തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം തലസ്ഥാനത്ത്. പ്രതിഷേധിച്ച്, യോഗം ബഹിഷ്കരിച്ച് റവന്യൂ മന്ത്രി കോട്ടയത്തേക്ക്. എന്തിനാണീ യോഗമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ പാടേ അട്ടിമറിച്ചാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് മൂന്നാര്‍ വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചത്.
യോഗം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് ബഹിഷ്ക്കരിച്ചു. ഇതോടെ മൂന്നാര്‍ കാര്യത്തില്‍ സര്‍ക്കാരിലും മുന്നണിയിലുമുള്ള ഭിന്നത അതിരൂക്ഷമായി. സിപിഎം-സിപിഐ ബന്ധം തീരെ വഷളായത് ഭരണത്തെപ്പോലും ബാധിച്ചു തുടങ്ങിയിട്ടുമുണ്ട്.
മന്ത്രി ബഹിഷ്ക്കരിച്ചെങ്കിലും മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച ഉന്നതതലയോഗം ചേര്‍ന്നു. മൂന്നാറിലെ സിപിഐ നേതാവ് കൂടി ഒപ്പിട്ട് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചതെന്നു പറഞ്ഞ് മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വായടപ്പിച്ചു. വീട് നിര്‍മാണത്തിന് ചെറിയതോതില്‍ ഭൂമി കൈയേറിയവര്‍ക്ക് പട്ടയം നല്കി സിപിഐയെ മൂന്നാറില്‍ നിന്ന് കുടിയിറക്കാനും മുഖ്യമന്ത്രി നീക്കമാരംഭിച്ചു.
മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുന്യോഗതീരുമാനങ്ങളില് എന്തൊക്കെ നടപ്പാക്കി എന്ന് ആരായാനാണ് യോഗം വിളിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പട്ടയവിതരണത്തില്‍ മുമ്പെടുത്ത തീരുമാനങ്ങള്‍ റവന്യൂവകുപ്പ് നടപ്പാക്കിയിട്ടില്ല. തുടര്‍ന്ന് വീണ്ടും യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷിസംഘം നിവേദനം നല്കി. എല്‍ഡിഎഫ് സമിതിക്കും പരാതി ലഭിച്ചു. ഇതിന്റെയും കൂടി അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നിവേദനത്തില്‍ മൂന്നാറിലെ സിപിഐ നേതാവും ഒപ്പിട്ടിട്ടുണ്ടെന്ന് ഒപ്പിട്ടവരുടെ പേരുവിവരങ്ങള്‍ മുഖ്യമന്ത്രി വായിച്ചത് സിപിഐക്ക് ഇരട്ടത്താപ്പാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു. പതിവു പോലെ എസ്. രാജേന്ദ്രന് എംഎല്‍എയുടെ നേതൃത്വത്തില്‍ റവന്യൂവകുപ്പിനു നേരെ രൂക്ഷവിമര്‍ശനമുയര്‍ത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം കാലതാമസം വരുത്തുന്നെന്നും എംഎല്‍എ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മറുപടി മൂന്നാറിലെ സിപിഐക്കാരെ ലക്ഷ്യമിട്ടായിരുന്നു. രണ്ടോ മൂന്നോ സെന്റ് ഭൂമി കൈയേറി വീട് നിര്‍മിച്ച് താമസിക്കുന്നവര്‍ക്ക് മറ്റ് ഭൂമിയില്ലെങ്കില്‍ പട്ടയം നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ഇങ്ങനെ വീട് നിര്‍മിച്ചതില്‍ കൂടുതല്‍ പേരും സിപിഐക്കാരാണ്. ഇതോടെ പട്ടയം നല്‍കുന്നതിനെ എതിര്‍ക്കുന്നത് സിപിഐ മാത്രമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. മൂന്നാറില്‍ സിപിഐയുടെ അടിത്തറ തകര്‍ക്കാനുള്ള നീക്കമായാണ് മുഖ്യമന്ത്രിയുടെ നടപടി വിലയിരുത്തപ്പെടുന്നത്.
യോഗത്തില്‍ വൈദ്യുതി മന്ത്രി എം.എം. മണി, റവന്യൂ അഡീഷണല്‍ ചീഫ്സെക്രട്ടറി പി.എച്ച്. കുര്യന്, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി.എസ്. സെന്തില്‍, കളക്ടര്‍ ജി.ആര്. ഗോകുല്‍, സബ് കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്, എസ്. രാജേന്ദ്രന് എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്റ് എ.കെ. മണി, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്. കറുപ്പസ്വാമി എന്നിവര്‍ക്കു പുറമേ വ്യപാരി വ്യവസായി പ്രതിനിനിധികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: