വടക്കുകിഴക്കന്‍ ഭാരതത്തിലെ വനാന്തരങ്ങളില്‍ കാര്‍ബി ആംഗ്‌ലാംഗ് എന്നൊരു ജില്ലയുണ്ട്. കാര്‍ബി വര്‍ഗക്കാരാണിവിടെ ബഹുഭൂരിപക്ഷവും. എല്ലാവരും മാംസഭുക്കുകള്‍-സ്ത്രീ-പുരുഷഭേദം നോക്കാതെ ലൈറ്റ് ബിയര്‍ പോലുള്ള ‘ലാ ഓ’കുടിക്കുന്നവര്‍. ചീഞ്ഞ മത്സ്യം (അവര്‍ ചീഞ്ഞതെന്നു സമ്മതിക്കില്ല) നാലഞ്ചുദിവസം കലത്തിലിട്ടുവച്ചു കടുകട്ടിയുള്ള വെള്ളമൊലിക്കുമ്പോള്‍ അത് പാകം ചെയ്തു അതിരുചികരമായ പദാര്‍ത്ഥമായി വിരുന്നൊരുക്കുന്നവര്‍.
അവര്‍ക്കിടയില്‍ ഹൈന്ദവസാഹോദര്യത്തിന്റെയും നവോത്ഥാനത്തിന്റേയും അരുണപതാകയുമായി ഒരു സംഘപ്രചാരകന്‍ പോയി. ഹിന്ദുത്വത്തിന്റെ നിര്‍വചനം അയാള്‍ക്കറിയാമായിരുന്നില്ല. എന്നാല്‍ അതിന്റെ വികസ്വരത തികച്ചുമറിയാമായിരുന്നു. അയാള്‍ അവരുടെ കൂടെ ജീവിച്ചു. അവരെപ്പോലെ ജീവിച്ചു. അവരിലൊരാളായി ജീവിച്ചു.അങ്ങകലെ അയാളുടെ അച്ഛന് മകന്‍ മാംസവും മത്സ്യവുമെല്ലാം കഴിക്കുന്നതായി വിവരം കിട്ടി. അച്ഛന് ആഘാതമേറ്റു. മകന്‍മൂലം തനിക്ക് വിലപ്പെട്ടതെല്ലാം നശിച്ചുവെന്നദ്ദേഹം സങ്കടപ്പെട്ടു. വികാരത്തോടെ അദ്ദേഹം മകന് എഴുതി ‘നാം ബ്രാഹ്മണകുലത്തില്‍ ജനിച്ചവര്‍. നീ അതെല്ലാം കളഞ്ഞുകുളിച്ചു. നീ ധര്‍മ്മം തുലച്ചു. നിന്റെ പ്രവൃത്തി കാരണം ഞാനുംകൂടി നരകത്തില്‍ പോകും.’ ഹിന്ദുത്വത്തെക്കുറിച്ച് അച്ഛന്‍ ധരിച്ചുവച്ച സീമകള്‍ സസ്യാഹാരവും ജാത്യാചാരവുമായിരുന്നു.
എന്നാല്‍ മകന്റെ സീമകള്‍ അതിനെത്രയോ അപ്പുറമായിരുന്നു. അയാള്‍ അച്ഛന്റെ കത്തിലെ വിവരം സഹപ്രവര്‍ത്തകനായ തന്റെ ഉറ്റമിത്രത്തിനോടു പറഞ്ഞു. അവരുടെ സംഭാഷണം ഈ വഴിയ്‌ക്കു നീങ്ങി; നമ്മുടെ പ്രദേശത്തിലെ ആചാരവും മര്യാദയും ആഹാരക്രമവുമെല്ലാം ഹിന്ദുത്വമാണെങ്കില്‍ എന്തുകൊണ്ട് ഇവരുടേയും അവ ഹിന്ദുത്വമല്ല? അവ അംഗീകരിച്ചു പ്രവര്‍ത്തിച്ചതുകൊണ്ടും പെരുമാറിയതുകൊണ്ടും എങ്ങനെ ധര്‍മം നഷ്ടപ്പെടും? നമുക്കു നമ്മുടേതായ, മറ്റെങ്ങും കാണാത്ത, ദത്താത്രേയനുള്ളതുപോലെ അവര്‍ക്കുള്ളത് അവരുടേതായ ശിവരൂപവും വിഷ്ണുരുപവുമല്ലേ? തങ്ങള്‍ ബാലിയുടെയും സുഗ്രീവന്റെയും പരമ്പരയെന്നല്ലേ അവര്‍ അവകാശപ്പെടുന്നത്.
അപ്പോള്‍ അവരും രാമായണം കരുപ്പിടിപ്പിച്ച സമാജത്തില്‍ ഉള്‍പ്പെട്ടവരല്ലേ? പോരെങ്കില്‍ മറുവശത്ത് മാര്‍ഗം കൂട്ടാന്‍ എണ്ണം കൂട്ടാന്‍ കൊതിച്ചുനില്‍ക്കുന്ന അവര്‍ പറയും ‘അല്ലയോ ഹിന്ദു സഹോദരന്മാരെ, നിങ്ങള്‍ ഹിന്ദുക്കളല്ല ഹിന്ദുക്കളായിത്തീര്‍ന്നാല്‍ പിന്നീട് നിങ്ങള്‍ക്ക് മത്സ്യവും മാംസവും കഴിക്കാന്‍ സാധിക്കില്ല. ഒരുമിച്ചു നൃത്തം വക്കാന്‍ കഴിയില്ല….’ വാസ്തവത്തില്‍ ഈ പാതിരിപ്പടയാണ് സംഘടിത പള്ളിമതത്തില്‍ക്കൂടി മനുഷ്യന്റെ മൗലികത നശിപ്പിച്ച് അവനെ റജിമന്റ് ചെയ്യുന്നവര്‍.
എന്നാല്‍ അത് മറച്ചുവെച്ച് അവര്‍ നമ്മെക്കുറിച്ച് മുന്‍വിധിയും മുന്‍വിരോധവും പടര്‍ത്തിവിടും…മകന്‍ തന്റെ പ്രവര്‍ത്തനം തുടര്‍ന്നു. അതില്‍ കാര്‍ബികള്‍ സന്തുഷ്ടരായി. അവര്‍ക്കും അവരുടെ സ്വന്തം ആചാരമര്യാദകള്‍ക്ക് പുതിയമാറ്റം കിട്ടിയതായി തോന്നി. വിശാലമായ ഒരു മഹല്‍ സമാജത്തിന്റെ അഭേദ്യവും അംഗീകൃതവുമായ ഒരവയവമാണ് തങ്ങളുടെയും വര്‍ഗം എന്നവര്‍ക്ക് തോന്നിത്തുടങ്ങി. അതിലവര്‍ അഭിമാനംകൊണ്ടു.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന് ) (തുടരും)
















