക്കുമ്പോള്‍ അതൊന്നുമില്ലാത്ത പൂന്താനത്തിന്റെ ഭാഷാകൃതിയില്‍ സമര്‍പ്പണം കുറേക്കൂടി പ്രകടമായി എന്നു മാത്രം. അതുകൊണ്ടാണ് പൂന്താനത്തിന് ” ഉണ്ണികൃഷ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ഉണ്ണികള്‍ മറ്റുവേണമോ മക്കളായ്” എന്ന് പാടാന്‍ കഴിഞ്ഞത്. ആ ഭക്തിയില്‍ ജ്ഞാനാനന്ദമനുഭവിക്കാന്‍ പൂന്താനത്തിനു കഴിഞ്ഞു. ഹാ!പരമാനന്ദം!!
















